ഖത്തറില്‍ നിന്ന് ഇടപെടല്‍; താലിബാന്റെ ആദ്യ നീക്കം പാളി, റഷ്യയും ഉടക്കിട്ടു, സര്‍ക്കാര്‍ അനിശ്ചിതത്വത്തില്‍
കാബൂള്‍: അമേരിക്കയിലെ ലോക വ്യാപാര നിലയവും പെന്റഗണും ആക്രമിക്കപ്പെട്ട സെപ്തംബര്‍ 11ന് അഫ്ഗാനിലെ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ചടങ്ങ് നടത്താനുള്ള താലിബാന്റെ നീക്കം പാളി. റഷ്യയുടെയും ഖത്തറിന്റെയും ഇടപെടലാണ് തീരുമാനം മാറ്റാന്‍ കാരണമെന്ന് റിപ്പോര്‍ട്ട്. സെപ്തബംര്‍ 11ന് ചടങ്ങ് സംഘടിപ്പിച്ചാല്‍ പങ്കെടുക്കില്ലെന്ന് റഷ്യ ഖത്തറിലെ മധ്യസ്ഥ സംഘത്തെ അറിയിച്ചു എന്നാണ് വിവരം.
ഇതോടെ താലിബാന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ചടങ്ങ് മാറ്റിവച്ചു. പുതിയ തിയ്യതി തീരുമാനിച്ചിട്ടില്ല. ഖത്തറിന്റെ തീരുമാനം കൂടി പരിഗണിച്ചാണ് പുതിയ തിയ്യതി തീരുമാനിക്കുക എന്നറിയുന്നു. ആറ് രാജ്യങ്ങള്‍ക്കാണ് താലിബാന്റെ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നത്. ചൈന താലിബാന് സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

സത്യപ്രതിജ്ഞാ ചടങ്ങ് 11ന് നടത്താന്‍ കഴിഞ്ഞാഴ്ചയാണ് താലിബാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ചൈന, റഷ്യ, തുര്‍ക്കി, ഇറാന്‍, ഖത്തര്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങളെ ചടങ്ങിലേക്ക് ക്ഷണിക്കുകയും ചെയ്തു. അമേരിക്കയിലെ ലോക വ്യാപാര നിലയവും പെന്റഗണും ആക്രമിക്കപ്പെട്ടതിന്റെ അനുസ്മരണ ദിനമാണ് സെപ്തംബര്‍ 11. 2001ലെ ഈ സംഭവത്തിന് പിന്നാലെയാണ് അമേരിക്കന്‍ സൈന്യം അഫ്ഗാനിലേക്ക് അധിനിവേശം നടത്തിയത്.

സെപ്തംബര്‍ 11ന് സത്യപ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചാല്‍ പങ്കെടുക്കില്ലെന്ന് റഷ്യ ഖത്തറിലെ സമാധാന ചര്‍ച്ചാ സംഘത്തെ അറിയിക്കുകയായിരുന്നു എന്നാണ് സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ട്. മറ്റു രാജ്യങ്ങള്‍ തടസം പറഞ്ഞിട്ടില്ല. നേരത്തെ റഷ്യ ക്ഷണം സ്വീകരിച്ചിരുന്നു. നയതന്ത്ര പ്രതിനിധികളില്‍ ആരെങ്കിലും അഫ്ഗാനിലെ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റഷ്യന്‍ പാര്‍ലമെന്റ് സ്പീക്കര്‍ പറഞ്ഞിരുന്നത്.

അമേരിക്കയും നാറ്റോ രാജ്യങ്ങളും ഖത്തര്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് കരുനീക്കം നടത്തിയത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തുടര്‍ന്നാണ് താലിബാന്‍ തിയ്യതി മാറ്റാന്‍ ആലോചിച്ചതത്രെ. ഇടക്കാല സര്‍ക്കാരാണ് താലിബാന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. നിലവില്‍ താലിബാന്‍ നേതാക്കള്‍ക്ക് പ്രാതിനിധ്യമുള്ള സര്‍ക്കാരാണിത്. മറ്റു രാഷ്ട്രീയ നേതാക്കളെയും സര്‍ക്കാരില്‍ ഉള്‍പ്പെടുത്തുമെന്ന് താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ ഗ്ലോബല്‍ ടൈംസിനോട് പറഞ്ഞു.

അഫ്ഗാനിലെ എല്ലാ രാഷ്ട്രീയ നേതാക്കളുമായും ചര്‍ച്ച നടത്തി വരികയാണ്. ധാരണയിലെത്തിയ ശേഷം പുതിയ സര്‍ക്കാര്‍ പ്രഖ്യാപിക്കും. ആ സര്‍ക്കാരില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുണ്ടാകും. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് ഇടക്കാല സര്‍ക്കാരാണ്. രാജ്യത്തെ എല്ലാ വിഭാഗം രാഷ്ട്രീയ നേതാക്കള്‍ക്കും പങ്കാളിത്തമുള്ള സര്‍ക്കാര്‍ രൂപീകരിക്കാനാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്നും സുഹൈല്‍ ഷഹീന്‍ പറഞ്ഞു.

മറ്റു രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെ അഫ്ഗാനിലേക്ക്് ക്ഷണിക്കാന്‍ താലിബാന് പദ്ധതിയുണ്ട്. അതിന് മുന്നോടിയായിട്ടാണ് ചര്‍ച്ചകള്‍. ഒന്നോ രണ്ടോ മാസത്തിനകം വിശാലമായ സര്‍ക്കാര്‍ നിലവില്‍ വരും. അതിന് ശേഷം വിദേശ പ്രതിനിധികളെ ക്ഷണിക്കുമെന്നും താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞു. അതേസമയം, അമേരിക്കയുടെയും ചൈനയുടെ പ്രസിഡന്റുമാര്‍ വൈകാതെ നടത്താനിരിക്കുന്ന ചര്‍ച്ചയില്‍ അഫ്ഗാന്‍ വിഷയമാകുമെന്നാണ് മറ്റൊരു വിവരം.

2001ലാണ് അമേരിക്കന്‍ സൈന്യം നാറ്റോ സഖ്യസേനയുടെ സഹകരണത്തില്‍ അഫ്ഗാനിലേക്ക് അധിനിവേശം തുടങ്ങിയത്. സെപ്തംബര്‍ 11ലെ ആക്രമണത്തിന് പിന്നില്‍ അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ലാദിന്‍ ആണ് എന്നാണ് അമേരിക്കയുടെ ആരോപണം. അന്ന് അഫ്ഗാനിലായിരുന്ന ബിന്‍ലാദനെ വിട്ടുതരണമെന്ന അമേരിക്കയുടെ ആവശ്യം താലിബാന്‍ തള്ളിയതോടെയാണ് അധിനിവേശം തുടങ്ങിയത്. വ്യക്തമായ തെളിവ് നല്‍കിയാല്‍ വിട്ടുനല്‍കാമെന്നായിരുന്നു താലിബാന്‍ ഭരണകൂടത്തിന്റെ നിലപാട്.

അമേരിക്ക അധിനിവേശം തുടങ്ങിയതോടെ താലിബാന്‍ ഭരണം അവസാനിച്ചു. അവര്‍ യുദ്ധത്തിലേക്ക് നീങ്ങി. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാകിസ്താനിലെ ആബട്ടാബാദില്‍ വച്ച് ബിന്‍ലാദിനെ അമേരിക്കന്‍ സൈന്യം രഹസ്യമായി വധിച്ചു. എന്നാല്‍ അഫ്ഗാനില്‍ യുദ്ധം ജയിക്കാന്‍ അമേരിക്കന്‍ സൈന്യത്തിന് സാധിച്ചില്ല. അവര്‍ താലിബാനുമായി സമാധാന ചര്‍ച്ച നടത്തേണ്ട അവസ്ഥയിലെത്തി. ഖത്തറിലെ ദോഹയില്‍ ദീര്‍ഘനാളായി നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് അമേരിക്കന്‍ സൈന്യം കഴിഞ്ഞമാസം 31ന് അഫ്ഗാന്‍ വിട്ടതും താലിബാന്‍ വീണ്ടും ഭരണത്തിലെത്തിയതും.












Click it and Unblock the Notifications