യുഎസിൽ ആര് അധികാരത്തിലെത്തും? ഇന്ത്യ- യുഎസ് ഉഭയകക്ഷി ബന്ധത്തിന് തിരഞ്ഞെടുപ്പ് നിർണ്ണായകമാകുമോ?
ദില്ലി: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നത് അമേരിക്കയ്ക്ക് എന്ന പോലെ ഇന്ത്യയ്ക്കും നിർണ്ണായയകമാണ്. കഴിഞ്ഞ രണ്ട് ദശകങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന ബന്ധം അതേ പടി നിലനിൽക്കുമോ എന്നത് നവംബർ മൂന്നിലെ തിരഞ്ഞെടുപ്പ് ഫലത്തെക്കൂടി ആശ്രയിച്ചാണുള്ളത്. ഇന്ത്യയുമായുണ്ടായിരുന്ന ഊഷ്മള ബന്ധം അതേ പടി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും ഇത് ശരിവെക്കുന്നത് തന്നെയാണ്.

ഉഭയകക്ഷി ബന്ധം
അമേരിക്കൻ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ തന്നെയാണ് ഇന്ത്യയും യുഎസും തമ്മിൽ ഊഷ്മളമായ ബന്ധം കെട്ടിപ്പടുക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ബന്ധം വൈറ്റ് ഹൌസ് പിന്നീട് പുതിയ തലത്തിലേക്ക് എത്തിക്കുകയും ചെയ്തുിരുന്നു. ഇതിന്റെ പ്രതിഫലനമെന്നോണമാണ് ഇന്ത്യയിലും യുഎസിലും ഒരു വർഷത്തിനിടെ രണ്ട് മെഗാറാലികൾ മോദിയും ട്രംപും ചേർന്ന് സംഘടിപ്പിച്ചത്.

ബൈഡന്റെ സ്വാധീനം
മുൻ യുഎസ് വൈസ് പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ജോ ബൈഡനും മികച്ച ഇന്ത്യ- യുഎസ് ബന്ധത്തിന് കാരണമായവരിൽ ഒരാളാണ്. മൂന്ന് ദശാബ്ദത്തോളം ഡെലെവെയറിൽ നിന്നുള്ള സെനറ്റർ ആയിരുന്നപ്പോഴും ഒബാമ യുഎസ് പ്രസിന്റായിരിക്കെ എട്ട് വർഷത്തോളം വൈസ് പ്രസിഡന്റായിരുന്നപ്പോഴും ഇന്ത്യ- യുഎസ് ബന്ധ മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ ബൈഡൻ ശ്രമിച്ചിരുന്നു.

ആണവകരാർ
റിപ്പബ്ലിക്കൻ പാർട്ടി അധികാരത്തിലിരിക്കെ ഇന്ത്യ- യുഎസ് സിവിൽ ആണവ കരാർ ഒപ്പുവെക്കുന്നതിലും ബൈഡന് നിർണ്ണായക പങ്കുണ്ട്. 500 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി കരാറാണ് ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചത്. ഇന്ത്യൻ നേതൃത്വവുമായി അടുത്ത ബന്ധമുള്ള ബൈഡന് ഇന്ത്യൻ അമേരിക്കക്കാരായ വലിയ ഒരു ശൃംഖലയെ ഒപ്പം നിർത്തുന്ന വ്യക്തി കൂടിയാണ്.

ഉഭയകക്ഷി സഹകരണം
ട്രംപ് ഭരണകൂടത്തിന് കീഴിൽ പ്രതിരോധം, ഊർജ്ജം എന്നിവ ഉഭയകക്ഷി ബന്ധത്തിന്റെ രണ്ട് തൂണൂകളായി മാറിക്കഴിഞ്ഞിരുന്നു. ആരോഗ്യരംഗത്തെ സഹകരണത്തിനും കൂട്ടായ്മയ്ക്കും പുറമേ കൊവിഡ് വ്യാപനത്തിനിടെ ഇരു രാജ്യങ്ങളും തമ്മിൽ മികച്ച സഹകരണം കെട്ടിപ്പടുക്കാൻ ഇരു രാജ്യങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഉഭയകക്ഷി വ്യാപാരം, വിദേശികളുടെ വിസ സംബന്ധിച്ച വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മാറ്റമില്ലാതെ തുടരുന്നുണ്ട്. ട്രംപുമായി വ്യാപാര കരാറിലേർപ്പെടാൻ കഴിയാത്ത രാജ്യമാണ് ഇന്ത്യ. ഒരു ചെറിയ വ്യാപാര കരാർ പോലും ഇതുവരെയും ഇരു രാജ്യങ്ങൾക്കുമിടയിൽ ഉണ്ടായിട്ടില്ല. എന്നാൽ ഇരു രാജ്യങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥർ വ്യാപാര കരാറിനുള്ള സന്നദ്ധത പലതവണ അറിയിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി ഇരു രാജ്യങ്ങൾക്കുമിടയിൽ ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ട്. ബിഡൻ വൈസ് പ്രസിഡന്റായിരുന്നപ്പോഴുള്ള പ്രശ്നങ്ങൾ തന്നെയാണ് അതേ പടി നിലനിൽക്കുന്നത്.

പ്രശ്നങ്ങൾക്ക് പരിഹാരമില്ല
അമേരിക്കയിൽ ആരാണ് അധികാരത്തിൽ വരുന്നത് എന്നതിനെ ആശ്രയിച്ചാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുക. ജോ ബൈഡൻ അധികാരത്തിലിരിക്കെ കാലാവസ്ഥാ വ്യതിയാനം ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സഹകരണത്തിന്റെ അടിത്തറയായിരുന്നു. ബിഡൻ- ഹാരിസ് ഭരണകൂടത്തിന് കീഴിൽ മനുഷ്യാവകാശ പ്രശ്നങ്ങൾക്കും ആഭ്യന്തര രാഷ്ട്രീയ പ്രശ്നങ്ങൾക്കും കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നാണ് കരുതുന്നത്. എച്ച് 1 ബി വിസ സംബന്ധിച്ച പ്രശ്നങ്ങളും ഇന്ത്യയിലെ നികുതി സംബന്ധിച്ച പ്രശ്നങ്ങളും ഇത്തരത്തിലുള്ളതാണ്. ഒറ്റ ഭരണകൂടത്തിന് കീഴിലും ഈ പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല.












Click it and Unblock the Notifications