മൻസൂർ വധക്കേസിലെ കുറ്റാരോപിതനായ യുവാവിൻ്റെ മരണം: പോലീസിനെതിരെ വിമർശനവുമായി സിപിഎമ്മും
തലശേരി: പെരിങ്ങത്തൂരിലെ മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിലെ മുഴുവൻ പ്രതികളെയും പിടികൂടാൻ പൊലിസ് അന്വേഷണം ശക്തമാക്കി.കേസിലെ കുറ്റാരോപിതനായ കുലേരി രതീഷ് ദുരുഹ സാഹചര്യത്തിൽ മരിച്ചത് അന്വേഷണത്തിന് തിരിച്ചടിയായിട്ടുണ്ട്.
രതീഷിന്റെ മരണത്തിലെ ദുരൂഹത നീക്കാനുള്ള ശ്രമങ്ങളാണ് പൊലിസ് നടത്തുന്നത്. കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന സി.വൈ.എസ്.പി കെ.ഇസ്മായിലിന് പകരം പുതിയ അനേഷണ സംഘമാണ് കേസന്വേഷിക്കുന്നത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ യു.ഡി.എഫ് നേതാക്കൾ ആക്ഷേപമുന്നയിച്ചതിനെ തുടർന്നാണ് മാറ്റം. ഇതിനിടെ മൻസുർ വധക്കേസിൽ രണ്ടാം പ്രതിയായി പൊലിസിൻ്റെ പ്രതി പട്ടികയിലുള്ള കൂലേരി രതീഷിൻ്റെ മരണം കൊലപാതകമാണെന്ന് യു.ഡി.എഫ് നേതാവ് കെ.സുധാകരൻ എംപി ആരോപണമുന്നയിച്ചതിനെ തുടർന്ന് പഴുതടച്ച അന്വേഷണമാണ് പൊലിസ് നടത്തി വരുന്നത്.

രതീഷിൻ്റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമുണ്ടായതായും ശ്വാസം മുട്ടിച്ചതായും പോസ്റ്റുമോർട്ടത്തിൽ സൂചന ലഭിച്ച സാഹചര്യത്തിലാണ് ജാഗ്രതയോടെയുള്ള അന്വേഷണം നടത്തി വരുന്നത്. റൂറൽ എസ് പി ഫോറൻസിക് സർജന്റെ മൊഴിയെടുത്തിട്ടുണ്ട്.
സാധാരണ ഒരാൾ തൂങ്ങിമരിച്ചതിനെക്കാൾ അസാധാരണത്വം രതീഷിന്‍റെ മരണത്തിലുണ്ടെന്നാണ് പോസ്റ്റ് മോർട്ടം ചെയ്ത കോഴിക്കോട് ഫോറൻസിക് വിഭാഗത്തിന്‍റെ കണ്ടെത്തൽ.രതീഷിൻ്റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. യുവാവിനെ ശ്വാസം മുട്ടിച്ചതായ സൂചന ശരീരത്തിലുണ്ട്. മരണ കാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനാണ് റൂറല്‍ എസ്പി തന്നെ നേരിട്ടെത്തി ഫോറൻസിക് മേധാവിയുടെ മൊഴിയെടുത്തത്.
നാദാപുരം ഡിവൈഎസ്പി പി.എ ശിവദാസിന്റെ നേതൃത്വത്തിൽ പൊലീസും സൈബർ സെൽ വിദഗ്ധരും ചെക്യാട്ട് സംഭവം നടന്ന സ്ഥലത്ത് പരിശോധന നടത്തിയിരുന്നു' ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു ജോസഫ് പ്രദേശവാസികളുടെ മൊഴിയുമെടുത്തിട്ടുണ്ട് ഇതിനിടെ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം കോൺഗ്രസ് ആവർത്തിക്കുകയാണ്. രതീഷിന്റെ മരണത്തിൽ സംശയമുണ്ടെന്നാണ് കെപിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ' ആരോപിക്കുന്നത്.ഇതിനെതിരെ പൊലിസ് കള്ളക്കേസ് ചുമത്തുന്നുവെന്ന ആരോപണവുമായി സിപിഎം പ്രാദേശിക നേതൃത്വവും രംഗത്തുവന്നിട്ടുണ്ട്.
മൻസൂർ കൊല്ലപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ടതിൽ മനംനൊന്താണ് പുല്ലൂക്കരയിലെ കൂലോത്ത് രതീഷ് കഴിഞ്ഞദിവസം ജീവനൊടുക്കിയിതെന്നാണ് സി.പി.എമ്മിൻ്റെ ആരോപണം. കോഴിക്കോട് ജില്ലാ അതിർത്തിയായ ചെക്യാട് വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് രതീഷിനെ ആളൊഴിഞ്ഞ പറമ്പിലെ കശുമാവിൻ തോട്ടത്തിൽ ജിവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
പൊലീസ് പരിശോധനകൾക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച മൃതദേഹം പോസ്‌റ്റ്‌മോർട്ടം കഴിഞ്ഞ് ശനിയാഴ്‌ച മൂന്നരയോടെ വിട്ടുകിട്ടേണ്ടതായിരുന്നു. 2.30നുതന്നെ പോസ്‌റ്റ്‌മോർട്ടം ആരംഭിക്കുകയും ചെയ്‌തു. ഇതനുസരിച്ച് വീട്ടിൽ സംസ്‌കാരത്തിനും ക്രമീകരണമുണ്ടാക്കി.
പോസ്‌റ്റ്മോർട്ടം അവസാനിക്കുന്ന ഘട്ടത്തിൽ, കൊന്ന് കെട്ടിത്തൂക്കിയതാണോയെന്ന് കെ സുധാകരൻ എംപിയുടെ പരാതിയുണ്ടൈന്നും അതിനാൽ വിദഗ്‌ധരുടെ സാന്നിധ്യത്തിൽ വീണ്ടും പോസ്‌റ്റ്‌മോർട്ടം ചെയ്യണമെന്നും പൊലീസ് ഉദ്യോഗസ്ഥർ ഡോക്ടർമാരോട് ആവശ്യപ്പെട്ടു. അങ്ങനെ വീണ്ടും പോസ്‌റ്റ്‌മോർട്ടം നടന്നു. വൈകിട്ട് 6.50ന് മൃതദേഹം ഏറ്റുവാങ്ങി ആംബുലൻസിൽ കയറ്റിയപ്പോൾ വീണ്ടും പൊലീസുകാരുടെ ഇടപെടലുണ്ടായതായി സി.പി.എം നേതൃത്വം ആരോപിച്ചു. ഡോക്ടർമാരുമായി ചർച്ച ചെയ്യാനുണ്ടെന്നും അതുകഴിഞ്ഞേ മൃതദേഹം കൊണ്ടുപോകാവൂയെന്ന് പൊലിസ് അറിയിച്ചതായാണ് ഇവർ പറയുന്നത്.
ഒടുവിൽ രാത്രി 7.40നാണ് മൃതദേഹവുമായി ആംബുലൻസിന് പുറപ്പെടാനായത്. നാട്ടിലെത്തുമ്പോൾ ഒമ്പതര കഴിഞ്ഞുവെന്നും ഇതു കാരണം സംസ്കാര ചടങ്ങുകൾ വൈകിയെന്നുമാണ് സി.പി.എം പ്രാദേശിക നേതൃത്വം ആരോപിക്കുന്നത്. മൻസുർ വധത്തെ തുടർന്ന് പൊലിസ് നിരപരാധികളെ കള്ളക്കേസിൽ കുടുക്കി വേട്ടയാടുന്നുവെന്നാണ് സി.പി.എം നേതൃത്വത്തിൻ്റെ പരാതി. എൽ.ഡി.എഫ് സർക്കാർ ഭരണത്തിലിരിക്കെ സി.പി.എം പോലിസിനെതിരെ പരസ്യമായി വിമർശനമുന്നയിക്കുന്നത് അസ്വാഭാവിക സാഹചര്യമായാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications