US Election Results: സ്വിങ് സ്‌റ്റേറ്റുകളിൽ ബൈഡന്റെ മുന്നേറ്റം; ഒപ്പം പിടിക്കാൻ ട്രംപ്... നിർണായകം
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകമാവുക സ്വിങ് സ്റ്റേറ്റുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്റ്റേറ്റുകളില്‍ നിന്നുള്ള ഇലക്ടറല്‍ വോട്ടുകളാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണ് വിനയായതും ട്രംപിന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതും ഈ സ്റ്റേറ്റുകളില്‍ തന്നെ ആയിരുന്നു.
എന്നാല്‍ ഇത്തവണ, ആദ്യ ഫല സൂചനകള്‍ വരുമ്പോള്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ സ്വിങ് സ്‌റ്റേറ്റുകളില്‍ മികച്ച മുന്നേറ്റം നടത്തുന്നു എന്നാണ് വിവരം. തൊട്ടുപിറകില്‍ തന്നെ ട്രംപും ഉണ്ടെങ്കിലും സ്വിങ് സ്റ്റേറ്റുകള്‍ അദ്ദേഹത്തെ എത്രകണ്ട് പിന്തുണയ്ക്കുമെന്ന് ഉറപ്പിക്കാന്‍ ആവില്ല. വിശദാംശങ്ങള്‍...

ടെക്‌സാസും ഫ്‌ലോറിഡയും
സ്വിങ് സ്‌റ്റേറ്റുകളില്‍ ഏറ്റവും നിര്‍ണായകമായവയാണ് ടെക്‌സാസും ഫ്‌ലോറിഡയും. ഏറ്റവും അധികം ഇലക്ടറല്‍ വോട്ടുകളുള്ള സ്വിങ് സ്‌റ്റേറ്റ്. ടെക്‌സാസില്‍ 38 ഇലക്ടറല്‍ വോട്ടുകളും ഫ്‌ലോറിഡയില്‍ 29 ഇലക്ടറല്‍ വോട്ടുകളും ആണുള്ളത്.

ഇഞ്ചോടിഞ്ച്
ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ടെക്‌സാസില്‍ ജോ ബൈഡന് നേരിയ മുന്നേറ്റമുണ്ട്. ഇവിടെ 57 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോൾ ബൈഡന് 49.6 ശതമാനവും ട്രംപിന് 49.1 ശതമാനം വോട്ടുകളാണുള്ളത്.
ഫ്‌ലോറിഡയില്‍ ട്രംപ് ഏറെക്കുറെ മികച്ച മുന്നേറ്റം സ്വന്തമാക്കിക്കഴിഞ്ഞു. 90 ശതമാനം വോട്ടുകളില്‍ 51.2 ശഥമാനം ട്രംപ് സ്വന്തമാക്കി. ബൈഡന് 47.9 ശതമാനമാനുള്ളത്.

അഞ്ചിടത്ത് ബൈഡന്‍
സ്വിങ് സ്റ്റേറ്റുകളില്‍ അഞ്ചിടത്ത് ബൈഡന്‍ മികച്ച മുന്നേറ്റം കാഴ്ചവയ്ക്കുന്നുണ്ട്. ന്യൂ ഹാംപ്‌ഷെയര്‍, നോര്‍ത്ത് കരോലീന, ഒഹായോ, പെനിസില്‍വാനിയ, ടെക്‌സാസ് എന്നിവിടങ്ങളിലാണ് ബൈഡന്റെ മുന്നേറ്റം. ടെക്‌സാസില്‍ ഒഴികെ എല്ലായിടത്തും ബൈഡന്‍ വ്യക്തമായ മുന്‍തൂക്കം സൂക്ഷിക്കുന്നുണ്ട്.

നാലിടത്ത് ട്രംപ്
നാല് സ്വിങ് സ്റ്റേറ്റുകളില്‍ ആണ് ട്രംപിന്റെ മുന്നേറ്റം. ഫ്‌ലോറിഡ, ജോര്‍ജ്ജിയ, മിഷിഗണ്‍, വിസ്‌കോസിന്‍ എന്നിവിടങ്ങളിലാണ് ട്രംപ് മുന്നേറുന്നത്. ഫ്‌ലോറിഡയുടെ മുന്‍തൂക്കവും ടെക്‌സാസിലെ ഇഞ്ചോടിഞ്ച് പോരാട്ടവും ട്രംപിന് പ്രതീക്ഷ നല്‍കുന്നതാണ്. ഈ രണ്ട് സ്റ്റേറ്റുകളില്‍ നിന്ന് മാത്രം 67 ഇലക്ടറല്‍ വോട്ടുകളാണ് ഉള്ളത്.

ടെക്‌സാസ് പിടിച്ചാല്‍
സ്വിങ് സ്റ്റേറ്റുകളില്‍ ഇത്തവണ ഏറ്റവും നിര്‍ണായകമാകാന്‍ പോകുന്നത് ടെക്‌സാസ് ആയിരിക്കും. ഏറ്റവും അധികം തവണ റിപ്പബ്ലിക്കന്‍സിനെ പിന്തുണച്ചിട്ടുള്ള സംസ്ഥാനമാണിത്. കഴിഞ്ഞ അഞ്ച് തിരഞ്ഞെടുപ്പുകളിലും റിപ്പബ്ലിക്കന്‍സിനൊപ്പമായിരുന്നു ടെക്‌സാസ്. എന്നാല്‍ ഇത്തവണ അവിടത്തെ ചാഞ്ചാട്ടം ബൈഡന് അനുകൂലമാണ് എന്നതാണ് പ്രതീക്ഷ പകരുന്നത്.












Click it and Unblock the Notifications