മുഖ്യമന്ത്രി കൂടുതൽ വിമർശനം അർഹിക്കുന്ന നേതാവ്: കെ സുധാകരൻ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനമർഹിക്കുന്ന നേതാവ് തന്നെയാണെന്ന് കെ.സുധാകരൻ എം.പി.കണ്ണുരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി അധ്യക്ഷ പദവി ലഭിക്കുമെന്ന് കരുതി തൻ്റെ അഭിപ്രായം ഒരിക്കലും മാറ്റാൻ തയ്യാറാവില്ല. പ്രസിഡൻ്റ് പദവി വേണമെന്ന് താനോരോടും ആവശ്യപ്പെട്ടിട്ടില്ല. കോൺഗ്രസിലെ ഓരോ നേതാക്കൾക്കും ഓരോ ശൈലിയും അവരുടെതായ അഭിപ്രായമുണ്ടെന്നും കെ.സുധാകരൻ പറഞ്ഞു.
തന്നെക്കാൾ പാർട്ടിയെ നയിക്കാൻ കരുത്തുള്ള നേതാക്കൾ കോൺഗ്രസിലുണ്ട്. കെ.പി.സി.സി പ്രസിഡൻ്റായ മുല്ലപ്പള്ളി രാമചന്ദ്രനെ കുറിച്ച് ആർക്കും എതിരഭിപ്രായമില്ല.എന്നാൽ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ പാർട്ടിയെ കുടുതൽ ചലനാത്മകമാക്കാൻ കഴിയുന്ന നേത്യത്വം വരണമെന്ന് പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായമുണ്ട്.ഇതു തൻ്റെ മാത്രം അഭിപ്രായമല്ല. കെപിസിസി നേതൃമാറ്റം ഉണ്ടാകണമെങ്കിൽ കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് നടക്കണമെന്ന് സുധാകരൻ അഭിപ്രായപ്പെട്ടു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിനാൽ കെപിസിസി നേതൃമാറ്റം ഉടനുണ്ടാകാൻ സാധ്യതയില്ലെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു. കെപിസിസി പ്രസിഡന്റാകാൻ സാധ്യതയുണ്ടെന്ന് കരുതി തൻ്റെ നിലപാടുകളിൽ മാറ്റം വരുത്താൻ പറ്റില്ല. തന്റെ
നിലപാടിനെതിരെ പാർട്ടിക്കകത്തു നിന്ന് ചിലർ വിമർശനമുന്നയിച്ചത് വിഷമമുണ്ടാക്കിയെങ്കിലും വിമർശിച്ചവർ തന്നെ തിരുത്തിയതിൽ താൻ സന്തോഷവാനാണെന്നുംസുധാകരൻ വ്യക്തമാക്കി.
ഈ വിഷയം പാർട്ടിക്കുള്ളിൽ ഇനി ചർച്ചയാക്കാനില്ലെന്നും ഇതൊരു അഭിമാനപ്രശ്നമായെടുത്ത് മറ്റുള്ളവരുടെ മനസ് വേദനിപ്പിക്കാനും താനില്ല. പാർട്ടി നേതൃത്വം ഐക്യത്തോടും യോജിപ്പോടും കൂടി ഒരുമിച്ച് പോകേണ്ട സാഹചര്യമാണുള്ളതെന്നും തൻ്റെ പരാമർശത്തിൻ്റെ പേരിൽ പാർട്ടി യിൽ അഭിപ്രായ ഭിന്നതയുണ്ടാകാൻ പാടില്ലെന്നും സുധാകരൻ പറഞ്ഞു. തനിക്കെതിരെ പ്രതിപക്ഷ നേതാവ് പ്രതികരിച്ചത് പിന്നിടദ്ദേഹം തിരുത്തിയിട്ടുണ്ട്. അനുകൂലിച്ചു സംസാരിച്ച മുല്ലപ്പള്ളി രാമചന്ദ്രനെയും പ്രതിപക്ഷ നേതാവിനെയും രണ്ടു തട്ടിലാക്കാൻ നോക്കേണ്ട കാര്യമില്ലെന്നും വിവാദങ്ങൾ കോൺഗ്രസിൽ പണ്ടെ അസ്തമിച്ച വിഷയമാണെന്നും സുധാകരൻ വ്യക്തമാക്കി.
പിണറായി മന്ത്രിസഭയുടെ അവസാന കാലയളവിൽ എൽഡിഎഫ് സർക്കാർ പിൻവാതിൽ നിയമനം വ്യാപകമാക്കിയിരിക്കുകയാണ്. ഡി.വൈ.എഫ്.ഐ നേതാക്കളുടെ ഭാര്യമാരെയും ബന്ധുക്കളെയും യാതൊരു മാനദണ്ഡവുമില്ലാതെ സർക്കാർ സർവീസിൽ തിരുകി കയറ്റുകയാണ്. സഹകരണ മേഖലയിലും ഇതു തന്നെയാണ് അവസ്ഥ.
കേരള ബാങ്കിൽ ദിവസ വേതന അടിസ്ഥാനത്തിൽ എടുത്തവരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണം. ശബരിമല വിഷയത്തിൽ സർക്കാർ വിശ്വാസികളോടൊപ്പമാണോയെന്ന് ആദ്യം വ്യക്തമാക്കണം അങ്ങനെയാണെങ്കിൽ കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കണം. യുഡിഎഫിൻ്റെ ശബരിമല കരടു നിയമത്തിൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാമെന്നും അതിനാണ് നിയമം പ്രസിദ്ധീകരിച്ചതെന്നും സുധാകരൻ കൂട്ടിച്ചേർത്തു. എൽഡിഎഫ് സർക്കാരിന് തുടർ ഭരണം ലഭിക്കില്ലെന്നു വ്യക്തമായതുകൊണ്ടാണ് സിപിഎം പിൻവാതിൽ നിയമനം നടത്താൻ മത്സരിക്കുന്നത്. ഈക്കാര്യം ജനങ്ങൾക്കുമറിയാം. യോഗ്യതയുള്ളവരെ മാറ്റി നിർത്തി നടത്തുന്ന ഇത്തരം പിൻവാതിൽ നിയമനങ്ങൾ പാവപ്പെട്ട ഉദ്യോഗാർത്ഥികളോടുള്ള വഞ്ചനയാണെന്നും സുധാകരൻ ചുണ്ടിക്കാട്ടി.
.












Click it and Unblock the Notifications