ജ്വല്ലറിയുടെ ഉടമയുടെ കൊലപാതകം: അന്വേഷണം ഊർജ്ജിതമാക്കി സിബിഐ
കണ്ണൂര്‍: ജ്വല്ലറി ഉടമയുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ശക്തമാക്കി. തലശ്ശേരി മെയിന്‍ റോഡിലെ സവിത ജ്വല്ലറിയുടമ ചക്യത്ത്മുക്ക് സ്‌നേഹയില്‍ പികെ ദിനേശന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് സിബിഐ അന്വേഷണമാരംഭിച്ചത്.
ജോളി രണ്ട് കുട്ടികളെ കൂടി ലക്ഷ്യമിട്ടു.... ഷാജുവിന്റെ വീട്ടില്‍ പരിശോധനയുമായി പോലീസ്!!
സിബിഐ തിരുവനന്തപുരം യൂണിറ്റിലെ സിഐ സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രണ്ടാഴ്ചയായി തലശ്ശേരി റസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കേസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ദിനേശന്‍ വധവുമായി ബന്ധപ്പെട്ട് നേരത്തെ ജ്വല്ലറി രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും ദിനേശന്റെ കുടുംബാംഗങ്ങളെയും ഇതരസംസ്ഥാന തൊഴിലാളികളെയുമുള്‍പ്പെടെ സിബിഐ നൂറിലേറെപ്പേരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.
ലോക്കല്‍ പോലീസിന്റെ സഹായത്തോടെയാണ് കേസന്വേഷണം പുരോഗമിക്കുന്നത്. കൊലപാതകം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ തെളിവുകള്‍ ഏറെ നഷ്ടപ്പെട്ടത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. നേരത്തെ സിബിഐ അന്വേഷണം നടത്തുന്ന കേസുകളില്‍ ലോക്കല്‍ പോലീസിന്റെ നിസ്സഹകരണം അന്വേഷണങ്ങളെ ബാധിച്ചിരുന്നു. സിബിഐ ഉദ്യോഗസ്ഥര്‍ റസ്റ്റ് ഹൗസില്‍ താമസിച്ചതിന്റെ പേരില്‍ നല്‍കാനുള്ള പണത്തെ ചൊല്ലി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവുമായി കൊമ്പ് കോര്‍ത്തതിനെ ചൊല്ലിയാണ് അന്വേഷണം വഴിമുട്ടിയിരുന്നത്.
ഇപ്പോള്‍ പോലീസ് വാഹനവും കേസ് അന്വേഷണത്തെ സഹായിക്കാന്‍ പോലീസുകാരെയും ഡ്രൈവറെയും നല്‍കിയതോടെ അന്വേഷണം വീണ്ടും ഊര്‍ജ്ജിതമാക്കുകയായിരുന്നു. തെളിവ് നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് സിബിഐ 2016 ല്‍ രംഗത്ത് വന്നിരുന്നെങ്കിലും പുരോഗതിയുണ്ടായിരുന്നില്ല. സിബിഐ അന്വേഷണം ആരംഭിച്ച് ഏറക്കാലമായിട്ടും പ്രതികളെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാതതിനെ തുടര്‍ന്നാണ് സിബിഐ പാരിതോഷികം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നത്.
ഇതിലും ഫലം കണ്ടെത്താതതിനെ തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ദിനേശന്റെ അയല്‍വാസിയും സഹപാഠിയുമായ ഗോവിന്ദരാജ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കമാല്‍പാഷയാണ് സിബിഐ അന്വേഷണത്തിന് 2016 ഒക്ടോബര്‍ 12ന് ഉത്തരവിട്ടത്. ഇതേ തുടര്‍ന്ന് കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു.
തലശ്ശേരി റസ്റ്റ് ഹൗസില്‍ ദിനേശന്‍ വധം അന്വേഷണത്തിന് സിബിഐ ക്യാമ്പ് ഓഫീസും തുറന്ന് പ്രവര്‍ത്തിക്കുകയാണ്. ദിനേശന്‍ കൊല്ലപ്പെട്ട തലശ്ശേരി മെയിന്റോഡിലെ ജ്വല്ലറിയും പരിസരവും സിബിഐ സംഘം ദിവസങ്ങളോളം പരിശോധന നടത്തിയിരുന്നു. ദിനേശന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ജ്വല്ലറിക്ക് സമീപത്തെ വ്യാപാരികളെയും സിബിഐ സംഘം ആദ്യഘട്ടം ചോദ്യം ചെയ്തിരുന്നു. കൊല്ലപ്പെട്ട ദിനേശന്റെ ഭാര്യ, സഹോദരങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരെ തലശ്ശേരി റസ്റ്റ് ഹൗസിലെ ക്യാമ്പ് ഓഫീസില്‍ വിളിപ്പിച്ച് വീണ്ടും സിബിഐ മൊഴി രേഖപ്പെടുത്തിയിരുന്നു.
ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കൊലപാതക കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ കേസിന് ഒരു തുമ്പും ഉണ്ടായില്ല. ക്രൈംബ്രാഞ്ച് സൂപ്രണ്ട് കെബി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം നടത്തിയിരുന്നത്. മാസങ്ങളായി അന്വേഷണം തുടര്‍ന്നെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം സിബിഐ കേസ് അന്വേഷണം ഏറ്റെടുത്തത്. എന്നാല്‍ മാസങ്ങളോളം അന്വേഷിച്ചിട്ടും സിബിഐക്കും കൊലപാതകത്തിന്റെ കാരണം കണ്ടെത്താനോ പ്രതികളെക്കുറിച്ച് സൂചന ലഭിക്കാതായതോടെ പൊതുജന സഹകരണം തേടിയിരുന്നു. 2014 ഡിസംബര്‍ 23ന് രാത്രി എട്ടര മണിയോടെയാണ് തലശ്ശേരി ട്രാഫിക് പോലീസ് സ്റ്റേഷന് വിളിപ്പാടകലെയുള്ള മെയിന്‍ റോഡിലെ ജ്വല്ലറിയില്‍ ദിനേശനെ കൊലപ്പെടുത്തിയത്.