ഒടുവില്‍ തലശ്ശേരിയില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയായി; ആദ്യം പിന്തുണയില്ലെന്ന് പറഞ്ഞ നസീര്‍ വഴങ്ങി
തലശ്ശേരി: സംസ്ഥാനത്ത് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷമ പരിശോധന പൂര്‍ത്തിയാക്കിയപ്പോള്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതെ പോയ രണ്ട് മണ്ഡലങ്ങളില്‍ ഒന്നായിരുന്നു തലശ്ശേരി. മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ച എന്‍ ഹരിദാസിന്‍റെ സ്ഥാനാര്‍ത്ഥിത്വം നാമനിര്‍ദേശ പത്രികയിലെ പിഴവിനെ തുടര്‍ന്ന് വരണാധികാരി തള്ളുകയായിരുന്നു. ഇത് ബിജെപിക്ക് കനത്ത തിരിച്ചടിയാവുകയും ഒത്തുകളി ആരോപണവുമായി എല്‍ഡിഎഫും യുഡിഎഫും രംഗത്ത് എത്തുകയും ചെയ്തു. എന്നാല്‍ ഇപ്പോഴിതാ ഏറെ നാളത്തെ അഭ്യുഹങ്ങള്‍ക്ക് വിരമാമിട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സിഒടി നസീറിനെ പിന്തുണയ്ക്കാനുള്ള തീരുമാനത്തില്‍ എത്തിയിരിക്കുകയാണ് ബിജെപി.
സൂയസ് കനാലിൽ വഴി മുടക്കിയ എവർ ഗിവൺ കപ്പൽ വീണ്ടും ചലിച്ച് തുടങ്ങി, ചിത്രങ്ങൾ കാണാം

തലശ്ശേരി മണ്ഡലം
ബിജെപിയുടെ സംസ്ഥാനത്തെ എ പ്ലസ് മണ്ഡലങ്ങളില്‍ ഒന്നാണ് തലശ്ശേരി. കണ്ണൂര്‍ ജില്ലയില്‍ തന്നെ ബിജെപിക്ക് ഏറ്റവും കൂടുതല്‍ പാര്‍ട്ടി വോട്ടുകള്‍ ഉള്ള മണ്ഡലം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇരുപത്തിരണ്ടായിരത്തിലേറെ വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ത്ഥിയാ വികെ സജീവന്‍ മണ്ഡലത്തില്‍ പിടിച്ചത്.

പത്രികയില്‍ പിഴച്ചു
സിപിഎമ്മുമായി നിരന്തരം സംഘര്‍ഷം നിലനില്‍ക്കുന്ന മേഖല കൂടിയായ തലശ്ശേരിയിലെ മത്സരം ബിജെപിക്ക് അഭിമാന പ്രശ്നം കൂടിയായിരുന്നു. അങ്ങനെയാണ് പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് എന്‍ ഹരിദാസ് തന്നെ ഇവിടെ മത്സരിക്കാന‍് തീരുമാനിച്ചതും പത്രിക തള്ളിയതും. എന്നാല്‍ പത്രികയിലെ പിഴവിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥിത്വം തള്ളി. പാർട്ടിയുടെ ഡമ്മി സ്ഥാനാർത്ഥിയുടെ പത്രിക തെറ്റുകൾ ചൂണ്ടിക്കാട്ടി സ്വീകരിച്ചിരുന്നുമില്ല.

വരാനിരുന്ന അമിത് ഷാ
ഇതോടെ ബിജെപിക്ക് തലശ്ശേരിയിൽ സ്ഥാനാർത്ഥിയില്ലാത്ത സ്ഥിതിയായി. അഭ്യന്തര മന്ത്രി അമിത് ഷാ പ്രചാരണത്തിന് എത്താന്‍ തീരുമാനിച്ചിരുന്ന മണ്ഡലത്തില്‍ തന്നെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഇല്ലാതായത് ബിജെപിക്ക് കടന്ന തിരിച്ചടിയായി. ഇതിന് പുറമെയാണ് എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും വോട്ട് കച്ചവട ആരോപണവും.

ആദ്യം നിരസിച്ച് നസീര്‍
മണ്ഡലത്തില്‍ ആകെയുണ്ടായിരുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി മുന്‍ സിപിഎം പ്രാദേശിക നേതാവ് കൂടിയായിരുന്ന സിഒടി നസീറായിരുന്നു. ആദ്യ ഘട്ടത്തില്‍ ഇദ്ദേഹത്തെ പിന്തുണയ്ക്കാമെന്ന ആലോചന ബിജെപി നടത്തിയെങ്കിലും പരസ്യ സഖ്യത്തിനില്ലെന്നായിരുന്നു സിഒടി നസീറിന്‍റെ പ്രതികരണം. എന്നാല്‍ വീണ്ടും സിഒടി നസീറുമായി ബിജെപി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ഇരുവിഭാഗവും ധാരണയില്‍ എത്തുകയായിരുന്നു.

വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടില്ല
ബിജെപി വോട്ട് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി സിഒടി നസീര്‍ പത്രസമ്മേളനത്തിലൂടെ അറിയിക്കുകയായിരുന്നു. ബിജെപി പ്രവര്‍ത്തകരുടെ വോട്ട് വേണ്ട എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. മണ്ഡലത്തില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥി ഇല്ലാതത്തിനാല്‍ അവരുടെ വോട്ട് അഭ്യര്‍ത്ഥിക്കുന്നു. ബിജെപി നേതാക്കളുമായി സംസാരിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും നസീര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

പ്രചാരണം ആരംഭിക്കും
ഇതിന് പിന്നാലെയാണ് തലശ്ശേരിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി സിഒടി നസീറിനെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി ബിജെപി നേതാക്കള്‍ വ്യക്തമാക്കിയത്. വരും ദിവസങ്ങളില്‍ സിഒടി നസീറിന് വോട്ട് തേടി ബിജെപി നേതാക്കാളും പ്രചരണ രംഗത്ത് സജീവമായേക്കും. നേരത്തെ സിപിഎം നേതാവായിരുന്ന സിഒടി നസീര്‍ പ്രാദേശികമായ വിഷയങ്ങളെ തുടര്‍ന്ന് പാര്‍ട്ടി വിടുകയായിരുന്നു.

മത്സരം ഷംസീറിനെതിരെ
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും സ്വതന്ത്രനായി മത്സരിച്ച സിഒടി നസീറിന് നേരെ പിന്നീട് ആക്രമണവും ഉണ്ടായിരുന്നു. തലശ്ശേരി എംഎല്‍എ ഷംസീറിന് നേരെയായിരുന്നു നസീറിന്‍റെ ആരോപണം. തലശ്ശേരിയിലെ തന്‍റെ മത്സരം ഷംസീറിനെതിരെയാണെന്നും നസീര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഗുരുവായൂരില്‍
അതേസമയം നസീറിനെ പിന്തുണയ്ക്കാനുള്ള തീരുമാനം ഉണ്ടായതോടെ നാമനിര്‍ദേശ പത്രിക തള്ളിയ ഗുരുവായൂരിന് പുറമെ തലശ്ശേരിയിലും ബിജെപിക്ക് സ്ഥാനാര്‍ത്ഥിയായി. ഗുരുവായൂരില്‍ സ്വതന്ത്രനായി പത്രിക സമര്‍പ്പിച്ച ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാര്‍ട്ടി (DSJP) യ്ക്ക് പിന്തുണ നല്‍കാന്‍ ബിജെപി നേരത്തെ തീരുമാനിച്ചിരുന്നു.
തൂവെള്ളയിൽ തിളങ്ങി ഭാനുശ്രീ- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications