പന്ത്രണ്ടാം വയസിൽ ദീക്ഷ, ഹിന്ദുക്കളുടെ ആത്മീയ നേതാവ്; ആരാണ് ചിന്മയ് കൃഷ്‌ണ ദാസ് ബ്രഹ്മചാരി?
ധാക്ക: മുൻ ഇസ്‌കോൺ പുരോഹിതനും ബംഗ്ലാദേശ് സമ്മിലിത സനാതനി ജാഗ്രൻ ജോട്ടെയുടെ വക്താവുമായ ചിന്മയ് കൃഷ്‌ണ ദാസ് ബ്രഹ്മചാരി നവംബർ 25നാണ് ബംഗ്ലാദേശിൽ അറസ്‌റ്റിലായത്. ഇതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾ അരങ്ങേറുകയും വിഷയത്തിൽ ഇന്ത്യ ഉൾപ്പെടെ കടുത്ത ആശങ്ക അറിയിക്കുകയും ചെയ്‌തിരുന്നു. ഇതോടെയാണ് ചിന്മയ് കൃഷ്‌ണ ദാസിന്റെ പേര് ലോകം കേട്ട് തുടങ്ങിയത്.
ഒക്ടോബറിൽ ചിറ്റഗോങ്ങിൽ നടന്ന ഒരു റാലിയിൽ ഉണ്ടായ സംഭവ വികാസത്തിലാണ് രാജ്യത്തെ പ്രമുഖ ഹിന്ദു സന്യാസിയും ആത്മീയ നേതാവുമായ ചിന്മയ് കൃഷ്‌ണദാസ് രാജ്യദ്രോഹക്കുറ്റത്തിന് അറസ്‌റ്റിലായത്. ബംഗ്ലാദേശ് പതാകയോട് അനാദരവ് കാണിച്ചുവെന്നാരോപിച്ച് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് അദ്ദേഹത്തിനെതിരായ നടപടി ഉണ്ടായത്.

ആരാണ് ചിന്മയ് കൃഷ്‌ണദാസ് ബ്രഹ്മചാരി?
ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്‌ണ കോൺഷ്യസ്‌നെസ് (ഇസ്‌കോൺ) സമൂഹത്തിനിടയിൽ ചിന്മയ് കൃഷ്‌ണ പ്രഭു എന്ന് അറിയപ്പെടുന്ന അദ്ദേഹം ബംഗ്ലാദേശിൽ വളരെയധികം സ്വാധീനമുള്ള ഒരു മതനേതാവാണ്. പുണ്ഡരീക് ധാമിന്റെ പ്രസിഡന്റ് എന്ന നിലയിൽ, മതസ്വാതന്ത്ര്യത്തിനും ന്യൂനപക്ഷ സംരക്ഷണത്തിനും വേണ്ടി ശബ്‌ദമുയർത്തുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.
നേരത്തെ ചാറ്റോഗ്രാമിൽ ഇസ്‌കോണിന്റെ ഡിവിഷണൽ ഓർഗനൈസിംഗ് സെക്രട്ടറിയായിരുന്നു ചിന്മയ് കൃഷ്‌ണദാസ്. എന്നാൽ മാസങ്ങൾക്കുമുമ്പ് അദ്ദേഹത്തെ സംഘടനയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്‌തതായി ഇസ്‌കോൺ ബംഗ്ലാദേശ് അറിയിച്ചിരുന്നു. 1985 മെയിൽ ചറ്റോഗ്രാമിലെ സത്കാനിയ ഉപസിലയിൽ സ്ഥിതി ചെയ്യുന്ന കരിയാനഗർ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്.
അദ്ദേഹത്തിന്റെ ആത്മീയ യാത്ര വളരെ ചെറിയ പ്രായത്തിൽ തന്നെ ആരംഭിച്ചിരുന്നു, 1997ൽ വെറും 12 വയസ് പ്രായമുള്ളപ്പോൾ അദ്ദേഹം ദീക്ഷ സ്വീകരിച്ച് ഒരു ബ്രഹ്മചാരിയായി ഇസ്‌കോണിൽ ചേർന്നു. പിന്നീട് ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിനിടയിൽ വളരെ സ്വാധീനമുള്ള വ്യക്തിത്വമായി ചിന്മയ് കൃഷ്‌ണ ദാസ് വളരെ വേഗത്തിൽ മാറുകയായിരുന്നു.
അറസ്‌റ്റും അതിലേക്ക് നയിച്ച കേസും
ചിന്മയ് കൃഷ്‌ണ ദാസിനൊപ്പം മറ്റ് 18 പേർക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. അറസ്‌റ്റിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന ഒരു റാലിയിൽ രാജ്യത്തെ ഹിന്ദു സമൂഹത്തിന് നേരെയുള്ള അക്രമങ്ങളെ അപലപിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. നിലവിൽ ബംഗ്ലാദേശിന്റെ ദേശീയ പതാകയെ അപമാനിച്ചു എന്ന കുറ്റമാണ് അദ്ദേഹത്തിന് എതിരെ ചുമത്തിയത്.
ഓഗസ്‌റ്റിൽ ഷെയ്ഖ് ഹസീന ഭരണകൂടത്തിന്റെ പതനത്തെ തുടർന്ന് ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിനും ക്ഷേത്രങ്ങൾക്കും നേരെ അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിന് പിന്നാലെ രാജ്യത്തെ ഹിന്ദുക്കളുടെ അവകാശങ്ങൾക്കും സുരക്ഷയ്ക്കും വേണ്ടി വാദിക്കുന്ന ഒരു പ്രധാന വ്യക്തിയായി ചിന്മയ് കൃഷ്‌ണദാസും ഉയർന്നുവരികയായിരുന്നു.
ആശങ്ക അറിയിച്ച് ഇന്ത്യയും
കൃഷ്‌ണ ദാസിന്റെ അറസ്‌റ്റിന് പിന്നാലെ ബംഗ്ലാദേശിൽ വ്യാപകമായ പ്രതിഷേധം നടന്നിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിഷയത്തിൽ ആശങ്ക അറിയിച്ചുകൊണ്ട് രംഗത്ത് വന്നത്. ഹിന്ദുക്കൾക്ക് എതിരെ വർധിക്കുന്ന ആക്രമണങ്ങളിൽ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ നടക്കുന്നത് ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യങ്ങൾ ആണെന്നായിരുന്നു അവരുടെ മറുപടി.












Click it and Unblock the Notifications