കടല്‍ക്ഷോഭം കഴിഞ്ഞപ്പോള്‍ മാലിന്യപ്പെരുമഴ: പകര്‍ച്ചവ്യാധി ഭീതിയില്‍ കണ്ണൂരിലെ കടലോരം
കണ്ണൂര്‍: ടൗട്ടേ ചുഴലിക്കാറ്റ് വീശിയടിച്ച പിന്നാലെ കണ്ണൂരിലെ തീരപ്രദേശങ്ങളില്‍ മാലിന്യകൂമ്പാരങ്ങൾ. കഴിഞ്ഞ രണ്ടു ിവസമായി ശക്തമായ കടലാക്രമണത്തില്‍ ജില്ലയിലെ തീരമേഖലയില്‍ വ്യാപകമായി കടല്‍മാലിന്യം അടിഞ്ഞുകൂടിയിരിക്കുകയാണ്. തീരത്തോടു ചേര്‍ന്നുള്ള താഴ്ന്ന പ്രദേശങ്ങളിലെല്ലാം മാലിന്യങ്ങള്‍ ഉണ്ട്.പയ്യാമ്പലം ബീച്ച് , ആയിക്കര, നീര്‍ച്ചാല്‍, ഉരുവച്ചാല്‍, തോട്ടട,കിഴുന്ന ഏഴര മേഖലകളിലെല്ലാം കനത്ത തിരയില്‍ കടലില്‍ നേരത്തെ തള്ളിയ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഉള്‍പ്പെടെ തിരയില്‍ അടിച്ചെത്തി.
മൈതാനപ്പള്ളിയിലെ തോട്ടില്‍ കടല്‍മാലിന്യം ഒഴുകിയെത്തി പാലത്തിന് താഴെകെട്ടിക്കിടക്കുന്നുണ്ട്.സിറ്റി അമ്മയിത്തോടിലും വന്‍തോതില്‍ മാലിന്യം കെട്ടിക്കിടക്കുകയാണ്. ബീച്ചുകളില്‍ ഉള്‍പ്പെടെ കൂട്ടത്തോടെ മാലിന്യമൊഴുകിയെത്തി. പ്ലാസ്റ്റിക്കിന് പുറമേ അറവ് അവശിഷ്ട മാലിന്യം, ചപ്പ് ചവറുകള്‍, മരകഷ്ണങ്ങള്‍ എന്നിവയും തിരയില്‍ കുടുങ്ങിയെത്തി. മാലിന്യം കാരണം തീരത്ത് കടുത്ത ദുർഗന്ധമാണ് അനുഭവപ്പെടുന്നത്.
മഴയില്‍ മാലിന്യം പരന്നൊഴുകി താഴ്ന്നയിടങ്ങളിലെ ജലസ്രോതസുകളിലെത്താനും ഇടയുണ്ടെന്ന ആശങ്കയിലാണ് നാട്ടുകാര്‍. മാലിന്യം നീക്കാനുള്ള നടപടിയാരംഭിച്ചിട്ടുണ്ടെന്ന് കോര്‍പറേഷന്‍ മേയര്‍ ടി. ഒമോഹനന്‍ അറിയിച്ചു. അതാതിടങ്ങളില്‍ ജനകീയ കൂട്ടായ്മകള്‍ ഇതിനായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
.
കണ്ണൂരിലെ ടൂറിസം രംഗത്ത് കോടികളുടെ നഷ്ടം
കണ്ണൂരിലെ പയ്യാമ്പലം ഉള്‍പ്പെടെയുള്ള ബീച്ചുകള്‍ കടല്‍ കയറി നശിച്ചു. ഇതോടെ കോടികള്‍ ചെലവഴിച്ചുണ്ടാക്കിയ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയാണ് നശിച്ചത്. അഞ്ചുകിലോമീറ്റര്‍ ദൂരദൈര്‍ഘ്യമുള്ള മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച് മുഴുവനായും കടല്‍ കയറി നശിച്ചു. നാല്‍പതു മീറ്റര്‍ കരയിലേക്ക് വെള്ളം കയറി തീരത്തോട് ചേര്‍ന്ന് നിര്‍മിച്ച നടപ്പാതയുടെ മിക്കഭാഗങ്ങളും തകര്‍ന്നിട്ടുണ്ട്. പത്തു വള്ളങ്ങള്‍ക്കും മത്സ്യതൊഴിലാളികളുടെ വലകള്‍ക്കും കേടുപാട് പറ്റി. ഇതുകാരണം 15ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഡ്രൈവ് ഇന്‍ ബീച്ചില്‍ സര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദ്യേശിക്കുന്ന 260 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തി സ്ഥാപിച്ച കൂറ്റന്‍ ബോര്‍ഡും കാറ്റില്‍ തകര്‍ന്നു. ഏഴര, കിഴുന്ന ബീച്ചുകളിലെ മിക്കയിടങ്ങളിലും കരയിടിഞ്ഞ നിലയിലാണ്.
തലശേരി കടല്‍പ്പാലത്തിന് സമീപം റോഡുകളിലേക്ക് കടല്‍ കയറി പാലത്തിന്് വലതു വശം റോഡില്‍ തിരയോടൊപ്പമെത്തിയ മാലിന്യം കൂമ്പാരമായി കിടക്കുന്ന കാഴ്ചയാണുള്ളത്. രണ്ട് കിലോമീറ്റര്‍ ദൂരമുള്ള കണ്ണൂര്‍ പയ്യാമ്പലം ബീച്ചിന്റെ ഒരു കിലോമീറ്റര്‍ വെള്ളത്തിനടിയിലായി. 30മീറ്റര്‍ കരയിലേക്ക് വെള്ളം കയറിയിട്ടുണ്ട്.
Recommended Video
മിക്ക സ്ഥലങ്ങളില്‍ നിന്നും നടപ്പാതയുടെ അരികില്‍ നിന്നും മണല്‍ ഒഴുകി കടലിലേക്ക് പോയത് ഭീഷണിയായിട്ടുണ്ട്. കടലില്‍ നിന്നും ബീച്ചിലേക്ക് മാലിന്യം അടിച്ചു കയറിയിട്ടുണ്ട്. ഒന്നരകിലോമീറ്ററുള്ള അഴീക്കോട് ചാല്‍ ബീച്ചിലെ പാര്‍ക്കില്‍ വെളളം കയറി വന്‍നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഒന്നരകിലോമീറ്ററുള്ള അഴീക്കോട് ചാല്‍ ബീച്ചിലെ അരകിലോമീറ്ററില്‍ വെള്ളം കയറി.ബീച്ചിലെ പാര്‍ക്കില്‍ വെള്ളം കയറിയതുമായി ബന്ധപ്പെട്ട് വന്‍നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഒന്നര കിലോമീറ്ററുള്ള പയ്യന്നൂര്‍ എട്ടിക്കുളം ബീച്ചിലെ ഒരു കിലോമീറ്റര്‍ ഭാഗം കടലെടുത്തു. ഇവിടെ 300 മീറ്ററോളം കരയിലേക്ക് വെള്ളം കയറിയിട്ടുണ്ട്. മാട്ടൂല്‍ കടപ്പുറത്ത് 200മീറ്ററോളം കരയിലേക്ക് വെള്ളം കയറിയിട്ടുണ്ട്.