കൊവിഡ് തിരിച്ചടിയായി: അതിജീവനത്തിനായി പശുവളർത്തലും തയ്യൽ ജോലിയുമായി ബീഡി തൊഴിലാളികൾ
കണ്ണൂർ: തകർച്ചയുടെ പുകയുയരുന്ന ബീഡി തൊഴിലാളികളുടെ കുടുംബങ്ങളെ അതിജീവനത്തിന്റെ പുതുവഴി തേടാൻ സർക്കാർ കൈത്താങ്ങ്. ബീഡി - ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികൾക്കാണ് ജീവിതോപാധികൾ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ 20 കോടി അനുവദിച്ചത്. കൊവിഡിൽ തകർന്ന ബീഡി വ്യവസായത്തെ ആശ്രയിച്ച് ജീവിക്കുന്ന മഞ്ചേശ്വരം മുതൽ തൃശൂർ വരെയുള്ള തൊഴിലാളി കുടുംബങ്ങൾക്കാണ് കൈത്താങ്ങ് ഒരുങ്ങുന്നത്.
15 ഇന സ്വയം തൊഴിൽ പദ്ധതികളാണ് ബോർഡ് നടപ്പിലാക്കുന്നത്. മിനിഗോട്ട് ഫാം, പശുവളർത്തൽ , തയ്യൽ, കാടക്കോഴി വളർത്തൽ. മുട്ടക്കോഴി വളർത്തൽ എന്നിങ്ങനെയുള്ള പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഇതു കൂടാതെ ബീഡി തൊഴിലാളി മേഖലയിലെ കുടുംബങ്ങളിലെ കുട്ടികൾക്ക് ലാപ്ടോപ്പ്, സൈക്കിൾ വിതരണവും നടത്തും. 26 ന് കണ്ണൂർ പയ്യാമ്പലത്തുള്ള ദിനേശ് ബീഡി ഓഡിറ്റോറിയത്തിൽ രാവിലെ പത്തിന് ഹാൻ വീവ് ചെയർമാൻ കെ.പി. സഹദേവൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും ബീഡിയുടെ ഉപഭോഗത്തിലുണ്ടായ ഗണ്യമായ ഇടിവ്, പുകവലി നിരോധിച്ചു കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ്, പുകവലിക്കെതിരായ സംഘടിത ബോധവൽക്കരണം, എന്നിങ്ങനെയുള്ള ഘടകങ്ങൾ ഈ മേഖലയെ പ്രതികുലമായി ബാധിച്ചുവെന്ന് ബീഡി തൊഴിലാളി ക്ഷേമനിധി ബോർഡ് ഡയറക്ടർ ടി.പി. ശ്രീധരൻ പറഞ്ഞു. ഇപ്പോൾ വെറും നാലായിരം തൊഴിലാളികൾ മാത്രമാണ് ബീഡി മേഖലയിൽ ജോലി ചെയ്യാൻ കഴിയുന്നുള്ളു.

കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ അവർക്ക് തന്നെ ജോലിക്ക് ഹാജരാകാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാജവും അല്ലാത്തതുമായ കമ്പിനികളുടെ കടന്നുകയറ്റം ഈ മേഖലയെ പ്രതിസന്ധിയിലാഴ്ത്തിയിട്ടുണ്ട്. ദിനേശ് ബീഡി ഉൾപെടെയുള്ള കമ്പിനികൾ ഇതിനാൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. എന്നാൽ വൈവിധ്യവൽക്കരണത്തിൽ വിജയിക്കുകയെന്നത് അത്ര എളുപ്പമല്ലെന്നും ഇതിനായുള്ള ശ്രമങ്ങൾ സർക്കാർ സഹായത്തോടെ നിരന്തരം നടത്തിവരികയാണെന്നും ശ്രീധരൻ പറഞ്ഞു.
കണ്ണൂർ പ്രസ്ക്ളബിൽ നടന്ന. വാർത്താ സമ്മേളനത്തിൽ ദിനേശ് ബീഡി ചെയർമാൻ എം.കെ ദിനേശ് ബാബു,ഡയറക്ടർ ടി.പി ശ്രീധരൻ ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പി.എൻ ഫയാസ് എന്നിവർ പങ്കെടുത്തു












Click it and Unblock the Notifications