മാധ്യമപ്രവര്‍ത്തകമാരുടെ വെളിപ്പെടുത്തലുകള്‍
ബാങ്കോക്ക് : ടെലിവിഷനിലൂടെയും, പത്രത്തിലൂടെയും, ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും നമുക്ക്പരിചിതമാണ് മാധ്യമപ്രവര്‍ത്തകരുടെ ലോകം. തെഹല്‍ക്കയിലെ ലൈംഗിക പീഡനശ്രണത്തിലൂടെയാണ് മാധ്യമ രംഗത്തിന്‍റെ കറുത്ത മുഖം മറ നീക്കി പുറത്ത് വരുന്നത്. മാധ്യമ പ്രവര്‍ത്തത്തിന്‍റെ ഗ്ളാമറും, ഈ മേഖലയോടുള്ള താത്പര്യവും കൊണ്ട് ആയിരക്കണത്തിന് പെണ്‍കുട്ടികളാണ് ഈ രംഗത്തേയ്ക്ക് എത്തുന്നത്. എന്നാല്‍ തൊഴിലിടങ്ങളില്‍ ഇവര്‍ നേരിടുന്ന ചൂഷണങ്ങള്‍ സാധാരണക്കാരന് സങ്കല്‍പ്പിയ്ക്കാവുന്നതിനും അപ്പുറമാണ്. പലപ്പോഴും ഇത്തരം വാര്‍ത്തകള്‍ പുറത്ത് വരാറില്ലെന്ന് മാത്രം.
ലോകത്ത് മൂന്നില്‍ രണ്ട് ശതമാനം മാധ്യമപ്രവര്‍ത്തകമാരും തൊഴിലുമായി ബന്ധപ്പെട്ട് ചൂഷണങ്ങളും പല തരം പീഡനങ്ങളും അഭിമുഖീകരിയ്ക്കുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്. മാധ്യമരംഗത്ത് ജോലിചെയ്യുന്ന സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളെപ്പറ്റി നടത്തിയ ആഗോള സര്‍വ്വേയിലാണ് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍ പുറത്തറിഞ്ഞത്. വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഇന്റര്‍നാഷണല്‍ വിമന്‍സ് മീഡിയ ഫൗണ്ടേഷന്‍. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ന്യൂസ് സേഫ്റ്റി ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവര്‍ സംയുക്തമായാണ് സര്‍വ്വേ സംഘടിപ്പിച്ചത്.
ജൂലൈ മുതല്‍ നവംബര്‍ വരെയാണ് സര്‍വ്വേ നടന്നത്. 882 മാധ്യമപ്രവര്‍ത്തകമാരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. തൊഴിലിടങ്ങളിലെ പുരുഷമേധാവിമാര്‍, സൂപ്പര്‍വെസര്‍മാര്‍, സഹപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നാണ് സ്ത്രീകള്‍ക്ക് പീഡനം നേരിടേണ്ടി വരുന്നത്.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 64.48 ശതമാനം പേരും ഏതെങ്കിലും തരത്തിലുള്ള ചൂഷണത്തിനും പീഡനത്തിനും ഇരയാകുന്നതായി പറഞ്ഞു. മാനസിക പീഡനത്തിന് ഇരയാകുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. എന്നാല്‍ ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിയ്ക്കുന്നവര്‍ കുറവാണെന്നും സര്‍വ്വേ പറയുന്നു.
സര്‍വ്വേയില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകമാരില്‍ 49 ശതമാനം പേരും പത്രങ്ങളില്‍ നിന്നും, 24 ശതമാനം പേര്‍ മാഗസിനുകളില്‍ നിന്നും, 21 ശതമാനം പേര്‍ ടെലിവിഷനില്‍ നിന്നും 16 ശതമാനം പേര്‍ റേഡിയോയില്‍ പ്രവര്‍ത്തിയ്ക്കുന്നവരുമായിരുന്നു.
ഏഷ്യ-പസഫിക് മേഖലയില്‍ നിന്ന് 29 ശതമാനം പേരും, വടക്കേ അമേരിയ്ക്കയില്‍ നിന്ന് 21 ശതമാനം പേരും, യൂറോപ്പില്‍ നിന്നും 19 ശതമാനം പേരും, ആഫ്രിയ്ക്കയില്‍ നിന്നും 13 ശതമാനം പേരും, ലാറ്റിന്‍, വടക്കേ അമേരിയ്ക്ക് എന്നിവിടങ്ങളില്‍ നിന്ന് 11 ശതമാനം പേരും അറബ് രാജ്യങ്ങളില്‍ നിന്ന് അഞ്ച് ശതമാനം പേരുമാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. ഓസ്ട്രിയയും, യുനെസ്‌കോയുമാണ് സര്‍വ്വേയ്ക്ക് ധനസഹായം നല്‍കിയത്.