കുടുംബ കലഹം: കണ്ണൂരിൽ ഭർതൃമാതാവിനെ മരുമകൾ കൊലപ്പെടുത്തി
കണ്ണൂർ: കണ്ണൂരിൽ ഭർതൃമാതാവിനെ മരുമകൾ കൊലപ്പെടുത്തി. വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയുടേത് കൊലപാതകമാണെന്ന് ശാസ്ത്രീയ അന്വേഷണത്തിലാണ് പൊലിസ് തെളിയിച്ചത്. കൊല്ലപ്പെട്ട സ്ത്രീയുടെ മകൻ്റെ ഭാര്യയെ കരിക്കോട്ടക്കരി സി ഐ ശിവൻ ചോടോത്തിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഇരിട്ടി കരിക്കോട്ടക്കരി പതിനെട്ടേക്കറിലെ കായം മാക്കൽ മറിയക്കുട്ടിയെ (82) കൊലപ്പെടുത്തിയ കേസിൽ ഇവരുടെ മകൻ മാത്യുവിൻ്റെ ഭാര്യ എൽസിയെയാ (54) ണ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച്ച വൈകുന്നേരം ആറരയോടെയാണ് മറിയക്കുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൂലമറ്റം പവർഹൌസിൽ പൊട്ടിത്തെറി: വൈദ്യുതി ഉൽപ്പാദനം തടസ്സപ്പെട്ടു, ആളയപായമില്ലെന്ന്
മറിയക്കുട്ടിയോടൊപ്പം താമസിച്ചിരുന്ന മകൻ മാത്യു റബ്ബർ ടാപ്പിങ്ങിന് പോയ സമയത്താണ് കൊലപാതകം നടന്നത്. ജോലിക്കിടെയിൽ മകൻ വീട്ടിലേക്ക് ഫോൺ ചെയ്തപ്പോഴാണ് അമ്മ രക്തത്തിൽ കുളിച്ചു കിടക്കുന്നതായി ഭാര്യ പറയുന്നത്. എന്നാൽ മകൻ സ്ഥലത്തെത്തുമ്പോഴെക്കും മറിയക്കുട്ടി മരിച്ചിരുന്നു. നെറ്റിയിലും തലയിലും പരിക്കുകളുള്ളതും ഒരു കൈ ഒടിഞ്ഞു തൂങ്ങിയ നിലയിൽ കണ്ടെത്തിയതുമാണ് നാട്ടുകാരിലും പോലീസിനും സംശയമുണ്ടാക്കിയത്.
സംഭവത്തെ തുടർന്ന് കണ്ണൂരിൽ നിന്നും ഫോറൻസിക്ക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനെ തുടർന്നാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഏക വ്യക്തിയായ എൽ സിയെ പൊലിസ് ചോദ്യം ചെയ്യാൻ തുടങ്ങിയത്. താൻ ആ സമയം ചക്ക പറിക്കാൻ പോയെന്നും ചക്കപറിച്ച് മുറ്റത്തേക്ക് വന്നപ്പോൾ വാതിൽ പടിക്കരികെ വീണു കിടക്കുന്ന മറിയക്കുട്ടിയെ കണ്ടുവെന്നുമാണ് ഇവർ ആദ്യം നൽകിയ മൊഴി. പരസഹായം കൂടാതെ നടക്കാൻ കഴിയാത്ത മറിയക്കുട്ടി നടക്കാൻ ശ്രമിച്ചപ്പോൾ വാതിൽപടിയിൽ തലയിടിച്ചു വീണതായിരിക്കുമെന്ന് കരുതുന്നതായി ഇവർ പറഞ്ഞു.
എന്നാൽ പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ മറിയ കുട്ടിയെ കൊന്നതാണെന്ന് തെളിഞ്ഞു. ഇതേ തുടർന്ന് വീണ്ടും എൽ സിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്. അമ്മായിമ്മയും മരുമകളും തമ്മിൽ നിരന്തരം കലഹം നടക്കാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു കഴിഞ്ഞ ദിവസം കലഹം നടന്നപ്പോൾ ദേഷ്യം വന്ന എൽ സി മറിയക്കുട്ടിയുടെ തല പിടിച്ച് വാതിൽപടിയിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ രക്തമൊഴുകി ബോധംകെട്ട് നിലത്തു വീണ മറിയക്കുട്ടിയുടെ തലയിൽ നിന്നുള്ള രക്തപ്രവാഹം തടയാൻ എൽ സി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ പരിഭ്രാന്തിയിലായ എൽ സി മറിയക്കുട്ടിയുടെ കഴുത്തിൽ തോർത്തുപയോഗിച്ച് കുരുക്കിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചു. അപ്പോൾ മറിയക്കുട്ടി കൈകാലിടിച്ച് പിടച്ചു. ഇതോടെ ഒരു കൈ കൊണ്ട് തോർത്ത് മുറുക്കി മറുകൈ കൊണ്ട് തല പലതവണ വാതിൽ പടിയിലിടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് കുറ്റസമ്മത മൊഴി. തുടർന്നാണ് എൽ സിയെ അറസ്റ്റു ചെയ്തത് മൂന്ന് മക്കളുടെ മാതാവാണ് എൽ സി.