Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യ-യുക്രൈന്‍ യുദ്ധം; നാളെ പുടിനുമായും സെലന്‍സ്‌കിയുമായും സംസാരിക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: റഷ്യയും യുക്രൈനും തമ്മില്‍ മൂന്നു വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് നിര്‍ണായക ഇടപെടലുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാളെ (തിങ്കളാഴ്ച്ച) ഇക്കാര്യം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി സംസാരിക്കുമെന്ന് ട്രംപ് തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.

തിങ്കളാഴ്ച രാവിലെ 10 മണിക്ക് പുടിനെ ട്രംപ് ഫോണില്‍ വിളിക്കും. രക്തരൂക്ഷിതമായ യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തും. അതിനു ശേഷം യുക്രൈന്‍ പ്രസിഡന്റ്
സെലന്‍സ്‌കിയുമായും ട്രംപ് ചര്‍ച്ച നടത്തും. സെലന്‍സ്‌കിയെയും പുടിനെയും സമ്മര്‍ദത്തിലാക്കി സംഘര്‍ഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങളാണ് അമേരിക്ക നടത്തുന്നത്.

Trump-putin

യുദ്ധത്തില്‍ ഇരു രാജ്യങ്ങളിലെയും ശരാശരി 5000 ത്തിലധികം സൈനികരാണ് ഓരോ ആഴ്ചയിലും കൊല്ലപ്പെടുന്നതെന്നും ഈ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാനാണ് പുടിനുമായി സംസാരിക്കുന്നതെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. അതിനുശേഷം യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായും നാറ്റോ നേതാക്കളുമായും സംസാരിക്കും. ഇത് ഫലപ്രദമാകും എന്നാണ് തന്റെ പ്രതീക്ഷയെന്ന് ട്രംപ് വ്യക്തമാക്കി.

'നാളെ ശുഭ പ്രതീക്ഷയുള്ള ഒരു ദിവസമായിരിക്കും. വെടിനിര്‍ത്തല്‍ അവസാനിക്കും. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത, ഈ അക്രമാസക്തമായ യുദ്ധം അവസാനിക്കട്ടെ'. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്നും ട്രംപ് സമൂഹ മാധ്യമത്തില്‍ ആശംസിച്ചു

യുദ്ധം ആരംഭിച്ച് മൂന്ന് വര്‍ഷത്തിനു ശേഷം ആദ്യമായി റഷ്യന്‍-യുക്രൈന്‍ പ്രതിനിധികള്‍ തമ്മില്‍
ഇസ്താംബൂളില്‍ കഴിഞ്ഞ ദിവസം നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. സമാധാന ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടായില്ലെങ്കിലും ആയിരം യുദ്ധത്തടവുകാരെ പരസ്പരം കൈമാറാന്‍ മാത്രമാണ് ചര്‍ച്ചയില്‍ ധാരണയായത്. രണ്ടു മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു യുദ്ധത്തടവുകാരെ കൈമാറാന്‍ തീരുമാനം ഉണ്ടായത്.

സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ യുക്രൈനില്‍ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ സമാധാനം എന്ന പ്രതീക്ഷയ്ക്ക് വീണ്ടും മങ്ങലേറ്റു. ഇതിനു പിന്നാലെയാണ് പുടിനെയും സെലന്‍സ്‌കിയെയും നാളെ നേരിട്ടു വിളിക്കാനുള്ള ട്രംപിന്റെ നിര്‍ണായക തീരുമാനം ഉണ്ടായത്.

കഴിഞ്ഞയാഴ്ച ട്രംപ് സൗദി അറേബ്യ സന്ദര്‍ശിച്ചപ്പോള്‍ സമാധാന ചര്‍ച്ചകള്‍ക്കായി പുടിനെ തുര്‍ക്കിയിലേക്കു വിളിച്ചെങ്കിലും ആ വാഗ്ദാനം സ്വീകരിക്കാന്‍ പുടിന്‍ വിസമ്മതിച്ചു. റഷ്യ യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളോട് റഷ്യ ഇനിയും വലിയ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല.

വെടിനിര്‍ത്തലിന് മുമ്പ് റഷ്യ അവകാശവാദം ഉന്നയിച്ച യുക്രൈന്‍ പ്രദേശങ്ങളില്‍ നിന്ന് എല്ലാ യുക്രൈന്‍ സൈനികരെയും പിന്‍വലിക്കണമെന്ന് സമാധാന ചര്‍ച്ചയില്‍ റഷ്യ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് യുക്രൈന്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

പുടിനും ട്രംപും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് റഷ്യന്‍ സര്‍ക്കാരിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു. വെടിനിര്‍ത്തലിന് സമ്മതിക്കണമെന്ന യുക്രൈന്റെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും നിര്‍ദേശം റഷ്യ അടുത്തിടെ തള്ളിയിരുന്നു. ഈ ഘട്ടത്തിലാണ് ട്രംപിന്റെ ഇടപെടലിനെ ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. നേരത്തെ ഉപരോധം അടമുള്ള സമ്മര്‍ദ തന്ത്രങ്ങള്‍ പ്രയോഗിച്ചിട്ടും പുടിന്‍ വഴങ്ങിയിരുന്നില്ല.

യുദ്ധം അവസാനിപ്പിക്കാന്‍ താനും പുടിനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് മാത്രമേ പുരോഗതി കൈവരിക്കാന്‍ കഴിയൂ എന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ സമാധാന ശ്രമങ്ങളെ യുക്രൈന്‍ ജനത പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. 2019 ഡിസംബറിലാണ് പുടിനും സെലന്‍സ്‌കിയും അവസാനമായി കണ്ടുമുട്ടിയത്. 2022 ഫെബ്രുവരി 24 നാണ് റഷ്യ യുക്രൈനില്‍ അധിനിവേശം ആരംഭിച്ചത്. സമാധാനം പുനസ്ഥാപിക്കാനായി മൂന്നു വര്‍ഷത്തിനിടെ നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും അതൊന്നും ഫലം കണ്ടിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+