ഗാൽവൻ വാലി സംഘർഷം ചൈനീസ് സർക്കാർ ആസൂത്രണം ചെയ്തത്: തെളിവുകൾ നിരത്തി യുഎസ്
വാഷിംഗ്ടൺ: ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യൻ സൈനികരുമായുണ്ടായ സംഘർഷം ചൈന ആസൂത്രണം ചെയ്തതാണെന്ന് യുഎസ് റിപ്പോർട്ട്. യുഎസ്-ചൈന ഇക്കണോമിക് ആന്റ് സെക്യൂരിറ്റി റിവ്യൂ കമ്മീഷൻ ഡിസംബർ ഒന്നിന് സമർപ്പിച്ച റിപ്പോർട്ടിൽ എട്ട് മാസത്തോളം നീണ്ട ഇന്ത്യ-ചൈന സംഘർഷത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുള്ളത്. ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിലുണ്ടായ "നൂറ്റാണ്ടിലെ ഏറ്റവും കടുത്ത അതിർത്തി പ്രതിസന്ധി" എന്നാണ് വിശേഷിപ്പിച്ചത്.
ജൂൺ 15ന് ഇന്ത്യ- ചൈന അതിർത്തിയിലെ ഗാൽവൻ താഴ്വരയിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ചൈനീസ് സൈന്യത്തിനും ആൾനാശമുണ്ടായെങ്കിലും ഇതെക്കുറിച്ചുള്ള വിവരങ്ങളൊന്നും ചൈന വെളിപ്പെടുത്താൻ തയ്യാറായിട്ടില്ലെന്നും യുഎസ് കമ്മീഷൻ കോൺഗ്രസിന് നൽകിയ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിച്ചിട്ടുള്ളത്. 20 ഇന്ത്യൻ സൈനികരുടെ മരണത്തിന് കാരണമായ സൈനിക ഏറ്റുമുട്ടൽ ചൈനീസ് സർക്കാർ മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് എന്നതിന് ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടത് പോലും ചൈനീസ് പദ്ധതി അനുസരിച്ചാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. അതിർത്തിയിൽ സംഘർഷം ഉടലെടുക്കുന്നതിന് മുമ്പ് തന്നെ സ്ഥിരതയ്ക്കായി ആക്രമണത്തെ ഉപയോഗപ്പെടുത്തുമെന്ന് ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെങ്ഗെ പറഞ്ഞതും ഇതിനുള്ള തെളിവായാണ് കണക്കാക്കപ്പെടുന്നത്.

ഇതിനെല്ലാം പുറമേ ആക്രമണമുണ്ടാകുന്നതിന് ഒരാഴ്ച മുമ്പ് ചൈന ആയിരത്തോളം ചൈനീസ് സൈനികരെ അണിനിരത്തുകയും തയ്യാറെടുപ്പ് നടത്തിയതിന്റെയും തെളിവുകളായി സാറ്റലൈറ്റ് ചിത്രങ്ങളുണ്ട്. യുഎസ്- ചൈന പ്രശ്നത്തിൽ ഇടപെട്ടാൽ ഇന്ത്യയ്ക്ക് തങ്ങളുമായുള്ള വാണിജ്യ സാമ്പത്തിക ഇടപാടിൽ ഇന്ത്യയ്ക്ക് പ്രഹരം ഏൽക്കേണ്ടിവരുമെന്ന് ചൈനീസ് ഔദ്യോഗിക ദിനപത്രം ഗ്ലോബൽ ടൈംസും റിപ്പോർട്ട് ചെയ്തിരുന്നു. ഇതും ചൈനയ്ക്കുള്ള പങ്കിന്റെ തെളിവായാണ് യുഎസ് വിലയിരുത്തുന്നത്.
ആക്ച്വൽ ലൈൻ ഓഫ് കൺട്രോളിൽ ഒന്നലധികം മേഖലകളിൽ ആരംഭിച്ച തർക്കങ്ങളെ തുടർന്നാണ് ഗാൽവൻ താഴ് വരയിലുണ്ടായ ഏറ്റുമുട്ടലുകളെന്നാണ് യുഎസ് കമ്മീഷൻ റിപ്പോർട്ടിൽ പരാമർശിക്കുന്നു. സിക്കിം, ലഡാക്ക് സെക്ടറുകളിൽ ഇന്ത്യ-ചൈന സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.












Click it and Unblock the Notifications