പിണറായിക്കെതിരെ ധര്‍മ്മടത്ത് കെ സുധാകരന്‍? സോണിയക്ക് ഇ-മെയില്‍, പിന്തുണച്ച് മമ്പറം ദിവാകരന്‍
കണ്ണൂര്‍: തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നായിരുന്നു കല്‍പറ്റയും പട്ടാമ്പിയും ഉള്‍പ്പടേയുള്ള ആറ് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കോണ്‍ഗ്രസ് ഇന്നത്തേക്ക് മാറ്റി വെച്ചത്. എന്നാല്‍ തര്‍ക്കം ഒന്നും ഇല്ലെങ്കിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്ന ഒരു മണ്ഡലവും യുഡിഎഫില്‍ ഉണ്ട്. എല്‍ഡിഎഫില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലമാണ് ആത്. ഇവിടെ ആര് മുഖ്യമന്ത്രിയെ നേരിടും എന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനത്തില്‍ എത്താന്‍ കോണ്‍ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായ ഒരു പേര് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉയര്‍ന്ന് വന്നത്.
നാഗ്പൂരില്‍ ഏഴു ദിവസത്തേക്ക് ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

സുരക്ഷിത മണ്ഡലം
ധര്‍മ്മടത്തെ സംസ്ഥാനത്തെ തന്നെ ഏറ്റവും സുരക്ഷിതമായ മണ്ഡലങ്ങളില്‍ ഒന്നായിട്ടാണ് ഇടതുമുന്നണി കരുതുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ മമ്പറം ദിവാകരനെതിരെ 36905 വോട്ടുകള്‍ക്കായിരുന്നു പിണറായി വിജയന്‍ മമ്പറത്ത് നിന്നും വിജയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ചില കേന്ദ്രങ്ങളില്‍ യുഡിഎഫ് മുന്നേറ്റം ഉണ്ടാക്കിയെങ്കിലും വോട്ട് കണക്കില്‍ 49000 വോട്ടിന്‍റെ ലീഡ് സിപിഎമ്മിനുണ്ട്.

ഇല്ലെന്ന് മമ്പറം ദിവാകരന്‍
മുഖ്യമന്ത്രിക്ക് എതിരെ ഇത്തവണ ആര് എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ തന്നെ മത്സരിക്കാനില്ലെന്ന് മമ്പറം ദിവാകരന്‍ പരസ്യമായി വ്യക്തമാക്കി. ഇതോടെയാണ് മറ്റ് പേരുകളിലേക്ക് കോണ്‍ഗ്രസ് ചര്‍ച്ച തുടങ്ങിയത്. കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദ്, ഡിസിസി ജനറല്‍ സെക്രട്ടറി സി രഘുനാഥ് എന്നിവരെ പരിഗണിച്ചിരുന്നു.

ഷമ മുഹമ്മദ്
നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്നും പാര്‍ട്ടിയാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നുമായിരുന്നു ഷമ മുഹമ്മദിന്‍റെ തീരുമാനം. കോണ്‍ഗ്രസ് രക്ത സാക്ഷി കുടുംബങ്ങളില്‍ നിന്നുള്ളവരേയും ഒരു ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് രക്തസാക്ഷി ഷുഹൈബിന്‍റെ പിതാവും വ്യക്തമാക്കി.

ഫോര്‍വേഡ് ബ്ലോക്കിന്
എന്നാല്‍ ധര്‍മടം സീറ്റ് ഫോര്‍വേഡ് ബ്ലോക്കിന് നല്‍കാനായിരുന്നു യുഡിഎഫ് തീരുമാന. മുഖ്യമന്ത്രിക്കെതിരെ ശക്തനായ നേതാവ് എന്ന നിലയില്‍ ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍ സെക്രട്ടറി ജി ദേവരാജന്‍ മത്സരിക്കുമെന്നും പ്രതീക്ഷിച്ചു. എന്നാല്‍ പിണറായിക്കെതിരെ മത്സരിക്കാനില്ലെന്ന കാര്യ ദേവരാജന്‍ യുഡിഎഫ് നേതാക്കളെ അറിയിച്ചു.

ദേശീയ കൂട്ടായ്മ
ധര്‍മ്മടം സീറ്റിന് പകരമായി കൊല്ലം ജില്ലയില്‍ ഏതെങ്കിലും സീറ്റ് വേണമെന്നതാണ് ഫോര്‍വേഡ് ബ്ലോക്കിന്‍റെ ആവശ്യം. ദേശീയതലത്തിൽ ബിജെപിക്കെതിരായ രാഷ്ട്രീയ കൂട്ടായ്മയുടെ ഭാഗമാണ് ഫോർവേഡ് ബ്ലോക്ക്. സിപിഎം ഉള്‍പ്പടേയുള്ള കക്ഷികള്‍ ആ കൂട്ടായ്മയുടെ ഭാഗമായതിനാല്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി തന്നെ പിണറായി വിജയനെതിരെ മത്സരിക്കുന്നത് ബിജെപി വിരുദ്ധ കൂട്ടായ്മയെ ദുർബലപ്പെടുത്തുമെന്നാണ് ദേവരാജന്‍ വ്യക്തമാക്കിയത്.

കെ സുധാകരന്‍ മത്സരിക്കണം
ദേവരാജന്‍ പിന്മാറിയതോടെയാണ് ധര്‍മ്മടത്ത് കോണ്‍ഗ്രസ് പ്രതിസന്ധിയിലായത്. നേമം മോഡലില്‍ പിണറായി വിജയനെതിരേയും ശക്തനായ സ്ഥാനാര്‍ത്ഥിയെ കൊണ്ട് വരണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം. ധര്‍മ്മടം മണ്ഡലത്തില്‍ കെ സുധാകരന്‍ മത്സരിപ്പിക്കണമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.

സോണിയാ ഗാന്ധിക്ക് ഇ-മെയില്‍
മുഖ്യമന്ത്രിക്കെതിരെ കെ സുധാകരനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് ഇ -മെയില്‍ പ്രവാഹമാണെന്നാണ് 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കണ്ണൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേതാണ് ഇ-മെയിലുകള്‍. കെ സുധാകരനെ മത്സരിപ്പിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് മമ്പറം ദിവാകരനും രംഗത്ത് എത്തിയിട്ടുണ്ട്.

പൊതുവികാരം
കെ സുധാകരന്‍ മത്സരിക്കണമെന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതു വികാരമാണെന്നായിരുന്നു മമ്പറം ദിവാകരന്‍റെ പ്രതികരണം. കെ സുധാകരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വന്നാല്‍ കേരളം ഉറ്റുനോക്കുന്ന കരുത്തുറ്റ പോരാട്ടമാകും ധര്‍മ്മടത്ത് നടക്കുക. ഇതോടെ ഇടതുമുന്നണിയുടെ സ്റ്റാര്‍ ക്യാംമ്പയിനര്‍ ആയ പിണറായി വിജയനെ മണ്ഡലത്തില്‍ തളച്ചിടാനാകുമെന്നും പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

വിജയത്തിലേക്ക് എത്താം
സുധാകരന്‍റെ മത്സരം വിജയത്തിലേക്ക് വരെ എത്തിയേക്കാമെന്നാണ് പ്രവര്‍ത്തകരുടെ പ്രതീക്ഷ. തദ്ദേശ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തിലെ ചില പഞ്ചായത്തുകളില്‍ ഭരണം നേടാന്‍ കോണ്‍ഗ്രസിനായിട്ടുണ്ട്. അതിനാല്‍ കെ. സുധാകരനെപ്പോലെയുള്ള ശക്തനായ ഒരു നേതാവ് മത്സരിച്ചാല്‍ അത് മികച്ച പ്രകടനത്തിന് വഴിയൊരുക്കും എന്നാണ് പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
Recommended Video

ലോക്സഭ തിരഞ്ഞെടുപ്പില്‍
2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം കാഴ്‌ച വെക്കാൻ സാധിച്ചതും, തദ്ദേശ തെരഞ്ഞെടുപ്പിൽ കടമ്പൂർ പഞ്ചായത്തിൽ അനുകൂല തരംഗം ഉണ്ടായതുമാണ് യുഡിഎഫിന്‍റെ പ്രതീക്ഷകള്‍ക്ക് അടിസ്ഥാനം. എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്ന കാര്യത്തില്‍ പ്രതികരിക്കാന്‍ സുധാകരന്‍ തയ്യാറായില്ല.
ബോൾഡ് ലുക്കിൽ പൂജ; ചിത്രങ്ങൾ കാണാം












Click it and Unblock the Notifications