വെസ്റ്റ് ബാങ്ക്: ഇസ്രായേലിന്‍റെ കാട്ടാളത്തം അനുവദിക്കാനാവില്ലെന്ന് അറബ് ലീഗ്, രൂക്ഷ വിമര്‍ശനം
മനാമ: കൊറോണ പ്രതിസന്ധികള്‍ക്കിടയില്‍ ചേര്‍ന്ന അറബ് ലീഗ് യോഗത്തില്‍ മുഖ്യ ചര്‍ച്ചാ വിഷയമായത് പലസ്തീന്‍ പ്രശ്നം. ഒമാന്‍റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായിട്ടാണ് ഇത്തവണത്തെ അറബ് ലീഗ് യോഗം ചേര്‍ന്നത്. ലോകം മുഴുവന്‍ കൊറോണ വൈറസിനെതിരെ പോരാട്ടം നടത്തുമ്പോഴും ഇസ്രയേല്‍ നടത്തുന്ന അധിനിവേശവും അക്രമങ്ങളും മാനുഷികതയ്ക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് യോഗം വിമര്‍ശിച്ചു.
ലോകത്ത് എല്ലായിടത്തും സംഘട്ടനങ്ങളും യോഗങ്ങളും മാറ്റി നിര്‍ത്തി വൈറസ് വ്യാപനത്തിനെതിരെ പോരാടുമ്പോള്‍ ഇസ്രായേല്‍ നടത്തുന്ന കാട്ടാളത്തം അംഗീകരിക്കാന്‍ കഴിയില്ലെന്ന് യോഗം വിലയിരുത്തി. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

വലിയ വിമര്‍ശന
അധിനിവേശ വെസറ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഇസ്രായേല്‍ പദ്ധതിക്കെതിരെ വലിയ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. അറബ് വിദേശകാര്യ മന്ത്രിമാരുടെ വിഡിയോ കോൺഫറൻസിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലും ഇസ്രായേലിനെതിരെ വിമര്‍ശനുണ്ടായി. പുതിയ യുദ്ധക്കുറ്റം പലസ്തീന്‍ ജനതക്ക് മേല്‍ ചുമത്താനുള്ള ശ്രമമാണ് ഇസ്രായേൽ നടത്തുന്നതെന്നും അറബ് ലീഗ് ചൂണ്ടിക്കാട്ടി.

കൊറോണ പ്രതിസന്ധികള്‍ക്കിടയിലും
ജോര്‍ദാന്‍ താഴ്വര അടക്കം 1967 ല്‍ അധിനിവേശപ്പെടുത്തിയ പലസ്തിന്‍റെ പ്രദേശങ്ങള്‍ കൈവശപ്പെടുത്താനാണ് ഇസ്രായേല്‍ ഈ കൊറോണ പ്രതിസന്ധികള്‍ക്കിടയിലും ശ്രമിച്ചു കൊണ്ടിരിക്കുന്നത് അറബ് ലീഗ് വിമര്‍ശിച്ചു. ഇസ്രായേലിന്‍റെ സര്‍ക്കാറിന്‍റെ ഇത്തരത്തിലുള്ള പദ്ധതിയെ പിന്തുണയ്ക്കുന്ന നടപടിയില്‍ നിന്നും അമേരിക്ക പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു.

ബഹുമാനിക്കണം
യുഎന്‍ ചാര്‍ട്ടറിനേയും അന്താരാഷ്ട്ര നിയമങ്ങളേയും യുഎസ് ബഹുമാനിക്കണം. ഇസ്രായേല്‍ നടത്തുന്ന നീക്കങ്ങള്‍ രണ്ട് രാജ്യങ്ങള്‍ എന്ന പ്രശ്നപരിഹാരത്തിന് അന്ത്യം കുറിക്കുമെന്ന് ഫലസ്തീന്‍ വിദേശ കാര്യമന്ത്രി റിയാദ് അൽ മാലിക്കി പറഞ്ഞു. രാഷ്ട്രീയ യുദ്ധത്തില്‍ നിന്ന് മാറി മതാടിസ്ഥനത്തിലുള്ള യുദ്ധത്തിലേക്കുള്ള ഇസ്രായേല്‍ നീക്കം മേഖലയില്‍ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും അദ്ദേഹം ചൂട്ടിക്കാട്ടി.

സെപ്റ്റംബറില്‍
പലസ്തീനിലെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അഭിപ്രായപ്പെട്ടിരുന്നു. ജോര്‍ദാന്‍ വാലിയും വടക്കന്‍ ചാവുകടലും ഇസ്രായേലിനോട് ചേര്‍ക്കുമെന്നായിരുന്നു നെതന്യാഹുവിന്‍റെ പ്രഖ്യാപനം. ഇതോടെ സൗദി അറേബ്യ ഉള്‍പ്പടേയുള്ള രാജ്യങ്ങള്‍ ഇസ്രായേലിനെതിരെ രംഗത്ത് വന്നിരുന്നു.

ട്രംപിന്‍റെ പദ്ധതി
വെസ്റ്റ് ബാങ്കിൽ കൂടുതൽ യഹുദ പാർപ്പിട മേഖലകള്‍ സൃഷ്ടിക്കുന്നതിനും തന്ത്രപ്രധാന മേഖലകളിലെ അധിനിവേശത്തിനും പച്ചകൊടി കാണിക്കുന്നതുമായ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പദ്ധതിക്കെതിരെ നേരത്ത വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഫലസ്തീൻ-ഇസ്രായേൽ പ്രശ്നപരിഹാരത്തിനെന്ന പേരില്‍ മുന്നോട്ടു വെച്ച ഈ പദ്ധതിയെ അറബ് രാജ്യങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു.












Click it and Unblock the Notifications