ടെക്‌സാസിൽ വൻ പോളിംഗ്, 50 വർഷത്തിന് ശേഷം ടെക്സാസിൽ വിജയം പ്രതീക്ഷിച്ച് ഡെമോക്രാറ്റുകൾ
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നവംബര്‍ 3ന് നടക്കാനിരിക്കുകയാണ് എങ്കിലും ടെക്‌സാസിലെ ബഹുഭൂരിപക്ഷം വോട്ടര്‍മാരും ഇതിനകം തന്നെ തങ്ങളുടെ സമ്മതി ദാനാവകാശം വിനിയോഗിച്ച് കഴിഞ്ഞിട്ടുണ്ട്. ഒക്ടോബര്‍ 13 മുതലാണ് സംസ്ഥാനത്ത് പ്രാരംഭ വോട്ടെടുപ്പ് ആരംഭിച്ചത്. ഇതുവരെ ഇല്ലാത്ത തരത്തിലുളള പോളിംഗ് ഇക്കുറി ടെക്‌സാസില്‍ ഉണ്ടായേക്കും എന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്.
അടുത്ത ആഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ 7 മില്യണില്‍ അധികം ആളുകള്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. ഇത് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ആകെ വോട്ടര്‍മാരുടെ 43 ശതമാനത്തോളം വരും. ഞായറാഴ്ച 25,658 പേരാണ് ടെക്‌സാസില്‍ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തിയത്. 560 പേര്‍ തപാല്‍ ബാലറ്റ് സംവിധാനം ഉപയോഗപ്പെടുത്തിയും വോട്ട് രേഖപ്പെടുത്തി.

2016ലെ അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് ആണ് ടെക്‌സാസില്‍ വിജയിച്ചത്. ഇതുവരെ നടന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പുകളിലെല്ലാം തന്നെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പമായിരുന്നു ടെക്‌സാസ് നിന്നിരുന്നത്. എന്നാല്‍ ഇക്കുറി ടെക്‌സാസില്‍ കാറ്റ് മാറി വീശും എന്നാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതീക്ഷ.
നേരത്തെ തന്നെയുളള കൂടിയ പോളിംഗ് നിരക്കിനെ ഡെമോക്രാറ്റിക് പാര്‍ട്ടി ആത്മവിശ്വാസത്തോടയാണ് നോക്കിക്കാണുന്നത്. ശക്തമായ പ്രചാരണമാണ് ജോ ബൈഡന്‍ ടെക്‌സാസില്‍ നടത്തിയിരുന്നത്. 1970കള്‍ക്ക് ശേഷം ടെക്‌സാസ് ആദ്യമായി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നീല നിറമണിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വെള്ളിയാഴ്ചയാണ് ടെക്‌സാസില്‍ പ്രാരംഭ വോട്ടെടുപ്പ് അവസാനിക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കമല ഹാരിസ് വെള്ളിയാഴ്ച ടെക്‌സാസിലെത്തും.












Click it and Unblock the Notifications