Get Updates
Get notified of breaking news, exclusive insights, and must-see stories!

'പാകിസ്ഥാനും ഇന്ത്യയുമായും അടുത്ത ബന്ധം; ഭീകരാക്രമണം സംഭവിക്കാന്‍ പാടില്ലാത്തതെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യയെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രാന്‍സിസ് പാപ്പയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ റോമിലേക്കുള്ള യാത്രാമധ്യേയായിരുന്നു ട്രംപിന്റെ പ്രതികരണം. ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ-പാകിസ്ഥാന്‍ ബന്ധം വഷളായത് മാധ്യമപ്രവര്‍ത്തകര്‍ പരാമര്‍ശിച്ചപ്പോഴായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്. ഭീകരാക്രമണത്തെ അപലപിച്ച ട്രംപ് ഇതാദ്യമായാണ് ഈ സംഭവത്തില്‍ പരസ്യ പ്രതികരണം നടത്തുന്നത്.

ട്രംപിന്റെ വാക്കുകള്‍: 'ഞാന്‍ ഇന്ത്യയുമായും പാകിസ്ഥാനുമായും അടുത്ത ബന്ധം പുലര്‍ത്തുന്നു. പഹല്‍ഗാം ഭീകരാക്രമണം ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിരന്തരം സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇരു രാജ്യങ്ങളും പരസ്പരം കാരണങ്ങള്‍ വിലയിരുത്തി സംഘര്‍ഷങ്ങള്‍ പരിഹരിക്കണം'.

'കശ്മീരിന്റെ പേരിലുള്ള പോരാട്ടത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇപ്പോഴുണ്ടായത് ദൗര്‍ഭാഗ്യകരമായ ആക്രമണമായിരുന്നു' - ട്രംപിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷത്തില്‍ താന്‍ ഇടപെടില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

Trump

'അതിര്‍ത്തികളില്‍ 1,500 വര്‍ഷമായി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നു. ഇന്ത്യയുടെയും പാകിസ്ഥാന്റെയും നേതാക്കളെ എനിക്ക് അടുത്തറിയാം. ഒരു മാര്‍ഗത്തിലൂടെയോ അല്ലെങ്കില്‍ മറ്റൊരു മാര്‍ഗത്തിലൂടെയോ ഈ സംഘര്‍ഷങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്'.

അതേസമയം, വിനോദ സഞ്ചാരികളുടെ മരണത്തിന് കാരണമായ പഹല്‍ഗാം ആക്രമണത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും അമേരിക്ക പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഭീകരാക്രമണമുണ്ടായ വേളയില്‍ ഇന്ത്യന്‍ സന്ദര്‍ശനത്തിലായിരുന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡും സമൂഹ മാധ്യമമായ എക്‌സില്‍ ആക്രമണത്തെ പരസ്യമായി അപലപിച്ചു.

റഷ്യന്‍ പ്രസിഡന്റ് പുടിന്‍ അടക്കം നിരവധി ലോക നേതാക്കള്‍ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ഇന്ത്യയ്ക്ക് പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. ആക്രമണം ആസൂത്രണം ചെയ്തവരെയും അത് നടപ്പാക്കിയവരെയും നിയമത്തിന് മുന്നില്‍ എത്തിക്കണമെന്നും അവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നുമാണ് പുടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച് പറഞ്ഞത്.

ഏപ്രില്‍ 22 നാണ് രാജ്യത്തെ നടുക്കി ജമ്മു കശ്മീരില്‍ ഭീകരാക്രമണമുണ്ടായത്. 2019 ലുണ്ടായ പുല്‍വാമ ആക്രമണത്തിന് ശേഷം ജമ്മു കശ്മീരില്‍ നടന്ന ഏറ്റവും മാരകമായ ആക്രമണമാണിത്. ആക്രമണത്തില്‍ 26 ജീവനുകളാണ് പൊലിഞ്ഞത്. കൂടുതലും വിനോദസഞ്ചരികളാണ് കൊല്ലപ്പെട്ടത്. അതില്‍ മലയാളിയായ രാമചന്ദ്രനും ഉള്‍പ്പെട്ടിരുന്നു. ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഭിന്നത രൂക്ഷമായി.

നയതന്ത്ര തലത്തില്‍ പാകിസ്ഥാനെതിരെ കടുത്ത നടപടികള്‍ ഇന്ത്യ സ്വീകരിച്ചുവരികയാണ്. സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി മരവിപ്പിച്ചും ഇന്ത്യയിലുള്ള എല്ലാ പാകിസ്ഥാന്‍ പൗരന്മാരെയും പുറത്താക്കിയും പ്രതികാര നടപടികള്‍ തുടരുകയാണ്. പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം അതിര്‍ത്തികളിലും സംഘര്‍ഷം രൂക്ഷമായി. ഇന്ത്യന്‍ സൈന്യത്തിനെതിരേ പാകിസ്ഥാന്‍ സൈന്യം പ്രകോപനം സൃഷ്ടിക്കുന്നത് സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരോട് അടിയന്തരമായി നാട്ടിലേക്ക് മടങ്ങാനും കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, ഇന്ത്യയ്ക്കുള്ള മറുപടിയായി പാകിസ്ഥാന്‍ ഇന്ത്യന്‍ വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും വ്യോമാതിര്‍ത്തി അടച്ചുപൂട്ടുകയും ചെയ്തു. സിന്ധു നദീജല കരാര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചതിനെ പാകിസ്ഥാന്‍ അപലപിക്കുകയും ചെയ്തു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും അവരെ പിന്തുണയ്ക്കുന്നവരെയും തിരിച്ചറിഞ്ഞ് അവര്‍ സങ്കല്‍പ്പിക്കുന്നതിന് അപ്പുറമുള്ള ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് ഉറപ്പു നല്‍കിയിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരേ രാജ്യത്ത് വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. പാകിസ്ഥാനെതിരേ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും കോണ്‍ഗ്രസും പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+