കൊറോണ വൈറസ്: വുഹാനിൽ ഞാറാഴ്ച മാത്രം മരിച്ചത് 97 പേർ, ആഗോള മരണ സംഖ്യ 910 ആയി!
Recommended Video
ബെയ്ജിങ്: ലോകത്തെ ഞെട്ടിച്ച് കൊറോണ വൈറസ്. ഞായറാഴ്ച മാത്രം കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിൽ മരണപ്പെട്ടത് 97 പേരെന്ന് റിപ്പോർട്ട്. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 910 ആയി. ഞായറാഴ്ച 3062 പേർകക് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ വ്യക്തമാക്കി. ശനിയാഴ്ച മൂവായിരത്തി ആൾക്കാർക്ക് മാത്രമായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്.
ഇത് ചെറിയ തോതിൽ ചൈനക്ക് ആശ്വാസം പകരുന്നതായിരുന്നു. എന്നാൽ ഞായറാഴ്ച വീണ്ടും സംഖ്യ ഉയരുകയായിരുന്നു. ഇതോടെ കൊറോണ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 40,171 ആയി. വൈറസിന്റെ പ്രഭവ കേന്ദ്രമായ ഹ്യുബെ പ്രവിശ്യയ്ക്കു പുറത്ത് ചൈനയിലാകമാനം പുതുതായി 444 പേര്‍ക്കാണു രോഗബാധ കണ്ടെത്തിയത്.

സാർസിനെയും മറികടനന് കുതിക്കുന്നു
2003ൽ പടർന്നു പിടിച്ച സാർസ് രോഗബാധ മൂലം ലോകത്ത് 774 പേരായിരുന്നു മരണപ്പെട്ടത്. കൊറോണ സാർസിനേയും മറികടന്ന് കുതിക്കുകയാണ്. കൊറോണ മരണ നിരക്ക് ഉയരുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധർ തിങ്കളാഴ്ച ചൈനയിലേക്ക് തിരിക്കും. വൈറസ് ബാധയെ തുടർന്ന് ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ചൈനയ്ക്ക് ഇന്ത്യയുടെ സഹായ വാഗ്ദാനം
അതേസമയം വൈറസ് ബാധയെ നേരിടാൻ ചൈനയ്ക്ക് ഇന്ത്യ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങിന് അയച്ച കത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സഹായം വാഗ്ദാനം ചെയ്തത്. കൊറോണ വൈറസ് തടയാൻ ഏതുവിധത്തിലുള്ള സഹായവും നൽകാമെന്ന് മോദി അറിയിക്കുകയായിരുന്നു. രോഗബാധ മൂലം ഇത്ര അധികം ആളുകൾക്ക് ജീവൻ നഷ്ടമായതിൽ നരേന്ദ്രമോദിി ചൈനീസ് പ്രസിഡന്റിന് അനുശോചനം അറിയിച്ചു.

സംസ്ഥാനത്ത് ജാഗ്രത തുടരുന്നു
അതേസമയം കേരളത്തിൽ കൊറോണ വൈറസ് ബാധയിൽ സംസ്ഥാനത്ത് ആശങ്ക ഒഴിഞ്ഞെങ്കിലും ജാഗ്രത തുടരുകയാണ്. 3252 പേരാണ് ഇപ്പോൾ കേരളത്തിൽ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3218 പേര്‍ വീടുകളിലും, 34 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. കൊറോണ ബാധിച്ച തൃശൂരിലെ വിദ്യാര്‍ഥിയുടെ പുതിയ പരിശോധന ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു.

ആരോഗ്യനില തൃപ്തികരം
രോഗം സംശയിച്ച 345 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതിൽ 326 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. ബാക്കിയുള്ളവയുടെ ഫലം ലഭിക്കാനുണ്ട്. നിലവില്‍ ആശുപത്രിയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. കൊറോണ വൈറസ് രോഗബാധ സംശയിക്കുന്ന കുടുംബങ്ങള്‍ക്ക് കൌൺസിലിംഗിനായി സംസ്ഥാനത്തൊട്ടാകെ 215 അംഗങ്ങളെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്. 2656 ഫോണ്‍ വഴി കൗണ്‍സിലിംഗ് സേവനങ്ങള്‍ ഇത് വരെ ലഭ്യമാക്കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.

നിരീക്ഷണത്തിലുള്ളവർ ജാഗ്രത പുലർത്തണം
അതേസമയം വീടുകളില്‍ 28 ദിവസം നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട് ചെയ്തവര്‍ അതാത് പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഐസോലേഷന്‍ നിര്‍ദ്ദേശിച്ച ഡോക്ടര്‍മാരെ സമീപിച്ച് അവരവരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയതായി ഉറപ്പ് വരുത്തേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു. ഇത്തരത്തില്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര പോകാന്‍ തയ്യാര്‍ എടുക്കുന്നവര്‍ അതാത് രാജ്യങ്ങളുടെ ഗൈഡ് ലൈന്‍സ് പരിശോധിച്ച് തീരുമാനം എടുക്കേണ്ടതാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications