യുക്രൈൻ സേനയിൽ ചേർന്ന സിനിമ താരം ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു
കീവ്: യുക്രൈനിൽ നടക്കുന്ന റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈൻ സേനയിൽ ചേർന്ന സിനിമാതാരം കൊല്ലപ്പെട്ടു. 33കാരനായ പാഷാ ലീയാണ് റഷ്യൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ആഴ്‌ചയാണ് താരം സൈന്യത്തിൽ ചേർന്നത്. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയാണ് പാഷാ ലീ സൈന്യത്തിൽ ചേർന്ന വിവരം പുറത്തുവിട്ടത്.
യുദ്ധ സാഹചര്യത്തിൽ യുക്രൈൻ ജനത ആയുധം കൈയ്യിലെടുക്കണമെന്ന് യുക്രൈൻ പ്രസിഡന്‍റ് വാള്‌ഡിമർ സെലൻസ്‌കി ആഹ്വാനം ചെയ്‌തിരുന്നു. തുടർന്ന് സാധാരണക്കാർ മുതൽ സെലിബ്രിറ്റികളും യുക്രൈൻ സേനയുടെ ഭാഗമായി. ഈ സാഹചര്യത്തിലാണ് പാഷാ ലീയും യുക്രൈൻ സേനയിൽ ചേർന്നത്. രൂക്ഷമായി യുദ്ധം നടക്കുന്ന ഇർപിൻ നഗരത്തിലായിരുന്നു പാഷാ ലീ പ്രവർത്തിച്ചിരുന്നത്. യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്ന് 20 കിലോമീറ്റർ അകലെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന നഗരമാണ് ഇർപിൻ. റഷ്യൻ സേന സമീപ നഗരങ്ങളിൽ എത്തിയ സാഹചര്യത്തിൽ പ്രദേശത്ത് നിന്ന് ജനം കൂട്ടത്തോടെ പലായനം ചെയ്യുകയാണ്.

'നമുക്ക് ഒന്നിക്കാം' എന്ന ക്യാപ്‌ഷനോടെയാണ് സേനയിൽ ചേർന്ന കാര്യം അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. മരണവാർത്തയറിഞ്ഞ ശേഷം നടന്‍റെ നടന്‍റെ പോസ്റ്റിന് താഴെ ആരാധനകരും സഹപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തുന്നുണ്ട്. മീറ്റിങ് ഓഫ് ക്ലാസ്‌മേറ്റ്സ്, ഫ്‌ലൈറ്റ് റൂൾസ്, സെൽഫി എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രധാന ചിത്രങ്ങൾ. ക്രിമിയയിൽ ജനിച്ച താരം പാവ്‌ലോ ലീ എന്ന പേരിലും അറിയപ്പെട്ടിരുന്നു.
റഷ്യൻ അധിനിവേശത്തെ തുടർന്ന് ലക്ഷക്കണക്കിന് പേരാണ് യുക്രൈനിൽ നിന്ന് പലായനം ചെയ്യുന്നത്. അതിർത്തി രാജ്യമായ പോളണ്ടിലേക്കാണ് കൂടുതൽ പൗരന്മാർ പലായനം ചെയ്യുന്നതെന്നാണ് പുതിയ വിവരം. അതേ സമയം യുക്രൈനിലെ റഷ്യൻ അധിനിവേശം 12-ാം ദിവസത്തിലേക്കാണ് കടക്കുന്നത്. യുക്രൈന് പൂർണ പിന്തുണ നൽകിയിരുന്ന അമേരിക്കയും നാറ്റോയും യുദ്ധത്തിൽ നേരിട്ട് പങ്കുചേരില്ലെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ റഷ്യക്കു മേൽ സമ്മർദം ചെലുത്തുന്നതിന്‍റെ ഭാഗമായി സാമ്പത്തിക ഉപരോധം ഉൾപ്പടെ റഷ്യക്കുമേൽ ചുമത്തിയിട്ടുണ്ട്.
അതേ സമയം ഓപ്പറേഷൻ ഗംഗ പുരോഗമിക്കുകയാണ്. യുക്രൈനിലെ സുമിയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളുടെ രക്ഷാദൗത്യമാണ് പുരോഗമിക്കുന്നത്. പുലർച്ചെ ഒന്നരയോടെ പൊൾട്ടോവ സ്റ്റേഷനിലെത്തിയ വിദ്യാർഥികൾ ലിവീവിലേക്ക് തിരിച്ചിട്ടുണ്ട്. മാനുഷിക ഇടനാഴിയിലൂടെയുള്ള ആദ്യ ഒഴിപ്പിക്കൽ കൂടിയാണ് ഈ രക്ഷാദൗത്യം.
അതിനിടെ അമേരിക്ക റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ചു. റഷ്യയിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നത് നിരോധിച്ചുവെന്നും വില നിയന്ത്രണത്തിന് പരമാവധി ശ്രമിക്കുമെന്നുമായിരുന്നു യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ പ്രഖ്യാപനം. അമേരിക്കക്ക് പിന്നാലെ യുകെയും റഷ്യയിൽ നിന്നുള്ള എണ്ണക്ക് നിരോധനം ഏർപ്പെടുത്തിയേക്കാമെന്നും റിപ്പോർട്ടുകളുണ്ട്.












Click it and Unblock the Notifications