ജിസിസി ഉച്ചകോടി വെറും 15 മിനുറ്റ്; സല്‍മാന്‍ രാജാവ് വന്നോ? എല്ലാം ഓകെ ആയെന്ന് വിശദീകരണം
അമേരിക്കയും യൂറോപ്പും ആശങ്കയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിസിസിയിലെ ആറ് രാജ്യങ്ങളുമായും അടുത്ത ബന്ധമാണ് അമേരിക്കക്കും യൂറോപ്പിനും.
Recommended Video
കുവൈത്ത് സിറ്റി: ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് ഗള്‍ഫ് സഹകരണ സമിതി (ജിസിസി) യുടെ വാര്‍ഷിക ഉച്ചകോടി നടത്താന്‍ തീരുമാനിച്ചത്. ആതിഥ്യമരുളുന്നത് കുവൈത്ത് ആയതുകൊണ്ടു തന്നെ അവര്‍ എല്ലാവരെയും ക്ഷണിച്ചു. ചൊവ്വാഴ്ച ഉച്ചകോടി തുടങ്ങി. പക്ഷേ എല്ലാം ഞൊടിയിടയില്‍ തീര്‍ന്നു. 15 മിനുറ്റ് മാത്രം. പിന്നീട് പുറത്തേക്ക് വന്ന നേതാക്കള്‍ യോഗം അവസാനിച്ചെന്ന് മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.
വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന യോഗമായിരുന്നു കുവൈത്തില്‍. ജിസിസിയില്‍ നടപ്പു വര്‍ഷം നടന്നതും അടുത്ത വര്‍ഷം നടപ്പാക്കേണ്ടതുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗം. പക്ഷേ, 15 മിനുറ്റ് കൊണ്ട് എല്ലാം തീര്‍ന്നെന്ന് പറയുമ്പോള്‍ ഒരുകാര്യം വ്യക്തം. പ്രത്യേക സഖ്യം രൂപീകരിക്കുമെന്ന യുഎഇയുടെ പ്രഖ്യാപനം ജിസിസി യോഗത്തെ അപ്രസക്തമാക്കിയിരിക്കുന്നു. ലോക മാധ്യമങ്ങള്‍ ഗൗരവത്തോടെയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്...
ഖത്തര്‍ അമീര്‍ വന്നു
ഖത്തറിനെ മേഖലയിലെ പ്രശ്‌ന രാജ്യമായിട്ടാണ് സൗദിയും യുഎഇയും ബഹ്‌റൈനും കരുതുന്നത്. പക്ഷേ, ജിസിസി അംഗമായതു കൊണ്ടുതന്നെ ഖത്തറിനെയും ക്ഷണിച്ചു കുവൈത്ത് ഭരണകൂടം. ഖത്തറിനെ പ്രതിനിധീകരിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി തന്നെ യോഗത്തിനെത്തി.
സല്‍മാന്‍ രാജാവ് വന്നില്ല
അതേസമയം, സൗദി അറേബ്യയെ പ്രതിനിധീകരിച്ച് സല്‍മാന്‍ രാജാവ് എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പക്ഷേ അദ്ദേഹം വന്നില്ല. പകരം പ്രതിനിധിയെ പറഞ്ഞയച്ചു. യുഎഇയുടെയും ബഹ്‌റൈന്റെയും ഭരണാധികാരികളും എത്തിയില്ല. വന്നത് ഖത്തറിന്റെയും ഒമാന്റെയും നേതൃത്വം മാത്രം.
പരിഹാരമില്ല, പ്രശ്‌നം രൂക്ഷമായി
ഖത്തറിനെതിരേ ഉപരോധം ചുമത്തിയ രാജ്യങ്ങളൊന്നും ജിസിസി യോഗത്തില്‍ പരിപൂര്‍ണമായി പങ്കെടുത്തില്ലെന്ന് പറയാം. ഒമാന്‍ ഇതുവരെ പക്ഷം പിടിച്ചിട്ടില്ല. ഈ യോഗത്തോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് കുവൈത്ത് കരുതിയത്. പക്ഷേ, പ്രശ്‌നം രൂക്ഷമാകുകയാണ് ചെയ്തിരിക്കുന്നത്.
യുഎഇയുടെ പ്രഖ്യാപനം
അതിനിടെയാണ് യുഎഇ പുതിയ സഖ്യം പ്രഖ്യാപിച്ചിരിക്കുന്നത്. സൗദിയുമായി ചേര്‍ന്ന് പ്രത്യേക സഖ്യം ഗള്‍ഫിലുണ്ടാക്കുമെന്നായിരുന്നു യുഎഇ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രഖ്യാപനം. ജിസിസിയുടെ പ്രവര്‍ത്തനം പോലെ തന്നെ എല്ലാ തരത്തിലുള്ള സഹകരണവും ഈ സഖ്യത്തിലെ രാജ്യങ്ങള്‍ തമ്മിലുണ്ടാകുമെന്നും യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്.
മറനീക്കി, 36 വര്‍ഷത്തെ സഖ്യം
36 വര്‍ഷം മുമ്പ് രൂപീകരിച്ച ജിസിസിയുടെ ഭാവി തന്നെ അവതാളത്തിലായിരിക്കുകയാണിപ്പോള്‍. ആറ് മാസം മുമ്പ് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചതു മുതലാണ് ജിസിസിയിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. ഖത്തര്‍ അമീര്‍ ജിസിസി യോഗത്തില്‍ പങ്കെടുക്കുന്നതിന് കുവൈത്ത് സിറ്റിയില്‍ എത്തി ഏറെ നേരം കഴിഞ്ഞിട്ടും മറ്റു പ്രതിനിധികള്‍ എത്തിയിരുന്നില്ല.
ജിസിസി യോഗത്തിന്റെ അവസ്ഥ
ഏറെ നേരത്തിന് ശേഷം സൗദി വിദേശകാര്യ മന്ത്രി അബ്ദുല്‍ ജുബൈറിനെയാണ് പ്രതിനിധിയായി സല്‍മാന്‍ രാജാവ് അയച്ചത്. ഇദ്ദേഹത്തെ വിമാനത്താവളത്തില്‍ കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ് സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ സര്‍ക്കാര്‍ ടെലിവിഷന്‍ പുറത്തുവിട്ടു. ഇതോടെ ജിസിസി യോഗം പൊളിയുമെന്ന് മാധ്യമങ്ങള്‍ ഉറപ്പിക്കുകയും ചെയ്തു.
കുവൈത്ത് അമീറിന്റെ പ്രതികരണം
യോഗത്തെ സംബന്ധിച്ച് കുവൈത്ത് അമീറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു- മാസങ്ങളായി നിരവധി പ്രശ്‌നങ്ങള്‍ നമ്മള്‍ നേരിടുന്നുണ്ട്. അതെല്ലാം അതിജീവിക്കുമെന്നാണ് കരുതുന്നത്. ഇന്നത്തെ യോഗം ഒരു സൂചനയാണ്. സമാധാനം പുനസ്ഥാപിക്കുന്നതിന് ഇനിയും ശ്രമിക്കും.
ജിസിസി സെക്രട്ടറി ജനറല്‍
പിന്നീട് യോഗം ആരംഭിച്ചു. 15 മിനുറ്റിന് ശേഷം പ്രതിനിധികള്‍ പുറത്തേക്ക് വന്നു. യോഗം അവസാനിച്ചതായി കുവൈത്ത് അമീര്‍ പ്രഖ്യാപിച്ചു. എല്ലാ ചര്‍ച്ചകളും വേഗത്തില്‍ പൂര്‍ത്തിയാക്കിയെന്നായിരുന്നു ജിസിസി സെക്രട്ടറി ജനറല്‍ അബ്ദുല്‍ ലത്തീഫ് അല്‍ സയാനിയുടെ പ്രതികരണം. ഖത്തര്‍ വിഷയത്തെ കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞതുമില്ല.
ഇറാന്‍ ഇടപെടുന്നു
യമനിലെ ഹൂഥി വിമതരുടെ ആക്രമണത്തെ അപലപിക്കുക മാത്രമാണ് ജിസിസി യോഗം ചെയ്തത്. ഇറാനും സഹായികളും നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളെ യോഗം അപലപിച്ചു. മാത്രമല്ല, അറബ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയത്തില്‍ ഇറാന്‍ ഇടപെടുന്നുണ്ടെന്നും അവര്‍ കുറ്റപ്പെടുത്തി.
അമേരിക്കയും യൂറോപ്പും ആശങ്കയില്‍
അതേസമയം, അമേരിക്കയും യൂറോപ്പും ആശങ്കയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിസിസിയിലെ ആറ് രാജ്യങ്ങളുമായും അടുത്ത ബന്ധമാണ് അമേരിക്കക്കും യൂറോപ്പിനും. അമേരിക്കയും സൗദിയും യുഎഇയും ശത്രുവായി പ്രഖ്യാപിച്ചിരിക്കുന്നത് ഇറാനെയാണ്. പക്ഷേ, ജിസിസി രാജ്യങ്ങള്‍ ഖത്തറിനെ ശത്രുവാക്കുകയാണോ ചെയ്യുന്നതെന്ന ആശങ്കയാണ് അവര്‍ക്കുള്ളതെന്ന് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നു.
ഖത്തറിന്റെ യാത്ര
1981ലാണ് ജിസിസി രൂപീകരിച്ചത്. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളാണ് ഇതിലെ അംഗങ്ങള്‍. ഇവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകള്‍ നേരത്തെയുണ്ടെങ്കിലും 2011ലെ മുല്ലപ്പൂ വിപ്ലവവും എണ്ണ വില ഇടിവുമാണ് പുതിയ പ്രശ്‌നങ്ങളിലേക്ക് നയിച്ചത്. ഖത്തര്‍ വഴി മാറി സഞ്ചരിച്ച് പുതിയ ആദായ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ തുടങ്ങിയത് ഇറാന്‍ ബന്ധത്തിലേക്ക് എത്തിച്ചു. ഇതിനെ മറ്റു രാജ്യങ്ങള്‍ എതിര്‍ക്കുകയും ചെയ്തു.