ട്രംപ് പരാജയത്തിന്‍റെ പടുകുഴിയിലേക്ക്; ബൈഡന്‍ 306 വോട്ടുകള്‍ പിടിച്ചേക്കും, വൈറ്റ് ഹൗസിലും നീക്കം
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ അവസാ നിമിഷത്തിലേക്ക് കടക്കുമ്പോള്‍ ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോബൈഡന്‍ വിജയം ഉറപ്പിക്കാനുള്ള സാധ്യതകള്‍ ശക്തമായി. ഇതിനോടകം തന്നെ 264 ഇലക്ട്രല്‍ വോട്ടുകള്‍ നേടിക്കഴിഞ്ഞ ജോ ബൈഡന്‍ വോട്ടെണ്ണല്‍ പൂര്‍ത്തികരിക്കപ്പെടാനുള്ള പല സംസ്ഥാനങ്ങളിലും മുന്നിട്ട് നില്‍ക്കുകയാണ്. കേവലം 6 ഇലക്ട്രല്‍ വോട്ടുകള്‍ കൂടി നേടിയാല്‍ ബൈഡന് വൈറ്റ് ഹൗസിലെത്താന്‍ കഴിയും. ഇതോടെ നിലവിലെ പ്രസിഡന്‍റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ട്രംപിന്‍റെ പ്രതീക്ഷകള്‍ കൂടതല്‍ അസ്തമിക്കുകയും ചെയ്തു.
ജോ ബൈഡന്‍ ലീഡ് ചെയ്യുന്നത്
നാല് സംസ്ഥാനങ്ങളിലെ വോട്ടുകളാണ് ഇനിയും എണ്ണി പൂര്‍ത്തീകരിക്കാനുള്ളത്. ഇതില്‍ 3 ഇടത്തും ബൈഡനാണ് ലീഡ് ചെയ്യുന്നത്. പെന്‍സുല്‍വാനിയ, ജോര്‍ജിയ, നൊവാഡ എന്നിവിടങ്ങളിലാണ് ജോ ബൈഡന്‍ ലീഡ് ചെയ്യുന്നത്. ട്രംപിനാവട്ടെ നോര്‍ത്ത് കരോലീനയില്‍ മാത്രമാണ് ലീഡ്. ഇതില്‍ നൊവാഡ ഒഴിച്ചുള്ള മൂന്ന് സംസ്ഥാനങ്ങളിലും ജോ ബൈഡന്‍ അവസാന നിമിഷമാണ് ലീഡ് പിടിച്ചത്.
നൊവാഡയില്‍
ജോ ബൈഡന്‍ തുടക്കം മുതല്‍ ലീഡ് പിടിക്കുന്ന സംസ്ഥാനമാണ് നൊവാഡ. ആറ് ഇലക്ട്രല്‍ വോട്ടുകളാണ് ഇവിടെയുള്ളത്. ഇതുകൂടി മാത്രം ലഭിച്ചാല്‍ ബൈഡന് കേവല ഭൂരിപക്ഷ സംഖ്യയായ 270 ല്‍ എത്താന്‍ സാധിക്കും. നൊവാഡയില്‍ ഇതിനോടകം 87ശതമാനം വോട്ടുകളാണ് എണ്ണിക്കഴിഞ്ഞത്. ഇതില്‍ 6,32,558 (49.8 ശതമാനം) വോട്ടാണ് ബൈഡന് ഇതുവരെ ലഭിച്ചത്. അതേസമയം ട്രംപിന് ലഭിച്ചതാവട്ടെ 6,09,901 (48.5 ശതമാനം) ശതമാനം വോട്ടാണ് ലഭിച്ചിരിക്കുന്നത്.
ജോര്‍ജിയയിലും
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തി ദുര്‍ഗമെന്ന് അറിയപ്പെടുന്ന ജോര്‍ജിയയിലാണ് ശ്രദ്ധേയമായ മത്സരം നടക്കുന്നത്. 99 ശതമാനം വോട്ടുകളും എണ്ണിക്കഴഞ്ഞ ഇവിടെ മൂവായിരത്തിലേറെ വോട്ടിന്‍റെ ലീഡാണ് ബൈഡനുള്ളത്. തുടക്കം മുതല്‍ ട്രംപ് മുന്നേറിയിരുന്ന ജോര്‍ജിയയില്‍ അവസാന നിമഷം ബൈഡന്‍ മുന്നിലെത്തുകയായിരുന്നു. പോസ്റ്റല്‍ വോട്ടുകളാണ് ബൈഡനെ തുണച്ചത്.
എണ്ണാന്‍ ബാക്കിയുള്ളത്
ബൈഡന് 49.4 ശതമാനം വോട്ടും ട്രംപിന് 49.3 ശതമാനം വോട്ടുമാണ് ഇതുവരെ ലഭിച്ചത്. അതായത് ബൈഡന് 24,56,597 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ട്രംപിന് 24,52,626 വോട്ടുകള്‍ ലഭിച്ചു. 16 ഇലക്ട്രല്‍ വോട്ടുകളുള്ള ജോര്‍ജിയയില്‍ 1992 ന് ശേഷം ഒരു ഡമോക്രാറ്റിക് പാര്‍ട്ടി ജയിച്ചിട്ടില്ല. പതിനായിരത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ് ഇനിയും എണ്ണാന്‍ ബാക്കിയുള്ളത് എന്നിരക്കെ ഇവിടെയും വിജയം ജോ ബൈഡന്‍ ഉറപ്പിക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.
പെൻസുല്‍വാനിയ
20 ഇലക്ട്രല് വോട്ടുകള്‍ ഉള്ള പെൻസുല്‍വാനിയയിലും ബൈഡന് ലീഡ് പിടിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇവിടെയും തുടക്കത്തില്‍ ലീഡ് ട്രംപിനായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെ അദ്ദേഹത്തിന്‍റെ ലീഡ് ക്രമാതീതമായി കുറഞ്ഞു വരികയായിരുന്നു. . നിലവില്‍ സംസ്ഥാനത്ത് ബൈഡന് 33,25,650 വോട്ടുകളും ട്രംപിന് 33,05,163 വോട്ടുകളുമാണ് ലഭിച്ചിരിക്കുന്നത്.
നോര്‍ത്ത് കരോലീന
നോര്‍ത്ത് കരോലീനയില്‍ മാത്രമാണ് ട്രംപ് ലീഡ് ചെയ്യുന്നത്. 99 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ട്രംപിന് ഇവിടെ എഴുപതിനായിരത്തിനടുത്ത് വോട്ടുകളുടെ ലീഡുണ്ട്. 27,32,697 വോട്ടുകള്‍ ട്രംപ് നേടിയപ്പോള്‍ ബൈഡന് ഇതുവരെ നേടാനായത് 26,56,207 വോട്ടുകള്‍ മാത്രമാണ്. 15 ഇലക്ട്രല്‍ വോട്ടുകളാണ് നോര്‍ത്ത് കരോലീനയില്‍ ഉള്ളത്. നിലവില്‍ തുടരുന്ന ലീഡ് വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞാല്‍ ബൈഡന് 306 വോട്ടുകള്‍ നേടി വിജയിക്കാന‍് സാധിക്കും.
Recommended Video
വൈറ്റ് ഹൗസും
അതേസമയം, ബൈഡന്‍ വിജയം ഉറപ്പിക്കുന്നതിന്‍റെ സൂചനകള്‍ വൈറ്റ് ഹൗസും നല്‍കുന്നുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബൈഡന്‍റെ സംസ്ഥാനമായ ഡെലവെയറിലേക്ക് കൂടുതൽ സീക്രട്ട് സർവീസ് ഏജന്റുമാരെ നിയോഗിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. മിക്ക സംസ്ഥാനങ്ങളില്‍ ട്രംപിനെ മറികടന്ന് ബൈഡന്‍ മുന്നേറിയതോടെയാണ് പുതിയ നീക്കം.