ഇസ്ലാമിക നിയമങ്ങൾ അനുസരിച്ച് സ്ത്രീകൾക്ക് പ്രവർത്തിക്കാം..ആരുമായും യുദ്ധത്തിനില്ല..നയം വ്യക്തമാക്കി താലിബാൻ
കാബൂൾ; അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്തതിന് പിന്നാലെ നിലപാട് വ്യക്തമാക്കി താലിബാൻ. വീണ്ടുമൊരു യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്നും അഫ്ഗാനിസ്ഥാനിൽ നിന്ന് മറ്റൊരു രാജ്യത്തിനും ഭീഷണി ഉയരില്ലെന്നും താലിബാന്‍ വക്താവ് സബീനുള്ള മുജാഹിദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വളരെ വേഗത്തിൽ തന്നെ ഞങ്ങൾ രാജ്യത്തെ മാറ്റിയെടുക്കും. വളരെ നല്ല മാറ്റം കൊണ്ടുവരാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.ഓരോ അഫ്ഗാനിസ്ഥാനും മികച്ച ജീവിതമാണ് ആഗ്രഹിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയാം. മറ്റ് രാജ്യങ്ങളുടെ പിന്തുണയോടെ സാമ്പത്തിക പുരോഗതി കൈവരിക്കാനുള്ള നടപടികൾ താലിബാൻ കൈക്കൊള്ളും താലിബാൻ വക്താവ് പറഞ്ഞു. ആദ്യമായാണ് താലിബാൻ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.

ചരിത്രപരമായ ഒരു ഘട്ടത്തിലാണ് ഇപ്പോൾ ഞങ്ങൾ ഉള്ളത്. ആർക്കും യാതൊരു അപായങ്ങളും ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകുന്നു.മുൻ സൈനിക അംഗങ്ങൾക്കും വിദേശ സേനയിൽ പ്രവർത്തിച്ചവരും ഉൾപ്പെടെ ആർക്കെതിരേയും പ്രതികാര നടപടി ഉണ്ടാകില്ല. ആരുടേയും വീടുകൾ പരിശോധിക്കില്ല. അഫ്ഗാനിസ്ഥാൻ ഇനി സംഘർഷത്തിന്റെ യുദ്ധക്കളമല്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ശത്രുകൾ അവസാനിപ്പിക്കുകയാണ്. രാജ്യത്തിനകത്തോ പുറത്തോ ഞങ്ങള്‍ ശത്രുക്കളെ ആഗ്രഹിക്കുന്നില്ല.കാബൂളിൽ അരാജകത്വം കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി ഞങ്ങൾക്ക് കാബൂളിൽ പ്രവേശിക്കേണ്ടി വന്നു.

മത തത്വങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ട്. മറ്റ് രാജ്യങ്ങൾക്ക് വ്യത്യസ്ത സമീപനങ്ങളും നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട് ... അഫ്ഗാനികൾക്ക് നമ്മുടെ മൂല്യങ്ങൾക്ക് അനുസൃതമായി സ്വന്തം നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടായിരിക്കാനുള്ള അവകാശമുണ്ട്.ശരീഅത്ത് അനുസരിച്ച് സ്ത്രീകളുടെ അവകാശങ്ങൾക്കായി ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.അവർ ഞങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും. സ്ത്രീകളോട് യാതൊരു തരത്തിലുള്ള വിവേചനവും കാണിക്കില്ലെന്ന് അന്താരാഷ്ട്ര സമൂഹത്തിന് ഉറപ്പ് നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, താലിബാൻ വക്താവ് വ്യക്തമാക്കി.ചട്ടക്കൂടിൽ നിന്നുകൊണ്ട് സ്ത്രീകൾക്ക് ജോലി ചെയ്യാനും പഠിക്കാനുമുള്ള അവസരം നൽകും.

മാധ്യമ പ്രവർത്തനങ്ങളുടെ കാര്യത്തിൽ ഒന്നും ഇസ്ലാമിക മൂല്യങ്ങൾക്ക് എതിരായിരിക്കരുത്.മാധ്യമങ്ങൾ ഞങ്ങളുടെ പോരായ്മകൾ ചൂണ്ടിക്കാട്ടണം. അപ്പോൾ നമ്മുക്ക് രാജ്യത്തെ മികച്ച രീതിയിൽ സേവിക്കാൻ സാധിക്കും. എന്നാൽ എന്നാൽ മാധ്യമങ്ങൾ ഞങ്ങൾക്കെതിരെ പ്രവർത്തിക്കരുത്.അവർ രാജ്യത്തിന്റെ ഐക്യത്തിനായി മാത്രമായിരിക്കണം പ്രവർത്തിക്കേണ്ടത്. സ്വകാര്യ മാധ്യമങ്ങൾക്ക് സ്വതന്ത്രമായി തന്നെ പ്രവർത്തിക്കാം.

രാജ്യത്തെ യുവാക്കൾ ഇവിടം വിട്ട് പോകരുതെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അവരാണ് ഈ രാജ്യത്തിന്റെ സ്വത്ത്. ആരും അവരുടെ വാതിലിൽ മുട്ടി അവർ ആർക്കുവേണ്ടിയാണ് ജോലി ചെയ്യുന്നതെന്ന് അവരോട് ചോദിക്കാൻ പോകുന്നില്ല,അവർ സുരക്ഷിതരായിരിക്കും. ആരെയും ചോദ്യം ചെയ്യാനോ പിന്തുടരാനോ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. ശക്തമായ സുരക്ഷയാണ് രാജ്യത്ത് നടപ്പാക്കുക.ആർക്കും ആരെയും തട്ടിക്കൊണ്ടുപോകാൻ കഴിയില്ല. ഒരു പരിണാമ പ്രക്രിയയാണ് രാജ്യത്ത് നടപ്പാക്കാൻ പോകുന്നത്. ഉടൻ തന്നെ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ കൈക്കൊളളുമെന്നും സബീനുള്ള മുജാഹിദ് വ്യക്തമാക്കി.

അതിനിടെ താലിബിന് കീഴടങ്ങില്ലെന്ന് വ്യക്തമാക്കി വൈസ് പ്രസിഡന്റ് അമമറുല്ല സലേഹ് രംഗത്തെത്തി. അഫ്ഗാനിസ്ഥാന്റെ കാവൽ പ്രസിഡന്റായി സലെ സ്വയം പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് മുൻ വൈസ് പ്രസിഡന്റിന്റെ പ്രഖ്യാപനംപ്രസിഡന്റ് സ്വയം ഒഴിയുകയോ മരിക്കുകയോ ചെയ്താൽ അധികാരം ഏറ്റെടുക്കാമെന്ന് സാലേഹ് ട്വീറ്റ് ചെയ്തു. 'ഞാൻ ഒരിക്കലും, ഒരു സാഹചര്യത്തിലും താലിബ് ഭീകരർക്ക് മുന്നിൽ തലകുനിക്കില്ല. കമാൻഡറും ഇതിഹാസവും ഗൈഡുമായ എന്റെ നായകനുമായ അഹമ്മദ് ഷാ മസൂദിന്റെ ആത്മാവിനെയും പാരമ്പര്യത്തെയും ഞാൻ ഒരിക്കലും ഒറ്റിക്കൊടുക്കില്ല. എന്നെകേൾക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെ ഞാൻ നിരാശപ്പെടുത്തില്ല. താലിബാന് കീഴ്പ്പെടുന്ന ഒരാളായി മാറാൻ തനിക്ക് സാധിക്കില്ല, സലേ ട്വീറ്റിൽ പറഞ്ഞു. താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തശേഷം മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടിരുന്നു.












Click it and Unblock the Notifications