നിയമസഭാ തിരഞ്ഞെടുപ്പ്: വികസന വിരോധികളെ ജനം മൂലയ്ക്കിരുത്തും; മുഖ്യമന്ത്രി
തലശേരി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വികസന വിരോധികളെ ജനം മൂലയ്ക്കിരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി കൺവെൻഷൻ സെൻ്ററിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ 14 ജില്ലകളിലും പ്രതിപക്ഷവിരുദ്ധ വികാരം ശക്തമാണ്. ഇപ്പോൾ തന്നെ തിരിച്ചടി നൽകാൻ ജനങ്ങൾ ഒരുങ്ങിയിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും മനസിലാകുന്നത്. വരുന്ന തിരഞ്ഞെടുപ്പ് ഫലം കഴിഞ്ഞാൽ കേരളത്തിൽ യു.ഡി.എഫ് ഇ തേ രീതിയിലുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേതാക്കൾക്കെതിരെ വ്യക്തിഹത്യയും വ്യാജപ്രചാരണവും നടത്തി വികസന നേട്ടങ്ങളെ ഇല്ലാതാക്കുന്നവരെ ജനം മൂലക്കിരുത്തുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനെ കുറിച്ച് ഒന്നും അറിയാത്തവർ ഇവിടേക്ക് വിമാനത്തിൽ പറന്നിറങ്ങി വന്ന് അഴിമതിയെ കുറിച്ച് പറയുകയാണ്. സംസ്ഥാന നേതൃത്വം പറയുന്നതനുസരിച്ചാണ് ഇവർ ഓരോന്നും പറയുന്നത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ അഴിമതിയുള്ള സംസ്ഥാനം കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനാണെന്നും മുഖ്യമന്ത്രി ചുണ്ടിക്കാട്ടി.

ബോഫോഴ്സും പാമോയിലും ടൈറ്റാനിയം അഴിമതികളിൽ പങ്കാളികളായവർ ഇപ്പോൾ വെള്ളരിപ്രാവു ചമയുകയാണെന്ന് ഓർക്കണം. എൽഡിഎഫ് സർക്കാരിനെതിരെ ഒരു അഴിമതി ആരോപണം പോലും ഇവർക്ക് തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. നേതാക്കളെയും കുടുംബാംഗങ്ങളെയും വ്യക്തിപരമായി ആക്ഷേപിക്കുന്ന ശൈലി തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കുടി വരികയാണ്. കോടിയേരിയുടെ ഭാര്യ വിനോദിനിക്കെതിരെയുള്ള ആരോപണം ഇത്തരത്തിലുള്ളതാണ്. അവർ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് ഫോൺ വിനോദിനി തന്നെ വില കൊടുത്ത് വാങ്ങിയതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
എവിടെയൊക്കെയോ കേന്ദ്ര ഏജൻസി റെയ്ഡ് നടത്തി കളയുമെന്നാണ് പറയുന്നത്. മുല്ലപ്പള്ളി എപ്പോഴാണ് രാജ്യത്തെ ആഭ്യന്തര മന്ത്രിയായതെന്ന് അറിയില്ല. ഇത്തരം ഓല പാമ്പിനെ കാട്ടി പേടിപ്പിക്കാൻ നോക്കേണ്ട' നേരത്തെ കേന്ദ്ര സഹമന്ത്രിയായപ്പോൾ ഇതിനായി നോക്കിയതാണ് എന്നാൽ ഒന്നും സംഭവിച്ചില്ല. ജുഡീഷ്യറിക്ക് മുൻപിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. മുല്ലപ്പള്ളി ഇപ്പോൾ അമിത് ഷായുടെ കൂടെ മന്ത്രിയാണോയെന്ന് അറിയില്ല. അല്ലെങ്കിൽ അത്ര മാത്രം പിടിപാട് കേന്ദ്ര സർക്കാരിൽ ഉണ്ടാകണമെന്നും പിണറായി പരിഹസിച്ചു.
യേശുവിനെയും യുദാസിനെയുമൊക്കെ ചിഹ്നങ്ങളാക്കിയാണ് ചിലർ വോട്ടുപിടിക്കുന്നത്. ബി.ജെ.പിയുടെ കെണിയിൽ വീണിരിക്കുകയാണ് യു.ഡി.എഫ്. ഇവർ രാജ്യത്തിനെ വിപത്തിലേക്കാണ് കൊണ്ടു പോകുന്നത്.ഇ പി ജയരാജൻ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കുന്നില്ലെന്നു പറഞ്ഞ കാര്യം തൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പാർട്ടി പറഞ്ഞാൽ മത്സരിക്കേണ്ടി വരും. ആദ്യം വ്യക്തികളോട് അഭിപ്രായം ചോദിച്ച് പിന്നീട് ഒരാൾ പാർട്ടി മത്സരിക്കണമോ വേണ്ടയോയെന്നു കൂട്ടായി തീരുമാനിക്കുകയാണ് ചെയ്യുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിൽ കോൺഗ്രസ് -ബി.ജെ.പി കൂട്ടുകെട്ട് നേരത്തെ തുടങ്ങിയതാണെങ്കിലും നേമത്താണ് ബി.ജെ.പിക്ക് അതു കൊണ്ടുള്ള നല്ല ഗുണം ലഭിച്ചത്.ഈക്കാര്യം അവരുടെ മുതിർന്ന നേതാവായ ഒ രാജഗോപാൽ തന്നെ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications