പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭം: അബ്ദുള്ളക്കുട്ടിയുടെ മൗനത്തിനെതിരെ വിമർശനമുയരുന്നു
കണ്ണൂർ: രാജ്യമാകെ അലയടിച്ചുയരുന്ന ദേശീയ പൗരത്വ ഭേദഗതി നിയമം രാഷ്ട്രീയ വിവാദങ്ങൾക്കുമിടയാക്കുന്നു. മുസ്ലീങ്ങൾക്കെതിരെയുള്ള കരിനിയമമാണ് മോദി സർക്കാർ നടപ്പിലാക്കുന്നതെന്ന ആരോപണവുമായി ഒരു വിഭാഗം സോഷ്യൽ മീഡിയയിലും മറ്റും ശക്തമായ പ്രചാരണം അഴിച്ചുവിടുമ്പോൾ സർക്കാരിനെ പിൻതുണക്കുകയും ബിജെപിയിലെ ന്യൂനപക്ഷ മുഖമെന്ന് അറിയപ്പെടുന്ന നേതാക്കൾ പ്രതികരിക്കാതെ മാറി നിൽക്കുകയാണ്. തന്റെ ഫേസ് ബുക്ക് പേജിലുടെ മോദിയെ ശക്തമായി പിൻതുണക്കുകയും വികസന നയങ്ങളെ വാഴ്ത്തിപ്പാടുകയും ചെയ്യുന്ന മുൻ എംപിയും ദേശീയ മുസ് ലിമെന്നു സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്ന അബ്ദുള്ളക്കുട്ടിക്കെതിരെയാണ് സോഷ്യൽ മീഡിയയിൽ എതിരാളികൾ വിമർശനമുന്നയിക്കുന്നത്.
ഇന്ത്യയിലെ മുസ്ലിംങ്ങളുടെ കാര്യം പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കായാൽ കുഴപ്പത്തിലാകുമെന്നു രീതിയിലുള്ള ഒരു ഫോൺ സംഭാഷണവും അബ്ദുള്ളക്കുട്ടിയുടെ പേരിൽ പ്രചരിക്കുന്നുണ്ട്. ഒരു ഗൾഫ് മലയാളിയോട് അബ്ദുള്ളക്കുട്ടി ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കുന്ന സ്വകാര്യ സംഭാഷണത്തിന്റെ രൂപത്തിലാണ് ഫോൺ സന്ദേശം. എന്നാൽ ഇതു വ്യാജമായി നിർമിച്ചതാണെന്നാണ് അബ്ദുള്ളക്കുട്ടിയോട് അടുത്ത വൃത്തങ്ങളും ബിജെപി നേതാക്കളും പറയുന്നത്. എന്നാൽ രാജ്യമാകെകലാപങ്ങളും പ്രതിഷേധങ്ങളും പുതിയ ഭേദഗതിക്കെതിരെ അലയടിച്ചുയരുമ്പോഴും അബ്ദുള്ളക്കുട്ടിയടക്കമുള്ള സംഘപരിവാർ പാളയത്തിലുള്ള ന്യൂനപക്ഷ നേതാക്കൾ രംഗത്തുവന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

അൽഫോൺസ് കണ്ണന്താനം, റിച്ചാർഡ് ഹേ എന്നിവർ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. സംവിധായകൻ അലി അക്ബർ മാത്രമാണ് പൗരത്വ ഭേദഗതി നിയമത്തെ സ്വാഗതം ചെയ്തു പരസ്യ പ്രസ്താവനയിറക്കിയത്. കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ കേന്ദ്ര സർക്കാരിനെ ന്യായീകരിക്കുന്ന വിധത്തിൽ ശക്തമായ വാദങ്ങളുയർത്തി പൊതു വേദികളിൽ രംഗത്തു വന്നിരുന്നു.
എന്നാൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുകൂടിയായ അബ്ദുള്ളക്കുട്ടി മൗനം പാലിക്കുന്നത് ബിജെപി നേതാക്കളിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.












Click it and Unblock the Notifications