മൻസുർ വധം: ഗുഡാലോചന വാട്സ്ആപ്പ് വഴിയെന്ന് തെളിവ് ലഭിച്ചു, അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്
തലശേരി: പെരിങ്ങത്തൂരിൽ മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ സംഘത്തെ രണ്ടായി തിരിച്ച് പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. രണ്ട് സി.ഐമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളായാണ് പോലിസുദ്യോഗസ്ഥരെ തിരിച്ചിട്ടുള്ളത്. പോലിസിനെതിരേ വിമര്‍ശനം ശക്തമായ സാഹചര്യത്തില്‍ കൂടിയാണിത്.
മൻസൂർ വധം: യുഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നു; പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് മുസ്ലീം ലീഗ്
കണ്ണൂര്‍, പാനൂര്‍ മേഖലകളിലാണ് പ്രതികളെ തെരയാനായി പോലിസ് വ്യാപകമായ തെരച്ചില്‍ നടത്തുന്നത്. സംഭവത്തിന് ദൃക്സാക്ഷികളായ എല്ലാവരുടെയും മൊഴി വിശദമായി രേഖപ്പെടുത്തുന്നുണ്ട്. ഇതിനുശേഷം പ്രതിപ്പട്ടിക വിപുലപ്പെടുത്തും. കേസില്‍ 24 പ്രതികളും ഇപ്പോഴും ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് വ്യക്തമാക്കി.
നാട്ടുകാരും ലീഗ് പ്രവര്‍ത്തകരും ചേര്‍ന്ന് പിടിച്ചുകൊടുത്ത ഒരു പ്രതിയല്ലാതെ മറ്റാരെയും പോലിസ് ഇതുവരെ കസ്റ്റഡിയില്‍ പോലും എടുത്തിട്ടില്ലെന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരുന്നു. കേസിന്റെ അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഇസ്മായില്‍ കഴിഞ്ഞ ദിവസം രാത്രി മുഹ്സിനെ ആശുപത്രിയിലെത്തി കണ്ടിരുന്നു. മുഹ്സിനില്‍ നിന്ന് വിശദമായ മൊഴിയും ഡിവൈ.എസ്.പി രേഖപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം മന്‍സൂറിന്റെ വീട്ടിലെത്തി ചുറ്റുമുള്ളവരുടെയും കുടുംബാംഗങ്ങളുടെയും വിശദമായ മൊഴി രേഖപ്പെടുത്തി.
കേസിലെ മുഖ്യസൂത്രധാരന്‍ പാനൂര്‍ മേഖലയിലെ ഡി.വൈ.എഫ്.ഐ ട്രഷററായ കെ.സുഹൈലാണെന്നാണ് ആരോപണം. സുഹൈല്‍, ശ്രീരാഗ്, ഇപ്പോള്‍ പിടിയിലുള്ള സിനോഷ് എന്നിവരടക്കം 11 പേരാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതെന്നാണ് പോലിസിന് ലഭിച്ചിരിക്കുന്ന ദൃക്സാക്ഷി മൊഴികള്‍. ഇവര്‍ക്ക് സഹായം ചെയ്തുകൊടുത്ത 14 പേരുണ്ട്. അങ്ങനെ മൊത്തത്തില്‍ 25 പേരാണ് കേസിലെ പ്രാഥമികമായി പ്രതിപ്പട്ടികയിലുള്ളവര്‍. ഇവരെല്ലാവരും പ്രദേശവാസികള്‍ തന്നെയാണെന്നാണ് ആരോപണം.
ഇതിനിടെ മന്‍സൂര്‍ കൊലപാതകക്കേസില്‍ സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച ഷിനോസിന്റെ ഫോണില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും വിവരമുണ്ട്. കൊലപാതകത്തിന്റെ ഗൂഢാലോചന തെളിയിക്കുന്ന വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്നാണ് സൂചന. വാട്‌സ് ആപ്പിലൂടെയാണ് കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നതെന്നാണ് സൂചന. കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന് പണി കൊടുക്കണമെന്ന തരത്തിലുള്ള മെസേജുകള്‍ ഫോണില്‍ ഉണ്ടായിരുന്നു.
അതിനുവേണ്ടി ബോംബ്, മറ്റ് ആയുധങ്ങളെല്ലാം ശേഖരിച്ചത് വാട്സ് ആപ്പ് മെസേജുകളിലൂടെയാണ് എന്നാണ് പോലിസിന്റെ അനുമാനം. കൊലപാതകം നടന്ന സ്ഥലത്ത് നിന്നാണ് കൊലപാതകത്തിന്റെ നിര്‍ണായക തെളിവുകളുള്ള ഫോണ്‍ ലഭിച്ചത്. ഇത് ഷിനോസിന്റെതാണെന്ന് പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണില്‍ നിന്ന് നിരവധി മെസേജുകള്‍ ഡിലീറ്റ് ആയിട്ടുണ്ട്.
ഇത് വീണ്ടെടുക്കുന്നതോടെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് പോലിസിന്റെ പ്രതീക്ഷ. കൂടുതല്‍ വിവരങ്ങള്‍ വീണ്ടെടുക്കുന്നതിനായി ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. പിടിയിലായ സി.പി.എം പ്രവർത്തകനായ ഷിനാസ് മൻസൂറിൻ്റെ അയൽവാസി കുടിയാണ് സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഭിന്നശേഷിക്കാരനായ ഷിനാസിനെ യു.ഡി.എഫ് പ്രവർത്തകർ പിടികൂടി പൊലിസിൽ ഏൽപ്പിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.