അമേരിക്ക ചൈനീസ് പതാകയുമായി റഷ്യയില്‍ ബോംബിടുക, പിന്നെ റഷ്യയും ചൈനയും യുദ്ധമാകും, നമുക്ക് കണ്ടിരിക്കാം: ട്രംപ്
വാഷിംഗ്ടണ്‍: റഷ്യ- യുക്രൈന്‍ യുദ്ധം 12-ാം ദിനത്തിലേക്ക് കടക്കവെ റിപ്പബ്ലിക്കന്‍ ദേശീയ സമിതിയില്‍ തമാശ പറഞ്ഞ് രസിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക എഫ് 22 വിമാനങ്ങളില്‍ ചൈനീസ് പതാക ഘടിപ്പിക്കണമെന്നും എന്നിട്ട് റഷ്യയില്‍ ബോംബിടണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അങ്ങനെയെങ്കില്‍ ചൈനയും റഷ്യയും തമ്മില്‍ യുദ്ധം നടന്നോളുമെന്നും അത് കണ്ട് നമുക്ക് രസിക്കാമെന്നുമായിരുന്നു ട്രംപിന്റെ പരാമര്‍ശം. അമേരിക്കന്‍ സൈന്യം വിമാനങ്ങളില്‍ ചൈനീസ് പതാക ഘടിപ്പിക്കുക. എന്നിട്ട് റഷ്യയില്‍ ബോംബിടുക. ചൈന ബോംബിട്ടു എന്ന് നമുക്ക് പറയാം.
തുടര്‍ന്ന് അവര്‍ പരസ്പരം വഴക്കിടാന്‍ തുടങ്ങുന്നു, നമ്മള്‍ ഇരുന്ന് വീക്ഷിക്കുന്നു, ഇതായിരുന്നു ട്രംപ് പറഞ്ഞത് എന്നായാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് കേട്ട് നിന്നവര്‍ ചിരിക്കുകയും കയ്യടിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുക്രൈന്‍- റഷ്യ യുദ്ധത്തിനിടയില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ അവരുടെ 'നിരുത്തരവാദപരമായ' പ്രവൃത്തികള്‍ക്കും പരാമര്‍ശങ്ങള്‍ക്കും പഴി കേള്‍ക്കുന്നതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം. നാറ്റോയെ കടലാസിലെ പുലിയെന്ന് വിളിച്ച ട്രംപ്, മനുഷ്യരാശിക്കെതിരായ ഈ വലിയ കുറ്റകൃത്യം ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയില്ലേയെന്ന് ഏത് ഘട്ടത്തിലാണ് രാജ്യങ്ങള്‍ പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.

നേരത്തെ അടുത്തതായി ചൈന തായ്വാനില്‍ അധിനിവേശം നടത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. യുക്രൈനിലെ സംഭവവികാസങ്ങള്‍ ചൈനീസ് പ്രസിഡന്റ് ഷി ജിംഗ് പിംഗ് സന്തോഷത്തോടെ വീക്ഷിക്കുന്നുണ്ടാകുമെന്നും ട്രംപ് പറഞ്ഞിരുന്നു. അമേരിക്ക ചെയ്ത മണ്ടത്തരം ചൈന നിരീക്ഷിക്കുകയാണെന്നും തീര്‍ച്ചയായും അവര്‍ തായ്വാന്‍ ആക്രമിക്കാന്‍ പോകുകയാണെന്നും ട്രംപ് പറഞ്ഞിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ബുദ്ധിയുള്ള ആളാണ്. അഫ്ഗാനിസ്താനില്‍ എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം ശ്രദ്ധിക്കുന്നു. അമേരിക്കന്‍ പൗരന്മാരെ അവിടെ ഉപേക്ഷിച്ചു നമ്മള്‍ അഫ്ഗാനിസ്താനില്‍ നിന്ന് പിന്‍വാങ്ങിയത് അദ്ദേഹം കണ്ടു. ഇതാണ് ഷീയ്ക്ക് ആഗ്രഹിക്കുന്നത് ചെയ്യാനുള്ള അവസരം' - എന്നായിരുന്നു ട്രംപ് പറഞ്ഞത്.
താന്‍ ഇപ്പോഴും അമേരിക്കന്‍ പ്രസിഡന്റായിരുന്നെങ്കില്‍ റഷ്യ-യുക്രൈന്‍ യുദ്ധം ഒരിക്കലും സംഭവിക്കില്ലായിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. അതേസമയം റഷ്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് യുക്രൈന്‍ രംഗത്തെത്തിയിരിക്കുകയാണ്. സിവിലയന്‍മാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിനായി മാനുഷിക ഇടനാഴി ഒരുക്കുമെന്ന് കഴിഞ്ഞ ദിവസം ഇരുരാജ്യങ്ങളും അറിയിച്ചിരുന്നു.












Click it and Unblock the Notifications