ബൈഡനും ട്രംപും കഴിഞ്ഞാല്‍ മൂന്നാംസ്ഥാനം, ചരിത്രമെഴുതി ലിബര്‍റ്റേറിയന്‍ പാര്‍ട്ടിയുടെ ജോ
വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പ് ജോ ബൈഡനെയും ഡൊണാള്‍ഡ് ട്രംപിനെയും ചുറ്റിപ്പറ്റി നില്‍ക്കുകയാണ്. എന്നാല്‍ ഇവരെ കൂടാതെ മൂന്നാം സ്ഥാനം സ്വന്തമാക്കിയത് ഒരു വനിതയാണ്. വലിയ തോതില്‍ അറിയപ്പെടുന്ന ഒരു സ്ഥാനാര്‍ത്ഥിയല്ല ജോ ജോര്‍ഗന്‍സന്‍. എന്നാല്‍ 1.2 ശതമാനം വോട്ട് നേടിയ ജോ ഇത്തവണ രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ലിബര്‍റ്റേറിയന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ് അവര്‍. 50 സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലെ ഏക വനിതാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ജോ ജോര്‍ഗന്‍സനാണ്. 1.6 മില്യണ്‍ വോട്ടുകളാണ് ഇത്തവണ അവര്‍ സ്വന്തമാക്കിയത്.
ആരാണ് ജോര്‍ഗെന്‍സന്‍
ദക്ഷിണ കാലിഫോര്‍ണിയയിലെ ക്ലെംസണ്‍ യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ പ്രൊഫസറാണ് ഡോ. ജോ ജോര്‍ഗെന്‍സന്‍. ലിബര്‍റ്റേറിയന്‍ പാര്‍ട്ടിയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വനിതയെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത്. പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വോട്ടുകളും അവരാണ് നേടിയത്. 1992ല്‍ ലിബര്‍ട്ടേറിയന്‍ ടിക്കറ്റില്‍ സൗത്ത് കരോലിന ജില്ലാ കോണ്‍ഗ്രസിലേക്ക് അവര്‍ മത്സരിച്ചിരുന്നു. 2.2 ശതമാനം വോട്ടാണ് അന്ന് കിട്ടിയത്. 1996ല്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്നു അവര്‍. ഈ വര്‍ഷം മെയ് മാസമാണ് അവരെ പ്രസിഡന്റ് സ്ഥാനത്തേക്ക് പാര്‍ട്ടി നോമിനേറ്റ് ചെയ്തത്.
അമേരിക്കയെ മാറ്റും
അമേരിക്കയെ മാറ്റുമെന്ന പ്രചാരണമാണ് ജോര്‍ഗെന്‍സന്‍ നടത്തിയത്. യുഎസ്സിലെ രണ്ട് പാര്‍ട്ടികള്‍ മാത്രം ഭരിക്കുന്ന രീതിയുടെ രൂക്ഷ വിമര്‍ശകയാണ് അവര്‍. കൂട്ടത്തോടെ തടവിലിടുക, അമേരിക്കയുടെ വിദേശ രാജ്യങ്ങളിലെ സൈനിക നീക്കങ്ങള്‍ എന്നിവ അവസാനിപ്പിക്കുമെന്നാണ് ജോര്‍ഗന്‍സെന്റെ വാദം. യുഎസ്സിനെ സ്വിറ്റ്‌സര്‍ലന്‍ഡായി മാറ്റുകയാണ് ലക്ഷ്യമെന്ന് അവര്‍ പറയുന്നു. ആക്രമിക്കാനുള്ള ശേഷിയുണ്ട്, പക്ഷേ സമാധാനപരമായി നിലനില്‍ക്കുക, ഇതാണ് തന്റെ നയമെന്നും അവര്‍ പറയുന്നു. ലോകത്തെല്ലായിടത്തുമുള്ള സൈനിക ട്രൂപ്പുകളെ തിരിച്ചുവിളിക്കുമെന്നും, വിദേശ രാജ്യങ്ങള്‍ക്കുള്ള സൈനിക സഹായം നിര്‍ത്തലാക്കുമെന്നും അവര്‍ പറഞ്ഞിരുന്നു. സംസ്ഥാന നികുതി കേന്ദ്രീകൃത വ്യവസ്ഥ മാറ്റുമെന്നും അവര്‍ പറയുന്നു.
ലിബര്‍റ്റേറിയന്‍ പാര്‍ട്ടിയുടെ നയം
1971ലാണ് ലിബര്‍റ്റേറിയന്‍ പാര്‍ട്ടി സ്ഥാപിതമായത്. യുഎസ്സിലെ മൂന്നാമത്തെ വലിയ പാര്‍ട്ടിയാണിത്. 1972ന് ശേഷം എല്ലാ വര്‍ഷവും അവര്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താറുണ്ട്. എന്നാല്‍ നാല് ശതമാനത്തില്‍ കൂടുതല്‍ പോപ്പുലര്‍ വോട്ടുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഫ്രീ മാര്‍ക്കറ്റ്, ചെറിയ സര്‍ക്കാര്‍, പൗര സ്വാതന്ത്ര്യം, എന്നിവയ്ക്കാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. മറ്റുള്ളവര്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കാത്ത കാലത്തോളം ഏത് തരത്തില്‍ വേണമെങ്കിലും അമേരിക്കന്‍ ജനതയ്ക്ക് ജീവിക്കാമെന്നാണ് ഇവരുടെ നയരേഖയില്‍ പറയുന്നത്. ജനങ്ങളുടെ അവകാശങ്ങള്‍ക്ക് പരമപ്രാധാന്യം നല്‍കുന്നുവെന്നും ഇവര്‍ പറയുന്നു.
20 വര്‍ഷത്തിന് ശേഷമുള്ള ജയം
ഇത്തവണ വയോമിംഗ് പ്രതിനിധി സഭയിലേക്ക് അവരുടെ നേതാവ് മാര്‍ഷല്‍ ബര്‍ട്ട് തെരഞ്ഞെടുക്കപ്പെട്ടു. ലിബര്‍റ്റേറിയന്‍ പാര്‍ട്ടി ചരിത്രത്തില്‍ അവരുടെ ലേബലില്‍ മത്സരിക്കുന്ന ഒരാള്‍ വിജയിക്കുന്നത് ഇത് അഞ്ചാം തവണയാണ്. 20 വര്‍ഷത്തിനിടെ ആദ്യമാണ് ഇത്. 2002ലാണ് വെര്‍മോണ്ടിലെ പ്രതിനിധി നീല്‍ റാന്‍ഡാല്‍ തുടര്‍ച്ചയായ രണ്ടാം തവണ വിജയിച്ചത്. അതിന് ശേഷം പാര്‍ട്ടിയുടെ പ്രതിനിധികളൊന്നും വിജയിച്ചിട്ടില്ല.
തെരഞ്ഞെടുപ്പ് ഫാക്ടര്‍
50 സംസ്ഥാനങ്ങളിലും മൂന്നാം സ്ഥാനത്ത് ജോര്‍ഗെന്‍സന്‍ തന്നെയാണ് ഉള്ളത്. വിസ്‌കോന്‍സിന്‍, മിഷിഗണ്‍, നെവാഡ സംസ്ഥാനങ്ങളില്‍ ബൈഡനും ട്രംപും തമ്മിലുള്ള വ്യത്യാസത്തേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇവര്‍ നേടിയിട്ടുണ്ട്. വിസ്‌കോന്‍സിനിലും മിഷിഗണിലും ജോര്‍ഗെന്‍സന് ലഭിക്കുന്ന വോട്ടുകള്‍ ട്രംപിനെയോ ബൈഡനെയോ ബാധിച്ചേക്കും. വിജയ മാര്‍ജിന്‍ കുറഞ്ഞ് വരും. ജോര്‍ജിയയില്‍ 1.2 ശതമാനം വോട്ടുകളാണ് അവര്‍ നേടിയത്. ഗ്രാമീണ മേഖലയിലും പശ്ചിമ സംസ്ഥാനങ്ങളിലും ജോ ജോര്‍ഗെന്‍സന്‍ നല്ല പ്രകടനമാണ് നടത്തിയത്. അലാസ്‌കയിലും നോര്‍ത്ത് ഡക്കോട്ടയിലും 2.7 ശതമാനം വോട്ടുകള്‍ അവര്‍ നേടി. സൗത്ത് ഡക്കോട്ടയില്‍ 2.6 സീറ്റും അവര്‍ നേടി.
Recommended Video
വോട്ടുകള്‍ പാഴാക്കുന്നു
ലിബററ്റേറിയന്‍ പാര്‍ട്ടിക്കുള്ള വിമര്‍ശനവും ശക്തമാണ്. ഇവര്‍ വോട്ടുകള്‍ പാഴാക്കുന്നു എന്നാണ് വിമര്‍ശനം. വിസ്‌കോന്‍സിനില്‍ ജോര്‍ഗെന്‍സന്‍ നേടിയ 38000 വോട്ടുകള്‍ ട്രംപും ബൈഡനും തമ്മിലുള്ള വിജയമാര്‍ജിന്‍ കുറയ്ക്കുമായിരുന്നുവെന്നാണ് വിമര്‍ശനം. എന്നാല്‍ ഇതിന് അവര്‍ മറുപടിയും നല്‍കി. രാജ്യത്തിന് വീണ്ടും കടബാധ്യത ഉണ്ടാക്കി വെക്കാത്ത ഒരാളെ അടുത്ത തവണ നോമിനേറ്റ് ചെയ്താല്‍ ഞങ്ങള്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്യാമെന്നായിരുന്നു വിസ്‌കോന്‍സിന്‍ ഗവര്‍ണര്‍ സ്‌കോട്ട് വാക്കര്‍ക്കുള്ള മറുപടി.