വൈദികനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടു: വിശ്വാസിയെ പള്ളിമേടയിൽ വെച്ച് തല്ലിച്ചതച്ചതായി പരാതി
ഇരിട്ടി: ഇരിട്ടി വാണിയപ്പാറയിൽ വൈദികനെതിരെ വിമർശനവുമായി ഫേസ്ബുക്കിൽ പോസ്റ്റിട്ട വിശ്വാസിയെ പള്ളിമുറിയിൽ പൂട്ടിയിട്ട് ആൾക്കൂട്ട വിചാരണ നടത്തി ക്രൂരമായി തല്ലിച്ചതച്ചതായി പരാതി. ഇരിട്ടി നഗരത്തിനടുത്തെവാണിയപ്പാറ സ്വദേശി ജിൽസിന് നേരെയാണ് ആക്രമണമുണ്ടായത്. പോലീസിന്‍റെ സാന്നിധ്യത്തിലായിരുന്നു ആൾക്കൂട്ട വിചാരണ. പോസ്റ്റിട്ടതിന് പരസ്യമായി മാപ്പ് പറയിപ്പിക്കുകയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തായി പരാതിയുണ്ട്. ഇയാളെ മണിക്കൂറുകളോളമാണ് പള്ളിയിൽ തടഞ്ഞുവെച്ചതെന്നു പറയുന്നു. പള്ളിമുറിയിൽ വച്ച് താൻ മർദനത്തിനിരയായെന്ന് ജിൽസിൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് നാടകീയസംഭവങ്ങൾ നടന്നത്. ഇരിട്ടി കുന്നോത്ത് സെന്‍റ് തോമസ് പള്ളിമുറിയില്‍ വെച്ചാണ് ആക്രമണം നടന്നത്. സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനെന്ന് പറഞ്ഞ് ഒരു സംഘം ആളുകള്‍ വാഹനവുമായെത്തി ജില്‍സനെ ബലമായി വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് പറയുന്നു. ഇതിന് ശേഷമാണ് പള്ളിമുറിക്ക് പുറത്ത് വെച്ചും പള്ളിമുറിയില്‍ പൂട്ടിയിട്ടും ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയുയർന്നത്.

തുടര്‍ന്ന് പരസ്യമായി മാപ്പ് പറയിപ്പിക്കുകയും കാലുപിടിപ്പിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് ജിൻസന്റെ പരാതി. ഇതിനിടെ ആക്രമിച്ചവരെ അഭിനന്ദിച്ച് വാട്സാപ്പിൽ ഇടവക വികാരിയുടെ സന്ദേശവും പ്രചരിക്കുന്നതും വിവാദമായിട്ടുണ്ട്.
ഇതേ ഇടവകയിലെ മാത്യു യെന്നയാളുടെ പതിനാറ് വയസ്സുള്ള മകന്‍റെ മരണവുമായി ബന്ധപ്പെട്ട് ജില്‍സന്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചു കൊണ്ടിട്ട ഫെയ്സ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടാണ് അസ്വാരസ്യമുയർന്നത്. മാത്യുവിന്‍റെ മകന്‍ കഴിഞ്ഞ ജനുവരി അഞ്ചിനാണ് കാന്‍സര്‍ ബാധിതനായി മരിച്ചത്. ആശുപത്രിയില്‍ നിന്ന് മടക്കി, വീട്ടിലെത്തിയപ്പോള്‍ തനിക്ക് അന്ത്യകൂദാശ ലഭിക്കണമെന്ന ആഗ്രഹം കുട്ടി അച്ഛനോട് പറഞ്ഞിരുന്നു.
തന്‍റെ കുഞ്ഞിന് അന്ത്യകൂദാശ നല്‍കണമെന്നാവശ്യപ്പെട്ട് മാത്യു പള്ളി വികാരിയെ സമീപിച്ചിരുന്നു. പക്ഷേ, കൊറോണക്കാലമായതിനാല്‍ വീട്ടിലേക്ക് വരാനാകില്ലെന്നായിരുന്നു വികാരി നല്‍കിയ മറുപടി. പകരം കുട്ടിയെ പള്ളിയിലേക്ക് കൊണ്ടുവരാനും ആവശ്യപ്പെട്ടു. കാന്‍സര്‍ മൂര്‍ച്ഛിച്ച് കാലുവരെ മുറിച്ച അവസ്ഥയിലായതിനാല്‍ കുട്ടിയെ പള്ളിയിലേക്ക് കൊണ്ടുപോകാന്‍ കഴിയുന്ന ആരോഗ്യസ്ഥിതി ആയിരുന്നില്ല. വീണ്ടും വൈദികനോട് മാത്യു വീട്ടിലേക്ക് വരണമെന്ന് അപേക്ഷിച്ചെങ്കിലും വൈദികന്‍ അത് നിരസിച്ചു. പിന്നീട് കുട്ടി മരണത്തിന് കീഴടങ്ങുകയും ചെയ്തു.
ഈ കാര്യം വിശദീകരിച്ചായിരുന്നു ജില്‍സന്‍റെ പോസ്റ്റ്. ഈ പോസ്റ്റാണ് ഇടവകയിലെ വിശ്വാസ സമൂഹത്തെ പ്രകോപിപ്പിച്ചത്. വൈദികന്‍റെ ഭാഗം കൂടി കേട്ട് ആ ഭാഗം കൂടി വിശദീകരിച്ച് വേണം പോസ്റ്റിടാനെന്ന വിമര്‍ശനവും ജില്‍സനെതിരെ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ജില്‍സനെ ബലമായി പള്ളിയിലേക്ക് പിടിച്ചുകൊണ്ടുപോയത്.
താനവിടെ എത്തുമ്പോള്‍ പള്ളിയില്‍ 30 ഓളം ആളുകള്‍ ഉണ്ടായിരുന്നുവെന്ന് ജില്‍സന്‍ പറയുന്നു. അവര്‍ തന്നെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തപ്പോഴാണ് പള്ളിമുറിയിലേക്ക് ഓടിക്കയറിയതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മണിക്കൂറോളമാണ് കുന്നോത്ത് സെന്‍റ് തോമസ് പള്ളി മുറിയിൽ തടഞ്ഞുവച്ചത്. ആക്രമണം നടന്നത് പോലീസിന്‍റെ സാന്നിധ്യത്തിലായിരുന്നുവെന്നും ജിൻസണ്‍ ആരോപിക്കുന്നു. എന്നാൽ ഈ കാര്യം പൊലീസ് നിഷേധിച്ചിട്ടുണ്ട്. വസ്തുതകൾ വളച്ചൊടിച്ചു കൊണ്ട് ജിൻസൻ പോസ്റ്റു ചെയ്ത ഫേസ്ബുക്ക് ആരോപണത്തെ കുറിച്ച് അന്വേഷിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്ന് പള്ളി കമ്മിറ്റി ഭാരവാഹികൾ വിശദീകരിച്ചു. എന്നാൽ സംഭവമിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.












Click it and Unblock the Notifications