ആ ഏഴും തൂത്തുവാരി ട്രംപ്: കമല ഹാരിസിനെ നിലം തൊടീച്ചില്ല, അമ്പരന്ന് ഡെമോക്രാറ്റുകള്‍
വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലഹാരിസിന്റെ പ്രതീക്ഷകള്‍ തകർത്തത് സ്വിങ് സംസ്ഥാനങ്ങള്‍. 19 ഇലക്ടറല്‍ വോട്ടുകളുള്ള പെന്‍സില്‍ വാനിയ അടക്കമുള്ള ഏഴ് സ്വിങ് സംസ്ഥാനങ്ങളില്‍ ഒരിടത്ത് പോലും ഡെമോക്രാറ്റുകള്‍ക്ക് ഇടം നല്‍കാതെ ഡൊണാള്‍ഡ് ട്രംപ് സമ്പൂർണ്ണ മേധാവിത്വം നേടുകയായിരുന്നു.
പെൻസിൽവാനിയക്ക് പുറമെ മിഷിഗൺ (10), ജോർജിയ (16), വിസ്കോൺസിൻ (10), നോർത്ത് കരോലിന (16), നെവാഡ (6), അരിസോണ (11) എന്നിവിടങ്ങളില്‍ ട്രംപിന് മേല്‍ക്കൈ ലഭിച്ചിരിക്കുന്നത്. വിസ്കോൺസിൻ , ജോർജിയ, പെൻസിൽവാനിയ, നോർത്ത് കരോലിന എന്നിവിടങ്ങളില്‍ ഇതിനോടകം ട്രംപ് വിജിയിച്ച് കഴിഞ്ഞു. മറ്റിടങ്ങളില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തോട് അടുക്കുമ്പോഴും ട്രംപിന് തന്നെയാണ് മുന്‍തൂക്കം.

സ്വിങ് സംസ്ഥാനങ്ങളില്‍ നോർത്ത് കരോലീനയാണ് ട്രംപ് ആദ്യമായി വിജയിച്ചത്. 2016 ല്‍ ബൈഡനുമായി ഏറ്റുമുട്ടിയപ്പോഴും നോർത്ത് കരോലീന റിപ്പബ്ലിക്കന്‍ പാർട്ടിക്കൊപ്പമായിരുന്നു നിന്നത്. ഡൊണാള്‍ഡ് ട്രംപിന് 51 ശതമാനവും കമലഹാരീസിന് 48 ശതമാനവും വോട്ട് ലഭിച്ചതോടെ 16 ഇലക്ടറല്‍ വോട്ടുകള്‍ ട്രംപിന് ലഭിച്ചു.
നോർത്ത് കരോലീനയ്ക്ക് പിന്നാലെ ജോർജിയയും ട്രംപ് സ്വന്തമാക്കി. കഴിഞ്ഞ തവണ ഡെമോക്രാറ്റിക് പാർട്ടിയുടെ വിജയത്തില്‍ നിർണ്ണായകമായത് ജോർജിയ പിടിച്ചെടുത്തതായിരുന്നു. 16 ഇലക്ടറല്‍ വോട്ടുകളുള്ള ജോർജിയയില്‍ 51 ശതമാനം വോട്ടുകള്‍ റിപ്പബ്ലിക്കന്‍ പാർട്ടി സ്ഥാനാർത്ഥിയും 48 ശതമാനം വോട്ട് കമലഹാരിസും സ്വന്തമാക്കി. പെന്‍സില്‍വാനിയ പിടിക്കുന്ന സ്ഥാനാർത്ഥി അമേരിക്കന്‍ പ്രസിഡന്റാകും എന്ന ചരിത്രം തിരുത്താതെ പെന്‍സില്‍വാനിയ ഇത്തവണ ട്രംപിന്റെ പക്ഷം പിടിച്ചു.
വിസ്കോൺസിനില്‍ ശക്തമായ പോരാട്ടത്തിന് ഒടുവിലാണ് 10 ഇലക്ടറല്‍ വോട്ടുകള്‍ ട്രംപ് പിടിച്ചെടുത്തത്. ട്രംപിന് 49.8 ശതമാനം വോട്ടും കമലഹാരിസിന് 48.8 ശതമാനം വോട്ടുമാണ് ലഭിച്ചത്. ഫലം പുറത്ത് വരാനുള്ള ബാക്കി സ്വിങ് സംസ്ഥാനങ്ങളായ അരിസോണയിലും മിഷിഗണിലും നൊവാഡയിലും ട്രംപ് മുന്നിട്ട് നില്‍ക്കുകയാണ്. സ്വിങ് സംസ്ഥാനങ്ങള്‍ക്ക് പുറത്ത് അലാസ്കയില്‍ ട്രംപും മെയിനെയില്‍ കമല ഹാരിസുമാണ് ലീഡ് ചെയ്യുന്നത്.
ഇതുവരേയുള്ള വോട്ടെണ്ണലില്‍ 277 ഇലക്ടറല്‍ വോട്ടുകളാണ് ഡൊണാള്‍ഡ് ട്രംപിന് ലഭിച്ചിരിക്കുന്നത്. ഇതോടെ കേവല ഭൂരിപക്ഷ സഖ്യയായ 270 വോട്ടുകള്‍ അദ്ദേഹം മറികടക്കുകയും ചെയ്തു. അന്തിമഫലം പുറത്ത് വരുന്നതോടെ ട്രംപിന് 310 ന് അടുത്ത് വോട്ടുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 244 വോട്ടുകളാണ് ഇതുവരെ കമല ഹാരിസിന് അനുകൂലമായി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ജോ ബൈഡന് 306 ഇലക്ടറല്‍ വോട്ടുകളും ട്രംപിന് 232 വോട്ടുകളുമായിരുന്നു ലഭിച്ചത്.












Click it and Unblock the Notifications