100 യുദ്ധ വിമാനങ്ങള്‍ പിടിച്ച് താലിബാന്‍; കൂടെ വന്‍ ആയുധങ്ങളും... അമേരിക്കയെ ഞെട്ടിച്ച ആ നീക്കം
കാബൂള്‍: അഫ്ഗാനിലെ ഏറ്റവും വലിയ സായുധ സംഘമാണ് താലിബാന്‍. എന്നാല്‍ ചെറുതും ഇടത്തരവുമായ ഒട്ടേറെ സംഘങ്ങള്‍ താലിബാനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം സ്വാധീനവും ഭരണവുമുള്ള പ്രദേശങ്ങളുമുണ്ട്. സോവിയറ്റ് യൂണിയനും അമേരിക്കയും അഫ്ഗാന്റെ ഭരണത്തില്‍ മുഖ്യ പങ്ക് വഹിച്ച ഘട്ടങ്ങള്‍ കഴിഞ്ഞു പോയിട്ടുണ്ട്. അപ്പോഴൊന്നും കീഴടക്കാന്‍ സാധിക്കാത്ത പ്രദേശമാണ് പഞ്ചഷിര്‍ താഴ്‌വര.
ഇപ്പോള്‍ താലിബാന്‍ അധികാരം പിടിച്ചപ്പോഴും പഞ്ചഷിര്‍ തൊടാനായിട്ടില്ല. അഫ്ഗാന്‍ സൈനികര്‍ പൂര്‍ണമായി ജോലി മതിയാക്കി കഴിഞ്ഞു. ഇവരുടെ കൈവശം കോടികള്‍ ചെലവഴിച്ച് വാങ്ങിയ ആയുധങ്ങളുണ്ടായിരുന്നു. പുറമെ അമേരിക്ക നല്‍കിയതും. ഇന്ന് ഇതെല്ലാം താലിബാന്റെ കൈവശമാണ്. വിശദ വിവരങ്ങള്‍ ഇങ്ങനെ....

കാബൂള്‍ പിടിക്കുന്നതിന് ഒരാഴ്ച മുമ്പാണ് താലിബാന്‍ മസാറെ ശെരീഫ് നഗരം പിടിച്ചടക്കിയത്. ഈ നഗരത്തിലൂടെ പോകുന്ന ഹൈവേ അയല്‍ രാജ്യമായ ഉസ്‌ബെക്കിസ്താനിലേക്കാണ്. ഇതിലൂടെ യാത്ര ചെയ്തപ്പോള്‍ അഫ്ഗാന്‍ സൈനികര്‍ ആയുധങ്ങളും സൈനിക വാഹനങ്ങളും ഉപേക്ഷിച്ചു പോയത് കണ്ടുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ഹോളി മക്കായ് പറയുന്നു.

കഴിഞ്ഞ 20 വര്‍ഷം അമേരിക്കന്‍ സൈന്യം അഫ്ഗാനിലുണ്ടായിരുന്നു. വലിയ സാങ്കേതിക വിദ്യകള്‍ അടങ്ങുന്ന മെഷിനുകളും മറ്റു സംവിധാനങ്ങളും അഫ്ഗാനിലെ വിവിധ കേന്ദ്രങ്ങളില്‍ അവര്‍ സ്ഥാപിച്ചിരുന്നു. ഇതെല്ലാം അഫ്ഗാന്‍ സൈന്യത്തിന് കൈമാറിയാണ് അമേരക്കന്‍ സൈന്യം പിന്‍മാറിയത്. എന്നാല്‍ താലിബാന്‍ വന്നതോടെ എല്ലാം ഉപേക്ഷിച്ച് അഫ്ഗാന്‍ സൈന്യം രക്ഷപ്പെട്ടു.

ഹെലികോപ്റ്ററുകള്‍, റൈഫിളുകള്‍ എല്ലാം പിടിച്ചടക്കി താലിബാന്‍. ഇതില്‍ കയറിയിരുന്നുള്ള ചിത്രങ്ങളും താലിബാന്‍ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടു. അമേരിക്കന്‍ സൈന്യത്തിന്റെ കവചിത വാഹനങ്ങള്‍ ഓടിച്ച് ഉല്ലസിക്കുന്ന താലിബാന്‍കാരെയും വീഡിയോയില്‍ കാണാം. അത്യാധുനിക സൈനിക വാഹനങ്ങള്‍ എങ്ങനെയാണ് താലിബാന്‍കാര്‍ക്ക് ഓടിക്കാന്‍ സാധിക്കുന്നത് എന്നത് ഇപ്പോഴും അമേരിക്കയെ ആശ്ചര്യപ്പെടുത്തുന്നു.
ഓണം ആഘോഷിച്ച് ദിലീപിന്റെ മക്കള്‍ മീനാക്ഷിയും മഹാലക്ഷ്മിയും; ഫോട്ടോ വൈറല്‍, അല്‍പ്പം വൈകി

വലിയ വിമാനങ്ങളും അതില്‍ സാധ്യമാകുന്ന വസ്തുക്കളും അമേരിക്കന്‍ സൈന്യം എടുത്തിട്ടുണ്ട്. ബാക്കിയാണ് അഫ്ഗാന്‍ സൈന്യത്തിന് കൈമാറിയത്. ഇക്കാര്യം അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെക്ക് സുള്ളിവന്‍ സമ്മതിക്കുന്നു. അഫ്ഗാന്‍ സൈന്യം ഇത്ര വേഗം പരാജയപ്പെട്ട് പിന്‍മാറുമെന്ന് അമേരിക്ക പ്രതീക്ഷിച്ചിരുന്നില്ല. അമേരിക്കയുടെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കിയാണ് താലിബാന്‍ മുന്നേറിയത്.

ഏതെല്ലാം താലിബാന്‍ നിയന്ത്രണത്തിലാക്കി എന്ന് കൃത്യമായി അറിയില്ലെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറയുന്നു. അഫ്ഗാന്‍ സൈനികര്‍ക്ക് 150 യുദ്ധ വിമാനങ്ങളുണ്ടായിരുന്നു എന്നാണ് അഫ്ഗാനിലെ സൈനിക സംവിധാനങ്ങള്‍ സംബന്ധിച്ച സിഗാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. അമേരിക്കയുടേത് മാത്രമല്ല, ഇന്ത്യയുള്‍പ്പെടെ മറ്റു വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തതും ഇതില്‍പ്പെടും.

താലിബാന് മുന്നേറ്റം തുടങ്ങിയ വേളയില്‍ അതിര്‍ത്തി മേഖലയില്‍ വിന്യസിച്ച നിരവധി അഫ്ഗാന്‍ സൈനികര്‍ രാജ്യം വിട്ടിരുന്നു. ഉസ്‌ബെക്കിസ്താനിലേക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. 22 സൈനിക വിമാനങ്ങളും 24 ഹെലികോപ്റ്ററുകളിലുമാണ് അഫ്ഗാന്‍ സൈന്യം തങ്ങളുടെ രാജ്യത്തെത്തിയതെന്ന് ഉസ്‌ബെക്കിസ്താന്‍ പറയുന്നു. ഇത് ശരിയാണെങ്കില്‍ ബാക്കി 100 യുദ്ധ വിമാനങ്ങള്‍ താലിബാന്‍ പിടിച്ചുകാണും.

അമേരിക്കന്‍ സൈന്യത്തിന്റെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ ഉപയോഗിക്കുന്നതിന് ഏറെ നാളത്തെ പരിശീലനം ആവശ്യമാണ്. മാത്രമല്ല, കൃത്യമായ ഇടവേളകളില്‍ അറ്റക്കുറ്റ പണികള്‍ നടത്തുകയും വേണം. ഇത് താലിബാന് സാധ്യമായേക്കില്ല. അതുകൊണ്ടുതന്നെ ഈ ഹെലികോപ്റ്റര്‍ താലിബാന്‍ ഉപയോഗിക്കാനിടയില്ല. അതേസമയം, ഉപയോഗിക്കാന്‍ എളുപ്പമുള്ള ഒട്ടേറെ ഹെലികോപ്റ്റര്‍ അവര്‍ കൈവശപ്പെടുത്താനാണ് സാധ്യതയെന്ന് മുന്‍ ബ്ലാക്ക് ഹോള്‍ പൈലറ്റ് ബ്രാഡ്‌ലി ബൗമാന്‍ പറയുന്നു.

റഷ്യന്‍ നിര്‍മിതമായ ഡി 30 ഹോവിറ്റ്‌സര്‍ ആണ് താലിബാന്‍ കൈവശമുള്ള ഇതുവരെയുണ്ടായിരുന്ന ശക്തമായ ആയുധം. ഇപ്പോള്‍ അമേരിക്കയുടേതും അവര്‍ കൈവശപ്പെടുത്തി. നേരത്തെ സോവിയറ്റ് സൈന്യം ഇട്ടേച്ചുപോയത് താലിബാന്‍ പിടിച്ചെടുത്തിരുന്നു. അമേരിക്കയുടെ അത്യാധുനിക സംവിധാനങ്ങള്‍ അടങ്ങിയ ആയുധങ്ങള്‍ താലിബാന് ഉപയോഗിക്കാന്‍ സാധിക്കില്ല എന്ന ആത്മവിശ്വാസത്തിലാണ് യുഎസ് സൈന്യം.

താലിബാന്റെ കൈവശമെത്തി അമേരിക്കയുടെ ആയുധങ്ങള്‍ അവര്‍ വില്‍ക്കാനാണ് സാധ്യത എന്നാണ് കരുതുന്നത്. അല്ലെങ്കില്‍ അതിന്റെ ഉപയോഗ രീതി വിദഗ്ധരുടെ സഹായത്തോടെ അവര്‍ പഠിച്ചെടുത്തേക്കും. അതുമല്ലെങ്കില്‍ അറ്റക്കുറ്റ പണി സാധ്യമാകാതെ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് യുദ്ധ മേഖലയിലെ നിരീക്ഷകര്‍ വിലയിരുത്തുന്നു.

അതേസമയം, അമേരിക്കയുമായി ഉടക്കി നില്‍ക്കുന്ന രാജ്യങ്ങളുമായിട്ടാണ് താലിബാന്‍ ബന്ധം സ്ഥാപിക്കുന്നത് എന്നതാണ് യുഎസ് സൈന്യത്തെ ആശങ്കപ്പെടുത്തുന്ന കാര്യം. ഇറാന്‍, ചൈന, റഷ്യ എന്നീ അയല്‍ രാജ്യങ്ങളുമായി താലിബാന്‍ ബന്ധം സ്ഥാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു. കൂടാതെ പാകിസ്താന്റെ സഹായവും അവര്‍ക്ക് ലഭിക്കും.

അമേരിക്കന്‍ സൈനിക ശക്തിയെ കുറിച്ച് റഷ്യയ്ക്കും ചൈനയ്ക്കും ഇറാനും പഠിക്കാന്‍ താലിബാന്‍ അവസരം ഒരുക്കിയേക്കുമെന്നാണ് കരുതുന്നത്. ഇതാകട്ടെ, യുഎസ് സൈന്യത്തിന് ഭാവി നീക്കങ്ങള്‍ക്കും തിരിച്ചടിയാണ്. സാങ്കേതിക വിദ്യകള്‍ ചൈനയുടെ കൈവശമെത്തുന്നത് അമേരിക്ക ആശങ്കയോടെയാണ് കാണുന്നത്. ഇത്തരം സാങ്കേതിക വിദ്യകള്‍ മറികടക്കാനുള്ള ദൗത്യമാകും പിന്നീട് ചൈനീസ് സൈന്യം ഏറ്റെടുക്കുക.

അതേസമയം, ചൈന താലിബാനുമായി അടുക്കുമെന്ന് വാര്‍ത്തകള്‍ വന്നു കഴിഞ്ഞു. പാകിസ്താന്റെ പ്രതിനിധിയായി ഷാ മഹ്മൂദ് ഖുറേഷി കാബൂളിലെത്തുമെന്നാണ് വിവരം. വിദേശത്ത് നിന്ന് ആദ്യമായി കാബൂളിലെത്തുന്ന പ്രതിനിധിയും ഇദ്ദേഹമാകും. എന്നാല്‍ എല്ലാവരുമായും അടുത്ത ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് താലിബാന്‍ വ്യക്തമാക്കുന്നു. താലിബാന്റെ വാക്ക് വിശ്വസിക്കാനാകില്ല എന്നാണ് യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞത്. ആവശ്യമെങ്കില്‍ താലിബാനുമായി സഹകരിക്കുമെന്ന് ബ്രിട്ടന്‍ അറിയിച്ചു.












Click it and Unblock the Notifications