Get Updates
Get notified of breaking news, exclusive insights, and must-see stories!

വെസ്റ്റ് ബാങ്കില്‍ കുടിയേറ്റക്കാരായ മൂന്ന് ഇസ്രായേലികള്‍ വെടിയേറ്റുമരിച്ചു

വെസ്റ്റ് ബാങ്കില്‍ കുടിയേറ്റക്കാരായ മൂന്ന് ഇസ്രായേലികള്‍ വെടിയേറ്റുമരിച്ചു

വെസ്റ്റ്ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജൂതകുടിയേറ്റ കേന്ദ്രത്തില്‍ മൂന്ന് ഇസ്രായേലികള്‍ വെടിയേറ്റുമരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായേലി സൈനിക റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. ഹാര്‍ അദാര്‍ കുടിയേറ്റ കേന്ദ്രത്തിലായിരുന്നു ആക്രമണം. ഫലസ്തീന്‍ തൊഴിലാളികള്‍ക്കൊപ്പമെത്തിയ തോക്കുധാരി അര്‍ധ സൈനിക ഉദ്യോഗസ്ഥരായ മൂന്നു പേരെ വെടിവച്ച് കൊല്ലുകയായിരുന്നു.

37കാരനായ ഫലസ്തീന്‍ യുവാവ് നമിര്‍ മഹ്മൂദ് കുടിയേറ്റ കേന്ദ്രത്തിലെ ചെക്ക്‌പോയിന്റിലെത്തി സുരക്ഷാ ഗാര്‍ഡുകള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഇസ്രായേല്‍ പോലിസ് അറിയിച്ചു. തൊട്ടടുത്ത ബെയ്ത്ത് സൂരിക് ഗ്രാമത്തില്‍ നിന്നുള്ള ഇയാള്‍ക്ക് കുടിയേറ്റ കേന്ദ്രത്തില്‍ വര്‍ക്ക് പെര്‍മിറ്റുമുണ്ട്. മാനസിക പ്രയാസങ്ങളുള്ള ഇയാള്‍ കുടുംബപരമായ ഒരു പാട് പ്രശ്‌നങ്ങള്‍ നേരിടുന്നതായി വ്യക്തമായതായി ഇസ്രായേല്‍ സുരക്ഷാ ഏജന്‍സി ഷിന്‍ ബെറ്റ് അറിയിച്ചു. ഇയാളെ ഇസ്രായേലി പോലിസ് വെടിവച്ചുകൊന്നു.

. ഹാര്‍ അദാര്‍ കുടിയേറ്റ കേന്ദ്രത്തിലായിരുന്നു ആക്രമണം.

ആക്രമണത്തെ ഫലസ്തീന്‍ നേതൃത്വം അപലപിക്കുന്നതായി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ മുതിര്‍ന്ന ഉപദേശകന്‍ നബീല്‍ ശാത്ത് അറിയിച്ചു. ഇസ്രായേലി അധിനിവേശത്തിനെതിരേ സമാധാനപരമായ ചെറുത്തുനില്‍പ്പാണ് ഫലസ്തീനികള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിന്റെ അധിനിവേശവും കുടിയേറ്റവുമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഫലസ്തീനികളുടെ ചെറുത്തിനില്‍പ്പ് തകര്‍ന്നിട്ടില്ലെന്നതിന് തെളിവാണ് ആക്രമണമെന്ന് ഹമാസ് വക്താവ് ഹാസിം കാസിം പ്രതികരിച്ചു. എത്രക്രൂരമായ നടപടികള്‍ കൈക്കൊണ്ടാലും ഇസ്രായേലി അധിനിവേശത്തിനെതിരായ ഫലസ്തീന്‍ ജനതയുടെ ചെറുത്തുനില്‍പ്പ് തുടരുമെന്ന സന്ദേശമാണ് ഇത് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ചെറുത്തുനില്‍പ്പിലൂടെ മാത്രമേ നേടിയെടുക്കാനാവൂ എന്നും അന്താരാഷ്ട്ര ശക്തികളുടെ വാതില്‍ക്കല്‍ പോയി കാത്തുനിന്നത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2015 സപ്തംബര്‍ മുതല്‍ 48 ഇസ്രായേലികളാണ് ഫലസ്തീനികളാല്‍ കൊല്ലപ്പെട്ടത്. ഇതേ കാലയളവില്‍ 225 ഫലസ്തീനികള്‍ ഇസ്രായേലി സൈന്യത്തിന്റേതുള്‍പ്പെടെയുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. കുടിയേറ്റ കേന്ദ്രത്തിലെ മൂന്ന് ഇസ്രായേലികളെ കൊന്നതിന് പ്രതികാരമായി അക്രമിയുടെ വീട് നശിപ്പിക്കുമെന്നും ബന്ധുക്കളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദ് ചെയ്യുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+