സര്‍ക്കാരിന്റെ വാദം തെറ്റ്; പ്രവാസി രാജന്റെ സഹോദരൻ ഹൈക്കോടതിയിലെ കേസിൽ കക്ഷി ചേരുന്നു!
കണ്ണൂര്‍: ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ സഹോദരന്‍ ഹൈക്കോടതിയിലെ കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കി. ഹൈക്കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സാജന്റെ സഹോദരന്‍ പാറയില്‍ ശ്രീജിത്ത് കക്ഷി ചേരുന്നത്. സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാന്‍ വൈകിപ്പിച്ചെന്ന ആരോപണത്തില്‍ ആന്തൂര്‍നഗരസഭയെ അനുകൂലിച്ച് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് കേസില്‍ കക്ഷി ചേരാനുള്ള ശ്രീജിത്തിന്റെ തീരുമാനം. സഹോദരന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യത്തില്‍ നഗരസഭയിലെ ചില ഉദ്യോഗസ്ഥര്‍ക്കും നഗരസഭാ ചെയര്‍പേഴ്‌സണും പങ്കുണ്ട്. കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി വൈകിപ്പിച്ചതിലുള്ള പങ്കിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ തനിക്കറിയാമെന്നും ഈ കാര്യങ്ങള്‍ കോടതിയെ ബോധിപ്പിക്കാന്‍ തന്നെ കേസില്‍ കക്ഷിയാക്കണമെന്നുമാണ് ശ്രീജിത്ത് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിനിടെ ആന്തൂരില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ക്കോ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമളയ്‌ക്കോ പങ്കില്ലെന്ന സംസ്ഥാനകമ്മിറ്റി നിലപാട് കണ്ണൂര്‍ ജില്ലാകമ്മിറ്റിയും അംഗീകരിച്ചു. ഇതോടെ സാജന്റെ മരണവുമായി ബന്ധപ്പെട്ടു പാര്‍ട്ടിക്കെതിരെയുള്ള പ്രചാരണങ്ങളെ രാഷ്ട്രീയപരമായി നേരിടാനും സി.പി. എം തീരുമാനിച്ചു. സാജന്റെ മരണവുമായി ബന്ധപ്പെട്ടു കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ബി.ജെ.പിയും പ്രക്ഷോഭം തുടരുകയാണ്. സാജന്റെ കുടുംബത്തിനെതിരെയുള്ള വ്യാജപ്രചാരണങ്ങള്‍ തുടരുകയാണെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ജില്ലാകോണ്‍ഗ്രസ് അധ്യക്ഷന്‍ സതീശന്‍ പാച്ചേനി അറിയിച്ചു.












Click it and Unblock the Notifications