റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുമായി അമേരിക്ക; 60 പേരെ പുറത്താക്കി!
വാഷിങ്ടൺ: യുണൈറ്റഡ് സ്റ്റേറ്റ്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, കാനഡ, യുക്രൈൻ തുടങ്ങിയ രാജ്യങ്ങൾ നൂറിലധികം റഷ്യൻ നയതന്ത്രജ്ഞരെ പുറത്താക്കി. മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപലിനും മകള്‍ യൂലിയയ്ക്കും നേരെ ബ്രിട്ടനില്‍ രാസായുധ പ്രയോഗം നടന്ന സംഭവത്തില്‍ പ്രതിഷേധിച്ചാണ് നടപടി. അതേസമയം റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരായ 60 പേരെ പുറത്താക്കാൻ തിങ്കളാഴ്ച ട്രംപ് ഭരണകൂടം ഉത്തരവിറക്കി. റഷ്യയുടെ സിയാറ്റില്‍ കോണ്‍സുലേറ്റ് അടച്ചുപൂട്ടാനും അമേരിക്ക നിര്‍ദ്ദേശം നല്‍കിയിരിക്കുകാണ്.
ഏഴ് ദിവസത്തിനകം അമേരിക്ക വിടാന്‍ പുറത്താക്കപ്പെട്ട നിയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചാരവൃത്തി സംബന്ധിച്ച ആശങ്ക കണക്കിലെടുത്താണ് അമേരിക്കന്‍ നാവികസേനാ താവളത്തിന് തൊട്ടടുത്ത പ്രവര്‍ത്തിക്കുന്ന സിയാറ്റില്‍ കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ നിർദേശം നൽകിയിരിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനും മോസ്‌കോയ്ക്കും എതിരെ ഡൊണാള്‍ഡ് ട്രംപിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ള ഏറ്റവും ശക്തമായ നടപടിയാണിത്.
റഷ്യയെ പ്രതിരോധത്തിലാക്കാന്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും സംയുക്ത നീക്കമാണ് നടത്തുന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നു. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന സംരക്ഷണം ദുരുപയോഗപ്പെടുത്തി അമേരിക്കയില്‍ ചാരപ്രവര്‍ത്തനമാണ് 60 റഷ്യന്‍ ഉദ്യോഗസ്ഥര്‍ നടത്തിവന്നതെന്ന് ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 23 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ബ്രിട്ടന്‍ നേരത്തെതന്നെ പുറത്താക്കിയിരുന്നു.