ഇന്ത്യയും അമേരിക്കയും കൈക്കോര്‍ത്തു; ചൈനയുടെ പട്ടുപാത തകരും; ഏഷ്യ ഇന്ത്യക്ക് കീഴില്‍!!
വ്യാപാരങ്ങള്‍ മെച്ചപ്പെടുത്താനും ബന്ധം ശക്തിപ്പെടുത്താനും അതുവഴി സാധിക്കും. എന്നാല്‍ അമേരിക്ക നിര്‍ദേശിക്കുന്ന പാതയില്‍ ചൈനയ്ക്കും പാകിസ്താനും കാര്യമായ പങ്കാളിത്തമുണ്ടാകില്ല.
വാഷിങ്ടണ്‍: ചൈനയ്ക്കും പാകിസ്താനും കനത്ത തിരിച്ചടി നല്‍കി ഇന്ത്യയെ ചേര്‍ത്ത് അമേരിക്ക പുതിയ പദ്ധതിക്ക് തയ്യാറെടുക്കുന്നു. ഏഷ്യന്‍ രാഷ്ട്രങ്ങളുമായി ബന്ധം മെചപ്പെടുത്താനുള്ള അമേരിക്കയുടെ തന്ത്രത്തിന്റെ ഭാഗമായാണ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം പ്രത്യേക നീക്കം നടത്തുന്നത്.
പുതിയ വ്യാവസായിക പട്ടുപാത നിര്‍മിക്കാനാണ് അമേരിക്കന്‍ സര്‍ക്കാരിന്റെ തീരുമാനം. 2011 ജൂലൈയില്‍ ഇന്ത്യയിലെത്തിയ അന്നത്തെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ ചെന്നൈയില്‍ വച്ചാണ് പട്ടുപാത സംബന്ധിച്ച് ആദ്യ പ്രഖ്യാപനം നടത്തിയത്.
ഹിലരി പ്രഖ്യാപിച്ചെന്നല്ലാതെ തുടര്‍ പ്രവര്‍ത്തനങ്ങളൊന്നും നടന്നില്ല. എന്നാല്‍ ഈ പദ്ധതി നടപ്പാക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ആലോചിക്കുന്നുവെന്നാണ് വിവരം. ഈ പാതയില്‍ ഇന്ത്യയാണ് മുഖ്യ പങ്കാളി.
അമേരിക്ക വിഭാവനം ചെയ്ത ഇന്തോ പസഫിക് സാമ്പത്തിക ഇടനാഴി ദക്ഷിണേഷ്യയെയും തെക്ക് കിഴക്കന്‍ ഏഷ്യയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാതയാണ്. ഈ രണ്ട് മേഖലകളില്‍ നിര്‍മിക്കുന്ന പാതയുടെ നിര്‍ണായക ശക്തി ഇന്ത്യയാക്കും. ചൈനയ്ക്ക് കനത്ത തിരിച്ചടിയാകും ഇന്ത്യയുടെ വളര്‍ച്ച.
ട്രംപ് ഭരണകൂടം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബജറ്റ് നിര്‍ദേശങ്ങളില്‍ ഏഷ്യയില്‍ നിര്‍മിക്കുന്ന പുതിയ പട്ടുപാത സംബന്ധിച്ച് വ്യക്തമാക്കുന്നുണ്ട്. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുക. ഇന്ത്യയായിരിക്കും പദ്ധതിയുടെ പ്രധാന ഗുണഭോക്താവ്.
തെക്ക്, മധ്യ ഏഷ്യന്‍ രാജ്യങ്ങളുടെ പിന്തുണയുണ്ടെങ്കിലേ ഈ പദ്ധതി അമേരിക്കക്ക് നടപ്പാക്കാനാകൂ. ഈ മേഖലയിലെ രാജ്യങ്ങള്‍ സഹകരിക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് അഭ്യര്‍ഥിച്ചു. പ്രത്യേകിച്ച് ഇന്ത്യയും അഫ്ഗാനിസ്താനും.
പുതിയ പട്ടുപാതയില്‍ അഫ്ഗാനിസ്താനെ ബന്ധിപ്പിച്ചാണ് വഴി വരുന്നത്. ഇന്തോ പസഫിക് സാമ്പത്തിക ഇടനാഴി തെക്ക് ഏഷ്യന്‍ രാജ്യങ്ങളെയും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളെയും ബന്ധിപ്പിക്കും. പാത നടപ്പായാല്‍ മേഖലയിലെ മിക്ക രാജ്യങ്ങളും അതില്‍ ബന്ധിപ്പിക്കപ്പെടും.
വ്യാപാരങ്ങള്‍ മെച്ചപ്പെടുത്താനും ബന്ധം ശക്തിപ്പെടുത്താനും അതുവഴി സാധിക്കും. എന്നാല്‍ അമേരിക്ക നിര്‍ദേശിക്കുന്ന പാതയില്‍ ചൈനയ്ക്കും പാകിസ്താനും കാര്യമായ പങ്കാളിത്തമുണ്ടാകില്ല. ഇതാണ് ചൈന മുന്‍ കൈ എടുത്ത് കൊണ്ടുവരുന്ന പാകിസ്താനിലൂടെയുള്ള പട്ടുപാതയ്ക്ക് അമേരിക്കന്‍ നിര്‍ദേശം തിരിച്ചടിയാകുമെന്ന് പറയാന്‍ കാരണം.
പാകിസ്താന് വഴി ചൈനയുണ്ടാക്കുന്ന പട്ടുപാതക്കെതിരേ പാകിസ്താനില്‍ പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ചൈനയുടെ നീക്കത്തില്‍ സംശയമുണ്ടെന്ന് ചില സെനറ്റ് അംഗങ്ങള്‍ പറഞ്ഞു. പട്ടുപാത പദ്ധതിയോട് യോജിപ്പില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
പാത കടന്നുപോകുന്ന പ്രദേശങ്ങളിലും ഇതിനെതിരേ പ്രതിഷേധമുണ്ട്. കഴിഞ്ഞദിവസം ചൈനീസ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രദേശവാസികള്‍ രംഗത്തെത്തിയിരുന്നു. ചൈനയുടെ നീക്കത്തില്‍ സംശയമുണ്ടെന്നും പാകിസ്താന്‍ ആര്‍ക്കും കീഴ്പ്പെടരുതെന്നുമാണ് പ്രക്ഷോഭകര്‍ പറഞ്ഞത്.
കാരക്കോറം സ്റ്റുഡന്റ് ഓര്‍ഗനൈസേഷന്‍, ബലവറിസ്താന്‍ നാഷനല്‍ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍, ഗില്‍ജിത് ബാള്‍ട്ടിസ്താന്‍ യൂനൈറ്റഡ് മൂവ്‌മെന്റ്, ബല്‍വറിസ്താന്‍ നാഷനല്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. ചൈനയുടെ ഒബിഒആര്‍ നയത്തിന്റെ ഭാഗമാണ് സിപിഇസി പദ്ധതി. ഈ പദ്ധതി വഴി തങ്ങള്‍ക്ക് വീടും കിടപ്പാടവും തൊഴിലും നഷ്ടപ്പെടുന്നുവെന്നാണ് സമരക്കാര്‍ പറയുന്നത്.
തങ്ങളുടെ പ്രദേശങ്ങള്‍ പൂണമായും നശിപ്പിക്കുന്ന പദ്ധതി അനുവദിക്കില്ലെന്ന് സമരക്കാര്‍ പറയുന്നു. പദ്ധതിക്ക് ഇന്ത്യയും എതിരാണ്. അതിര്‍ത്തി മേഖലകള്‍ കൈയേറി നടത്തുന്ന പദ്ധതി നിര്‍ത്തണമെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാല്‍ ചൈനയും പാകിസ്താനും ഇന്ത്യയുടെ ആവശ്യം അവഗണിക്കുകയായിരുന്നു.
ചൈന പാകിസ്താനെ ഒരു കളിപ്പാട്ടമാക്കുകയാണെന്ന് പ്രക്ഷോഭകര്‍ പറയുന്നു. ചൈനയുടെ സാമ്രാജ്യത്വം അവസാനിപ്പിക്കുക, ചൈന തുലയട്ടെ തുടങ്ങി മുദ്രാവാക്യങ്ങളാണ് പ്രക്ഷോഭകര്‍ ഉയര്‍ത്തിയത്. വിവാദമായ ഗില്‍ജിത്ത് മണ്ണ് ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ ചൈന അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രക്ഷോഭകര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാണ് ഡോണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്. പഞ്ചാബ് പ്രവിശ്യക്ക് മാത്രമാണ് ചൈന-പാകിസ്താന്‍ പദ്ധതിയുടെ സമ്പൂര്‍ണ റിപ്പോര്‍ട്ട് ലഭിച്ചിട്ടുള്ളതെന്നും ഡോണ്‍ പറയുന്നു.
ഈ ലക്ഷ്യം മുന്‍നിര്‍ത്തി ചൈന വര്‍ഷങ്ങളായി പാകിസ്താനില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇന്ത്യയുടെ ഭൂമി കൈയേറിയാണ് പല പദ്ധതികളുമെന്ന് ഇന്ത്യ ആരോപിക്കുന്നു. ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യ ചൈനയില്‍ നടന്ന ഉച്ചകോടിയില്‍ നിന്നു വിട്ടുനിന്നത്. പുതിയ പ്രക്ഷോഭം ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നു. ഇന്ത്യയുടെ അതേ നിലപാട് തന്നെയാണ് മേഖലയിലെ ജനങ്ങളും പങ്കുവയ്ക്കുന്നത്. ചൈനയുടെ വാണിജ്യ കണ്ണു വച്ചുള്ള വരവില്‍ മേഖലയിലെ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇക്കാര്യം നേരത്തെ പാകിസ്താന്‍ പാര്‍ലമെന്റിലെ ചില അംഗങ്ങളും ഉന്നയിച്ചിരുന്നു.
ചൈനീസ് പദ്ധതിക്കെതിരേ പാകിസ്താനില്‍ നേരത്തെ ചില പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ പാകിസ്താന് സുരക്ഷ ശക്തമാക്കാന്‍ ചൈനയുടെ വക രണ്ട് നിരീക്ഷണ കപ്പല്‍ കൈമാറിയിട്ടുണ്ട്. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി കടന്നുപോവുന്ന കടല്‍ മേഖലയിലെ സുരക്ഷക്കാണ് പാക് നാവിക സേനക്ക് കപ്പല്‍ കൈമാറിയതെന്ന് ഡോണ്‍ പത്രം റിപോര്‍ട്ട് ചെയ്തിരുന്നു. പിഎംഎസ്എസ് ഹിങ്കോള്‍, പിഎംഎസ്എസ് ബാസോള്‍ എന്നിവയാണ് കൈമാറിയ കപ്പലുകള്‍.
പാത യാഥാര്‍ഥ്യമായാല്‍ ചൈനയിലേക്ക് എണ്ണ എത്തിക്കുന്നതിന് ചെലവ് വന്‍ തോതില്‍ കുറയും. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ പശ്ചിമേഷ്യയിലേക്കും ആഫ്രിക്കയിലേക്കും വേഗത്തില്‍ കൊണ്ടു പോവാനും സാധിക്കും. പാത യാഥാര്‍ഥ്യമാവുന്നത് ചൈനക്കാണ് കൂടുതല്‍ നേട്ടം. എന്നാല്‍ സുരക്ഷയാണ് ഇരു രാജ്യങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളി. പാകിസ്താനുമായി ചൈന എന്നും നല്ല ചങ്ങാത്തത്തിലാണ്. ഇവരുടെ ബന്ധം ഊട്ടിയുറപ്പിക്കുന്ന വാര്‍ത്തകള്‍ എല്ലാ ആഴ്ചയിലും പുറത്തുവരുന്നുണ്ട്.
സിപിഇസിയുടെ ഭാഗമായി പാകിസ്താനിലെ ഗ്വാദാര്‍ നഗരത്തില്‍ ചൈന ഉരുക്ക് ഫാക്ടറി സ്ഥാപിക്കുമെന്ന് അടുത്തിടെ പ്രഖ്യപിച്ചിരുന്നു. പുതിയ മൂന്ന് പദ്ധതികള്‍ക്ക് വേണ്ടി പാകിസ്താന് 10766 കോടി രൂപ ചൈന വായ്പ നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഡോണ്‍ റിപോര്‍ട്ട് ചെയ്തു. മറ്റൊരു മൂന്ന് റോഡ് നിര്‍മാണത്തിന് വേണ്ടി 91700 കോടി രൂപ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.
സാമ്പത്തിക ഇടനാഴിക്ക് വേണ്ടി ചൈന പാകിസ്താന് ഇതുവരെ നല്‍കിയത് 1.025 ലക്ഷം കോടി രൂപയാണ്. സാമ്പത്തിക ഇടനാഴി പദ്ധതി പൂര്‍ത്തിയായാല്‍ ചൈനയും പാകിസ്താനും തമ്മില്‍ വ്യാപാര ബന്ധവും ആശയവിനിമയ സംവിധാനങ്ങളും മെച്ചപ്പെടും. ഇത്രയധികം പണം ചൈന പാകിസ്താനില്‍ ചെലവിടുന്നതിന്റെ ലക്ഷ്യമെന്താണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ ചോദ്യം. ചില പാകിസ്താനി സെനറ്റര്‍മാരെ ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ചൈനയുടെ നടപടിയില്‍ ദുരുദ്ദേശമുണ്ടെന്ന് അവര്‍ പറയുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മാതൃകയില്‍ കച്ചവടത്തിന് വന്ന് രാജ്യം പിടിക്കാനുള്ള തന്ത്രമാണന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ചൈനയുടെ എല്ലാ പദ്ധതികളും തകിടം മറിക്കുന്നതാണ് അമേരിക്കയുടെയും ഇന്ത്യയുടെയും സഹകരണത്തോടെ വരുന്ന പുതിയ പാത.