സൗദിയില്‍ വിദേശ നേതാക്കള്‍ പിടിയില്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്!! പ്രസിഡന്റും മന്ത്രിമാരും തടവില്‍
ഹാദിയുടെയും സംഘത്തിന്റെയും പാസ്‌പോര്‍ട്ടുകള്‍ കണ്ടുകെട്ടിയിട്ടുണ്ടെന്നും അതിനാല്‍ അവര്‍ക്ക് സൗദി വിട്ടു പോകാന്‍ സാധിക്കില്ലെന്നും സൗദി സഖ്യസേനയുടെ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മലക്കി പറഞ്ഞു.
റിയാദ്: രാജകുടുംബത്തിലെ പ്രമുഖരെയും വ്യവസായികളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ വിദേശ രാജ്യത്തിന്റെ നേതാവിനെയും സംഘത്തെയും സൗദി പോലീസ് അറസ്റ്റ് ചെയ്‌തെന്ന് റിപ്പോര്‍ട്ട്. യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെയും സംഘത്തെയുമാണ് സൗദിയില്‍ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റിനെ മാത്രമല്ല, ആ രാജ്യത്തെ പ്രമുഖരായ ഉദ്യോഗസ്ഥരെയെല്ലാം സൗദിയില്‍ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്.
സൗദി കോടീശ്വരന്‍മാര്‍ പുതപ്പിട്ടുമൂടി; ചുരുണ്ടുകൂടി നിലത്ത്; ആഡംബര ജയിലിലെ ചിത്രം പുറത്ത്
യമനിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് സൗദിയിലെത്തിയ ഹാദിയെ വീട്ടുതടങ്കലിലാക്കിയതിന് പിന്നില്‍ യുഎഇയാണെന്നാണ് യമന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ നിന്ന് ആശങ്ക വര്‍ധിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സൗദി ആഭ്യന്തരമായി അറസ്റ്റും പ്രതിസന്ധിയും നേരിടവെയാണ് അയല്‍ രാജ്യത്തെ രാഷ്ട്രനേതാവിനെ പിടിച്ചുവച്ചുവെന്ന വിവരവും പുറത്തുവരുന്നത്. റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ...
മാസങ്ങളായി സൗദിയില്‍
യമന്‍ പ്രസിഡന്റ് മാസങ്ങളായി സൗദിയില്‍ അറസ്റ്റിലാണ് എന്ന വിവരമാണ് റിപ്പോര്‍ട്ടിലുള്ളത്. പ്രസിഡന്റ് ഹാദിക്ക് പുറമെ കാബിനറ്റ് അംഗങ്ങളും സൈന്യത്തിലെ പ്രമുഖരായ ഉദ്യോഗസ്ഥരും സൗദിയില്‍ വീട്ടുതടങ്കലിലാണത്രെ. എന്താണ് യാഥാര്‍ഥ്യം.
ഭരണകൂടം അനുവദിക്കുന്നില്ല
യമന്‍ പ്രസിഡന്റിനെയും സംഘത്തെയും പുറത്തിറങ്ങാന്‍ സൗദി ഭരണകൂടം അനുവദിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസിഡന്റ് ഹാദിക്കും യുഎഇക്കുമിടയിലെ അസ്വാരസ്യങ്ങളാണ് പുതിയ പ്രശ്‌നത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യമനില്‍ സൈനിക ആക്രമണം നടത്തുന്ന സൗദി സഖ്യസേനയില്‍ അംഗമാണ് യുഎഇയും.
തിരിച്ചുപോകാതിരിക്കാന്‍ കാരണം
യമനിന്റെ ഭൂരിഭാഗം മേഖലകളും ഷിയാക്കളായ ഹൂഥി വിമതര്‍ കൈയടക്കിയതോടെ രാജ്യം വിട്ടതായിരുന്നു ഹാദി. യമനില്‍ യുദ്ധം കൊടുമ്പിരി കൊണ്ടപ്പോഴും ഹാദിയും മന്ത്രിമാരും റിയാദില്‍ തന്നെ തങ്ങുകയായിരുന്നു. എന്നാല്‍ ഇവരെ ഇവിടെ വീട്ടുതടങ്കലിലാക്കിയതാണ് തിരിച്ചുപോകാന്‍ സാധിക്കാത്തതിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സൗദിയുടെ ആരോപണം
സൗദി സഖ്യസേനയിലെ പ്രമുഖരാജയങ്ങളാണ് സൗദി അറേബ്യയും യുഎഇയും. യമനിലെ ഹാദി ഭരണകൂടത്തിന് എല്ലാ പിന്തുണയും ഇരുരാജ്യങ്ങളും നല്‍കുന്നുണ്ട്. സഖ്യസേനയാണ് ഇന്ന് പ്രധാനമായും ഹൂഥികളുമായി ഏറ്റുമുട്ടുന്നത്. ഹൂഥികള്‍ക്ക് ഇറാന്‍ ആയുധങ്ങള്‍ നല്‍കുന്നുവെന്നാണ് സൗദിയുടെ ആരോപണം.
ഉപരോധം പ്രഖ്യാപിച്ചു
യമനിന്റെ തെക്കന്‍ പ്രദേശങ്ങളിലാണ് യുഎഇ സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്. ഹൂഥികള്‍ വടക്കന്‍ പ്രദേശത്തും. ഹൂഥികള്‍ക്ക് ഇറാന്‍ ആയുധം നല്‍കുന്നത് തടയാന്‍ സൗദി സഖ്യസേന ഞായറാഴ്ച ഉപരോധം പ്രഖ്യാപിച്ചിരുന്നു. സൗദി തലസ്ഥാനത്തേക്ക് ഹൂഥികള്‍ മിസൈല്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് പുതിയ ഉപരോധം.
എങ്ങനെ സൗദിയിലെത്തി
ഹൂഥികളുടെ മുന്നേറ്റം തടയാന്‍ സാധിക്കാതെ വന്നതോടെയാണ് ഹാദിക്ക് പ്രസിഡന്റിന്റെ അധികാരം പൂര്‍ണമായി ഉപയോഗിക്കാന്‍ കഴിയാതെ വന്നത്. ഹാദിയുടെ നിയന്ത്രണത്തിലുള്ള തെക്കന്‍ പ്രദേശത്ത് പോലും അദ്ദേഹത്തിന് തീരെ സ്വാധീനമില്ലാത്ത സാഹചര്യമുണ്ടായതോടെ സൗദിയിലേക്ക് പോരുകയായിരുന്നു അദ്ദേഹം.
സല്‍മാന്‍ രാജാവിന് കത്തുനല്‍കി
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹാദി റിയാദിലെത്തിയത്. എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം തിരിച്ചുപോകുകയാണെന്ന് കാണിച്ച് സല്‍മാന്‍ രാജാവിന് അദ്ദേഹം കത്തെഴുതിയിരുന്നെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീട് നിരവധി തവണ കത്തുകള്‍ കൈമാറി. എന്നാല്‍ ഇദ്ദേഹത്തിന് പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏദന്‍ പട്ടണം
യമന്‍ തലസ്ഥാനം സന്‍ആയാണ്. പക്ഷേ അധികാര പരിധി ചുരുങ്ങിയതോടെ ഹാദി ഏദന്‍ പട്ടണം കേന്ദ്രമായാണ് ഭരണം നടത്തിയിരുന്നത്. ഇങ്ങോട്ട് തിരിച്ചു വരുന്നതിന് ഓഗസ്റ്റില്‍ റിയാദ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായിരുന്നു ഹാദി. എന്നാല്‍ വിമാനത്താവളത്തില്‍ നിന്ന് മടക്കി അയക്കുകയായിരുന്നുവത്രെ.
സൈന്യം പറയുന്നത്
പ്രസിഡന്റ് ഹാദി, രണ്ടു ആണ്‍മക്കള്‍, നിരവധി മന്ത്രിമാര്‍ എന്നിവരാണ് ഏദനിലേക്കുള്ള യാത്രയ്ക്ക് വേണ്ടി റിയാദ് വിമാനത്താവളത്തില്‍ എത്തിയിരുന്നത്. ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം യാത്ര തടയുകയായിരുന്നുവത്രെ. യമനിലേക്ക് പോയാല്‍ ഹാദിയെ കൊലപ്പെടുത്തുമെന്ന് പറഞ്ഞാണ് വീട്ടുതടങ്കലിലാക്കിയതെന്നും യമന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
പാസ്‌പോര്‍ട്ടുകള്‍ കണ്ടുകെട്ടി
അതേസമയം, ഹാദിയുടെയും സംഘത്തിന്റെയും പാസ്‌പോര്‍ട്ടുകള്‍ കണ്ടുകെട്ടിയിട്ടുണ്ടെന്നും അതിനാല്‍ അവര്‍ക്ക് സൗദി വിട്ടു പോകാന്‍ സാധിക്കില്ലെന്നും സൗദി സഖ്യസേനയുടെ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മലക്കി പറഞ്ഞു. നേരത്തെ ഹാദി യമനിന്റെ വൈസ് പ്രസിഡന്റായിരുന്നു. അലി അബ്ദുല്ലാ സ്വാലിഹായിരുന്നു പ്രസിഡന്റ്.
സ്വാലിഹും അനുയായികളും
സ്വാലിഹിനെ 2011ല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ പുറത്താക്കുകയായിരുന്നു. പിന്നീട് അദ്ദേഹം സൗദിയിലേക്ക് പോയെങ്കിലും തിരിച്ചെത്തി, ശേഷം പ്രസിഡന്റായ ഹാദിക്കെതിരേ പോരാട്ടം തുടങ്ങുകയായിരുന്നു. ഇന്ന് ഹൂഥികളെ പോലെ ഹാദിക്കെതിരേ ആക്രമണം നടത്തുകയാണ് സ്വാലിഹും അനുയായികളും.
18 ജയിലുകള്‍
അതേസമയം, ഹാദിയെ പിന്തുണയ്ക്കുന്ന യുഎഇ സൈന്യം അവര്‍ക്ക് സ്വാധീനമുള്ള തെക്കന്‍ പ്രദേശങ്ങളില്‍ 18 ജയിലുകള്‍ സ്ഥാപിച്ചിട്ടുണ്ടത്രെ. ഇവിടെ വിമര്‍ശകരെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നാണ് ആരോപണം. എന്നാല്‍ യുഎഇ സൈന്യം ആരോപണം നിഷേധിച്ചിരുന്നു. എല്ലാ ജയിലുകളും ഹാദിയുടെ നിയന്ത്രണത്തിലാണെന്നാണ് യുഎഇയുടെ പ്രതികരണം. യമനില്‍ സാഹചര്യങ്ങള്‍ ഈ തോതില്‍ എത്തി നില്‍ക്കെയാണ് ഹാദിയെ സൗദി അറേബ്യ വീട്ടുതടങ്കലിലാക്കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.