സിഖ്, ഹിന്ദു സമുദായങ്ങള്‍ക്ക് താലിബാന്റെ ഉറപ്പ് ലഭിച്ചു; വീഡിയോ... പെണ്‍കുട്ടികള്‍ സ്‌കൂളിലെത്തി
കാബൂള്‍/ന്യൂഡല്‍ഹി: താലിബാന്‍ അഫ്ഗാന്റെ ഭരണം പിടിക്കുമ്പോള്‍ ഏറെ ആശങ്കയുണ്ടായിരുന്നത് ന്യൂനപക്ഷങ്ങളുടെ സുരക്ഷയിലായിരുന്നു. മറ്റൊന്ന് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ വഷയത്തിലും. എന്നാല്‍ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ട് പ്രതീക്ഷ നല്‍കുന്നതാണ്. താലിബാന്‍ നേതാക്കള്‍ സിഖ് സമുദായ നേതാക്കളെ നേരിട്ട് കണ്ടുവത്രെ. ഇക്കാര്യം ഡല്‍ഹിയിലെ സിഖ് നേതാക്കളും സ്ഥിരീകരിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം മുതല്‍ പെണ്‍കുട്ടികള്‍ സ്‌കൂളിലെത്തി തുടങ്ങി എന്ന വാര്‍ത്ത അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനില്‍ പുതിയ ഭരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഈ വിവരങ്ങല്‍ പുറത്തുവന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...
ഓണത്തിന് വെറൈറ്റി ലുക്കുമായി ബിഗ് ബോസ് താരം അഭിരാമി സുരേഷ്; ചിത്രങ്ങള്‍ വൈറല്‍

അഫ്ഗാനില്‍ ന്യൂനപക്ഷമാണ് സിഖുകാരും ഹിന്ദുക്കളും. താലിബാന്‍ ഭരണം പിടിച്ചതോടെ ഇവര്‍ക്ക് ആപത്ത് വരുമോ എന്ന സംശയം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ ഭയപ്പെടേണ്ടെന്നും നിങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും താലിബാന്‍ നേതാക്കള്‍ സിഖ് നേതാക്കളെ ഗുരുദ്വാരയിലെത്തി കണ്ട് അറിയിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കാബൂള്‍ ഗുരുദ്വാരയിലെ മേധാവിയുടെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഈ വീഡിയോ താലിബാന്‍ വക്താവ് മുഹമ്മദ് നഈം ട്വീറ്റ് ചെയ്തു. അകാലിദള്‍ നേതാവ് മജിന്ദര്‍ സിങ് സിര്‍സയും ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഡല്‍ഹിയിലെ സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റാണ് മജിന്ദര്‍ സിങ്. കാബൂളിലെ ഗുരുദ്വാര ഭാരവാഹികളുമായി താന്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താലിബാന്‍ നേതാക്കള്‍ ഹിന്ദു, സിഖ് സമുദായ നേതാക്കളെ കണ്ടുവെന്നും സുരക്ഷ ഉറപ്പ് നല്‍കിയെന്നും മജിന്ദര്‍ സിങ് സിര്‍സ പറഞ്ഞു. 76 സക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് സിഖ് നേതാക്കള്‍ പങ്കുവച്ചിരിക്കുന്നത്. താലിബാന്‍ നേതാക്കളെന്ന് കരുതുന്നവരെയും വീഡിയോയില്‍ കാണാം. ഗുരുദ്വാരയില്‍ നിരവധി സിഖുകാര്‍ അഭയം തേടിയിരുന്നു. ഇവരുമായി താലിബാന്‍ നേതാക്കള്‍ സംസാരിച്ചുവത്രെ.

ഗുരുദ്വാര കമ്മിറ്റിയുടെ പഷ്ത്തൂണ്‍ ഭാഷയിലുള്ള പ്രസ്താവനയും വീഡിയോയിലുണ്ട്. ഡോ. മുഹമ്മദ് നഈം ഈ വീഡിയോ തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. 20 വര്‍ഷത്തിന് ശേഷമാണ് താലിബാന്‍ അഫ്ഗാനില്‍ വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നത്. അമേരിക്കന്‍ സൈന്യം രാജ്യം വിടുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് താലിബാന്‍ ഭരണം പിടിച്ചത്. തൊട്ടുപിന്നാലെ എല്ലാവര്‍ക്കും പൊതുമാപ്പ് നല്‍കുകയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് ജോലിയില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

കാബൂളിലെ ഗുരുദ്വാരയില്‍ 200ഓളം സിഖുകാര്‍ അഭയം തേടിയിരുന്നു. ഇവരുടെ ജീവനില്‍ ആശങ്ക പങ്കുവച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവരികയും കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. സാധ്യമാകുന്ന ഏറ്റവും ആദ്യത്തില്‍ സിഖുകാരെ ഇന്ത്യയിലേക്ക് എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഉറപ്പ് നല്‍കിയിരുന്നു.

അതേസമയം, അഫ്ഗാനിലെ പെണ്‍കുട്ടികള്‍ സ്‌കൂളിലെത്തിയെന്ന് അല്‍ജസീറ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ഹെറാത്ത് നഗരത്തിലെ സ്‌കൂളുകളിലെ ദൃശ്യങ്ങളാണ് അവര്‍ പുറത്തുവിട്ടിരിക്കുന്നത്. എഎഫ്പി വാര്‍ത്താ ഏജനന്‍സിയുടെ ക്യാമറാമാനാണ് വീഡിയോ എടുത്തിരിക്കുന്നത്. കാബൂള്‍ പിടിക്കുന്നതിന് മുമ്പ് താലിബാന്‍കാര്‍ ഹെറാത്ത് നഗരം കീഴടക്കിയിരുന്നു. മറ്റു രാജ്യങ്ങളിലെ പോലെയുള്ള പുരോഗതിയാണ് ഞങ്ങളും ആഗ്രഹിക്കുന്നതെന്ന് വിദ്യാര്‍ഥിനി റുഖിയ പറഞ്ഞു.

താലിബാന്‍ സുരക്ഷ ഒരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുദ്ധം ഞങ്ങള്‍ക്ക് ആവശ്യമില്ല. അഫ്ഗാനില്‍ സമാധാനം നിലനില്‍ക്കണം എന്നും വിദ്യാര്‍ഥിനി റുഖിയ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. 1996ല്‍ അഫ്ഗാന്റെ ഭരണം താലിബാന്‍ പിടിച്ചപ്പോള്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസവും തൊഴിലും നിഷേധിച്ചിരുന്നു. സമാനമായ അവസ്ഥ വരുമോ എന്നായിരുന്നു ആശങ്ക. പുതിയ വിവരങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ആശ്വാസം പകരുന്നതാണ്.












Click it and Unblock the Notifications