കണ്ണൂരിലെ വെള്ളി ആഭരണശാലയിൽ നിന്നും 8 കിലോ ആഭരണങ്ങൾ കവർന്നു; ബീഹാർ സ്വദേശി അറസ്റ്റിൽ
കണ്ണൂർ: ബീഹാറിൽ നിന്നും കേരളത്തിലെത്തി ഇവിടെയുള്ള ജ്വല്ലറികളിൽ നിന്നും വെള്ളിയാഭരണങ്ങൾ മാത്രം കവരുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി. ബീഹാർ ഖഗാരിയ താലൂക്കിലെ മഹാറാസ് സ്വദേശി ധർവേന്ദ്രകുമാർ എന്ന ധർവേന്ദ്ര സിംഗിനെ (34) യാണ് കണ്ണൂർ ടൗൺ എസ്എച്ചഒ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലിന്സംഘം അതിസാഹസികമായി പിടികൂടുന്നത്. നേപ്പാൾ, വെസ്റ്റ് ബംഗാൾ അതിർത്തിയിൽ നിന്ന് ട്രാൻസ്പോർട്ട് ബസിൽ നിന്നും ഇറങ്ങുന്നതിനിടെയാണ് ഇയാൾ കണ്ണൂർ ടൗൺ വലയിലാകുന്നത്. പ്രതിയെ ശനിയാഴ്ച്ച രാവിലെ കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപെടുത്തുകയായിരുന്നു.
2021 ൽ വയനാട് വൈത്തിരിയിൽ നടന്ന മോഷണക്കേസുമായി ബന്ധപ്പെട്ടു ലഭിച്ച വിരലടയാളവും ഫോട്ടോയുമാണ് പ്രതിയെ തിരിച്ചറിയാനും പിടികൂടാനും കണ്ണൂർ പോലീസിന് തുണയായത്. 2022ൽ കണ്ണൂരിലെ അർഷിത് ജ്വല്ലറിയിൽ നിന്ന് എട്ടുകിലോഗ്രാമിനടുത്തുവരുന്ന വെള്ളിയാഭരണം കവർന്ന പ്രതിയാണ് ധർവേന്ദ്ര സിംഗ്. അന്ന് സിസിടിവി കാമറകൾ തകർത്താണ് ഇയാൾ പോലീസിന്റെ കണ്ണിൽ പെടാതെ രക്ഷപ്പെട്ടത്. 2024 ജൂണിലും ഇതേ ജ്വല്ലറിയിൽ ഇയാൾ കവർച്ചാശ്രമം നടത്തിയിരുന്നു.

2022 ൽ കവർച്ച ചെയ്ത വെള്ളിയാഭരണങ്ങൾ അഞ്ചുലക്ഷം രൂപയ്ക്കാണ് ഇയാൾ വില്പന നടത്തിയത്. പാറ്റ്നയിൽ നിന്നും 250 കിലോമീറ്റർ അകലെ മഹാറാസിൽ താമസിക്കുന്ന ധർമേന്ദ്ര സിംഗിന് ഭാര്യയും രണ്ടു മക്കളുമുണ്ട്. കളവു ചെയ്ത തുക കൊണ്ട് ആഡംഭര ജീവിതം നയിക്കുന്നതാണ് ഇയാളുടെ രീതി.
വയനാട് വൈത്തിരി, ബീഹാർ, ഹരിയാന എന്നിവിടങ്ങളിലും ഇയാൾക്കെതിരേ കേസുകൾ നിലവിലുണ്ട്. ബീഹാറിലേത് വധശ്രമക്കേസാണ്. പതിനേഴാം വയസിൽ കവർച്ചാ കേസിൽ പിടിയിലായ ഇയാളെ ജുവൈനൽ കോടതി രണ്ടുവർഷം തടവിന് ശിക്ഷിച്ചിരുന്നു. ആറുമാസത്തെ ജുവൈനൽ ശിക്ഷയ്ക്കുശേഷം പ്രായപൂർത്തിയായതോടെ സെൻട്രൽ ജയിലിലേക്കു മാറ്റുകയായിരുന്നു.
ജ്വല്ലറികൾ അടയ്ക്കുന്പോൾ സ്വർണാഭരണങ്ങൾ ലോക്കറിൽ സുരക്ഷിതമായി സൂക്ഷിക്കാറുണ്ടെ ങ്കിലും പലപ്പോഴും വെള്ളിയാഭരണങ്ങൾ ഡിസ്പ്ലെ വച്ച സ്ഥലത്തു തന്നെ കാണും. ഇത് മനസിലാക്കി യാണ് ധർവേന്ദ്ര സിംഗിന്റെ വെള്ളിയാഭരണ കവർച്ച. കണ്ണപുരം എസ്ഐ കെ. രാജീവൻ, കണ്ണൂർ ടൗൺ എസ്ഐ അജയൻ, എഎസ്ഐ സി. രഞ്ജിത്ത്, സിപിഒ നിധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ നേപ്പാൾ അതിർത്തിയിൽ നിന്നും സാഹസികമായി പിടികൂടുന്നത്.
പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും വിട്ടു കിട്ടാൻ അപേക്ഷ നൽകുമെന്ന് കണ്ണൂർ ടൗൺ പൊലിസ് അറിയിച്ചു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി അറസ്റ്റിലാകുന്നത്












Click it and Unblock the Notifications