കെ.റെയിലിന്റെ പേരില്‍ നടക്കുന്നത് മൊബൈല്‍ സമരം: എം.വി ജയരാജന്‍
കണ്ണൂര്‍: കെ.റെയില്‍ വിരുദ്ധ സമരം നടത്തുന്നത് എല്ലായിടത്തും ഒരേ നേതാക്കളാണെന്നും മൊബൈല്‍ സമരം നടത്തുന്ന രീതിയില്‍ കോണ്‍ഗ്രസ് അധ:പതിച്ചുവെന്നും സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജന്‍. കെ.റെയിൽ വരണമെന്നാണ് ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്.
വികസന പദ്ധതികള്‍ക്ക് തടസം നില്‍ക്കുന്നവര്‍ നാടിന് നന്നല്ല. കെ.റെയില്‍ വിരുദ്ധ സമരത്തിന് പകരം ഇന്ധനവില വര്‍ധനവിനെതിരെ സമരം ചെയ്യാനാണ് കെ.പി.സി.സി അധ്യക്ഷന്‍ ആഹ്വാനം ചെയ്യേണ്ടത്. നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന കെ.സുധാകരനെ അറസ്റ്റു ചെയ്തു ജയിലില്‍ അടക്കാന്‍ പൊലിസ് തയ്യാറാകണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

ആര്‍. എസ്. എസും എസ്.ഡി.പി. ഐയും പരസ്പരം പോരടിച്ചു നാട്ടില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. ഇരുശക്തികളെയും ഒരേ പോലെ എതിര്‍ക്കുന്ന സമീപനമാണ് സി.പി. എമ്മും എല്‍.ഡി. എഫും സ്വീകരിക്കുന്നത്. വര്‍ഗീയ വിരുദ്ധ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന് ഈ മാസം 25 - ന് 14 കേന്ദ്രങ്ങളിലും 26 - ന് നാലുകേന്ദ്രങ്ങളിലും സി.പി. എം വര്‍ഗീയവിരുദ്ധസദസ് സംഘടിപ്പിക്കുമെന്നും ജയരാജന്‍ പറഞ്ഞു.
കേന്ദ്രമന്ത്രി വി.മുരളീധരന്‍ നടത്തിയ ലവ് ജിഹാദ് പരാമര്‍ശം സര്‍ക്കാര്‍ ഗൗരവകരമായി കാണുന്നില്ല. ആര്‍ച്ച്ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങിലല്ല ഇത്തരം പരാമര്‍ശങ്ങള്‍ നടത്തേണ്ടത്. മതത്തെ രാഷ്ട്രീയപരമായി വ്യാഖ്യാനം ചെയ്യുന്നത് ശരിയല്ലെന്നും ജയരാജന്‍ പറഞ്ഞു.
പിണറായിയില്‍ ഹരിദാസ് വധക്കേസിലെ പ്രതിയായ ആര്‍. എസ്. എസ് നേതാവ് ഒളിവില്‍ കഴിഞ്ഞിരുന്ന വാടക വീട് അക്രമിച്ചത് സി.പി. എം പ്രവര്‍ത്തകരല്ല. അറസ്റ്റിലായ രേഷ്മയെന്ന അധ്യാപികയും അവരുടെ ഭര്‍ത്താവ് പ്രശാന്തനും പാര്‍ട്ടി കുടുംബമോ അനുഭാവികളോയല്ല.
സി.പി. എമ്മുകാര്‍ക്ക് ഒരിക്കലും ഹരിദാസ് വധക്കേസിലെ പ്രതിയെ ഒളിവില്‍ പാര്‍പ്പിക്കാന്‍ കഴിയില്ല. അണ്ടലൂര്‍ക്കാവിലെ ഉത്സവവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ പ്രശാന്തന്‍ ആര്‍. എസ്. എസിന് അനുകൂലമായ നിലപാട് സ്വീകരിച്ചയാളാണ്. കൊലക്കേസ് പ്രതിയായ ആര്‍. എസ്. എസ് പ്രവര്‍ത്തകനെ അധ്യാപിക വിളിച്ച ഫോണ്‍കോളുകളില്‍ നിന്നും അവരറിഞ്ഞുകൊണ്ടാണ് ഒളിവില്‍ താമസിപ്പിച്ചതെന്നു വ്യക്തമാണെന്നും സമൂഹത്തിന് മാതൃകയാവേണ്ട ഒരധ്യാപിക ചെയ്യേണ്ട പ്രവൃത്തിയല്ല ഇതെന്നും ജയരാജന്‍ വ്യക്തമാക്കി.












Click it and Unblock the Notifications