തെക്കുകിഴക്കൻ യുക്രൈനിൽ നിന്നും 1400 കിലോമീറ്റർ താണ്ടി 11കാരൻ ഒടുവിൽ സ്ലൊവാക്യയിൽ
കീവ്: റഷ്യൻ അധിനിവേശം തുടരുന്ന തെക്കുകിഴക്കൻ യുക്രൈനിൽ നിന്നും 11കാരൻ കിലോമീറ്ററുകൾ താണ്ടി ഒടുവിൽ സ്ലൊവാക്യൻ അതിർത്തിയിലെത്തി. അമ്മ നൽകിയ ബാഗ്‌പാക്കും കത്തും മൊബൈൽ നമ്പറും സുരക്ഷിതമായി 11കാരൻ കൈയ്യിൽ കരുതിയിരുന്നു. ആക്രമണം ശക്തമായ സാഹചര്യത്തിൽ മകന്‍റെ ജീവൻ രക്ഷിക്കാനായി ഇതു മാത്രമായിരുന്നു ഈ അമ്മക്ക് ചെയ്യാനുണ്ടായിരുന്നുള്ളു. പലായനം തുടരുന്ന യുക്രൈനിലെ ജനങ്ങളുടെ ജീവിതമാണിത്.
തെക്ക് കിഴക്കൻ മേഖലയിലെ സപോറോഷ്‌ഷിയയിൽ നിന്നാണ് 11കാരൻ യാത്ര ആരംഭിച്ചത്. മുതിർന്നവർ ആരുമില്ലാതെ ബാലൻ സുരക്ഷിതമായി സ്ലൊവാക്യൻ അതിർത്തിയിൽ എത്തിയെന്ന് യുക്രൈൻ ഇന്‍റേണൽ അഫയേഴ്‌സ് മന്ത്രാലയവും സ്ഥിരീകരിച്ചു. ഭയചകിതനാകാതെ നിശ്ചയദാർഢ്യത്തോടെ അതിർത്തിയിലെത്തിയ 11കാരനാണ് 'നായക'നെന്നും അവൻ സുന്ദരമായ പുഞ്ചിരിയാൽ എല്ലാവരുടെയും മനം കവർന്നുവെന്നും മന്ത്രാലയം അറിയിച്ചു.

11കാരന്‍റെ അമ്മക്ക് യുക്രൈനിൽ തുടരേണ്ട സാഹചര്യമായതിനാലാണ് ബാലനെ തനിയെ ട്രെയിനിൽ കയറ്റി അയച്ചത്. 11കാരൻ സ്ലൊവാക്യൻ അതിർത്തിയിലെത്തിയെന്ന വിവരം സ്ലൊവാക്യൻ മന്ത്രാലയവും പങ്കുവച്ചിരുന്നു. പ്ലാസ്റ്റിക് ബാഗും പാസ്‌പോർട്ടും ഫോൺ നമ്പറും മാത്രമാണ് ഈ കുട്ടിയുടെ കൈയ്യിലുണ്ടായിരുന്നത്. പതിനൊന്നുകാരന് ഭക്ഷണവും വെള്ളവും നൽകിയ ശേഷം ഫോൺ നമ്പറിൽ ബന്ധപ്പെടുകയും തുടർന്ന് ബന്ധുക്കളെത്തി കുട്ടിയെ കൊണ്ടുപോകുകയായിരുന്നു.
തന്നോടൊപ്പം കഴിയുന്ന തന്‍റെ അമ്മക്ക് സ്വയം നീങ്ങാനാകില്ലെന്നും അതിനാൽ താൻ അമ്മക്കൊപ്പം വേണമെന്നും സന്ദേശത്തിൽ 11കാരന്‍റെ അമ്മ പറയുന്നു. തന്‍റെ വീടിനു സമീപമാണ് ന്യൂക്ലിയർ പവർ പ്ലാന്‍റ് ഉള്ളത്. റഷ്യൻ സൈന്യം തുടർച്ചയായി പവർ പ്ലാന്‍റിലേക്ക് ആക്രമണം നടത്തുകയാണെന്നും അതിനാലാണ് മകനെ ഒറ്റക്ക് ട്രെയിനിൽ സ്ലൊവാക്യയിലേക്ക് അയക്കുന്നതെന്നും അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
അതിർത്തിയിൽ വലിയ മനസോട് കൂടിയവരെ കാണുമെന്നും ചെറിയ രാജ്യമാണെങ്കിലും അവിടത്തെ ജനങ്ങളുടെ മനസ് വലുതാണെന്നും യുക്രൈൻ ജനതയുടെ മക്കളെ നിങ്ങൾ സംരക്ഷിക്കണമെന്നും ഈ അമ്മ അഭ്യർഥിക്കുന്നു.
അതേ സമയം സുമിയടക്കമുള്ള അഞ്ച് നഗരങ്ങളിൽ റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്‌ച രാവിലെ റഷ്യ സുരക്ഷിത പാത പ്രഖ്യാപിച്ചതിനെ തുടർന്ന് രക്ഷാദൗത്യം പുനരാരംഭിച്ചിരുന്നു. വിദ്യാർഥികളുടെ സുരക്ഷ പരിഗണിച്ച് സഞ്ചാരപാത സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ റഷ്യ പുറത്തുവിട്ടിട്ടില്ല. ഖാർകീവിൽ ഇപ്പോഴും ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഖാർകീവിൽ നിന്ന് വിദ്യാർഥികൾ പോളണ്ട് അതിർത്തിയിലേക്ക് എത്തുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
അതേ സമയം യുക്രൈനിൽ നിന്ന് പൗരമാരുടെ കൂട്ടപലായനം തുടരുകയാണ്. ഒരു മില്യൺ ആളുകളോളമാണ് പോളണ്ടിലേക്ക് മാത്രം പലായനം ചെയ്‌തത്. യുക്രൈനിൽ നിന്ന് 1.5 മില്യൺ പൗരന്മാർ പലായനം ചെയതെന്നാണ് യുഎന്നിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നത്. യുക്രൈനിലെ റഷ്യൻ അധിനിവേശം 11 ദിവസം പിന്നിടുകയാണ്.
കഴിഞ്ഞ ദിവസം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈൻ, റഷ്യൻ ഭരണാധികാരികളുമായി ആശയവിനിമയം നടത്തിയിരുന്നു. അടിയന്തരമായി വെടിനിർത്തൽ കരാർ നടപ്പിൽ വരുത്തണമെന്നും ഇരുരാജ്യങ്ങളും ചർച്ചയിലൂടെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണമെന്നുമാണ് നരേന്ദ്രമോദി നേതാക്കളോട് ആവശ്യപ്പെട്ടത്.
യുക്രൈൻ ആയുധം താഴെവക്കും വരെ യുദ്ധം നിർത്തില്ലെന്നാണ് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ നിലപാട്. സമാധാന ചർച്ചയിൽ യുക്രൈൻ ക്രിയാത്മക നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും പുടിൻ വ്യക്തമാക്കിയിരുന്നു. പുടിൻ ആണവായുധ ഭീഷണി മുഴക്കിയെങ്കിലും പിന്നീട് ആണവായുധം പ്രയോഗിക്കില്ലെന്ന വിശദീകരണവുമായി പുടിൻ രംഗത്തെത്തി.
യുക്രൈനിൽ അധിനിവേശം നടത്തിയതിന് പിന്നാലെ റഷ്യക്കുമേൽ ഉപരോധം ഏർപ്പെടുത്തിക്കൊണ്ട് അമേരിക്ക, യുകെ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. സ്വിഫ്‌റ്റ് ഉൾപ്പടെയുള്ള സംഘടനകളിൽ നിന്ന് റഷ്യയെ ഇതിനകം വിലക്കിയിട്ടുണ്ട്.
കേന്ദ്രസർക്കാർ ഓപ്പറേഷൻ ഗംഗയിലൂടെ 17,100 പൗരന്മാരെയാണ് രാജ്യത്തേക്ക് തിരികെയെത്തിച്ചത്. വിവിധ നഗരങ്ങളിൽ കുടുങ്ങിക്കിടന്നിരുന്ന ഇന്ത്യൻ പൗരന്മാരെ 83 വിമാന സർവീസുകളിലായാണ് തിരികെ കൊണ്ടുവന്നത്.












Click it and Unblock the Notifications