കണ്ണൂർ കോർപ്പറേഷനിൽ കോൺഗ്രസിന് ജംബോ സ്ഥാനാർത്ഥിപ്പട്ടിക: പ്രതിസന്ധിയിൽ നേതാക്കൾ
കണ്ണൂർ: കണ്ണൂർ കോർപ്പറേഷനിൽ കോൺഗ്രസ് നേരിടുന്നത് ചരിത്രത്തിലില്ലാത്ത പ്രതിസന്ധി. ഓരോ കോർപ്പറേഷൻ ഡിവിഷനിലും മൂന്നും നാലും സ്ഥാനാർത്ഥികളാണ് കോൺഗ്രസിന്റെ പട്ടികയിൽ ഇടം പിടിച്ചത്. ഇതിൽ ആരെ തള്ളണം, ആരെ കൊള്ളണമെന്ന ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം. ഇടതു മുന്നണി സീറ്റുവിഭജനം കടന്ന് സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക് കടന്നുവെങ്കിലും കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥികളെ പോലും നിശ്ചയിച്ചിട്ടില്ല. കോൺഗ്രസിൽ മാത്രമല്ല യു.ഡി.എഫിലും തർക്കങ്ങൾ മുറുകുകയാണ്. കോൺഗ്രസും മുസ്ലീം ലീഗ് തമ്മിലാണ് പ്രധാനമായും തർക്കം ഉടലെടുത്തത്.
കോർപ്പറേഷനിൽ ആവശ്യപ്പെട്ട സീറ്റ് നൽകാത്ത കോൺഗ്രസ് നടപടി മുസ്ലിം ലീഗിന് അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം പാർട്ടിക്കുള്ളിലെ സ്ഥാനാർത്ഥി നിർണയങ്ങളിലെ ആശയക്കുഴപ്പം കോൺഗ്രസിനെ ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയാഴ്ത്തിയിട്ടുണ്ട്.

നേതൃത്വവുമായി ധാരണയുണ്ടാക്കുകയും ചെയ്തയിടങ്ങളിൽ വാർഡ് കമ്മറ്റികൾ മറ്റു പേരുകൾ നിർദേശിക്കുന്നതാണ് നേതൃത്വത്തിന് തലവേദനയായത്. പലയിടത്തും മൂന്നും നാലും പേരുകളാണ് വാർഡ് കമ്മിറ്റികൾ നിർദ്ദേശിച്ചിട്ടുള്ളത്. വാർഡ് കമ്മറ്റികൾ നിർദേശിക്കുന്ന, ജയസാധ്യതയുള്ളവരെ സ്ഥാനാർഥികളാക്കാനായിരുന്നു കോൺഗ്രസ് തീരുമാനം. എന്നാൽ നേതൃത്വത്തെ ഞെട്ടിച്ചാണ് പല കമ്മിറ്റികളും പേര് നൽകിയത്.
പള്ളിയാംമൂലയിൽ കഴിഞ്ഞ ദിവസം യോഗത്തിലുണ്ടായ തമ്മിൽ തല്ല് ഇതിന്റെ തുടർച്ചയായിരുന്നു. പി കെ രാഗേഷ് മത്സരിക്കാൻ കണ്ടുവച്ചയിടത്ത് വാർഡ് കമ്മിറ്റി മറ്റൊരു പേര് നിർദേശിച്ചതാണ് അടിയിൽ കലാശിച്ചത്. കെപിസിസി അംഗം ടി ഒ മോഹനൻ തായത്തെരുവിലാണ് മത്സരിക്കാൻ ആഗ്രഹിച്ചത്. എന്നാലിവിടെ ഫൈസൽ താവക്കരയും ടി സി താഹയും കണ്ണുവച്ച് നീക്കങ്ങൾ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇവർ ഇവിടെ ചില മതസംഘടനകളുമായി ധാരണയും ഉണ്ടാക്കിയിട്ടുണ്ട്. പിടിച്ചുവാങ്ങി മത്സരിച്ചാൽ കാലുവാരുമെന്ന ഭയത്തിൽ ടി ഒ മോഹനൻ തോട്ടടയിലേക്ക് മാറാനാണ് ആലോചിക്കുന്നത്. തോട്ടടയിൽ വാർഡ് കമ്മിറ്റി ഉടക്കിയാൽ കെ സുധാകരനെ ഇടപെടുവിക്കാനാകുമെന്നാണ് പ്രതീക്ഷ. പള്ളിയാംമൂലയിൽ തിരിച്ചടി കിട്ടിയതോടെ പി കെ രാഗേഷ് പയ്യാമ്പലത്തേക്കും നോട്ടമിട്ടിട്ടുണ്ട്. കാലുവാരുമെന്ന പേടിയുള്ളതിനാൽ ലീഗിന് സ്വാധീനമുള്ള വാർഡുകൾ വേണ്ടെന്നാണ് രാഗേഷിന്റെ നിലപാട്. കൂടുതൽ ചോദിച്ച രണ്ട് സീറ്റും കിട്ടില്ലെന്നത് അണികളെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് ലീഗ്.
എന്നാൽ ഒറ്റയ്ക്ക് മത്സരിച്ചാൽപോലും ലീഗിന് നിലവിലുള്ള സീറ്റ് നിലനിർത്താനാവുമെന്നായിരുന്നു പ്രവർത്തകരുടെ വിമർശം. കണ്ണൂരിൽ ഇടതു മുന്നണി പ്രചാരണം തുടങ്ങിയ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് സ്ഥാനാർത്ഥി നിർണ്ണയം പൂർത്തീകരിക്കുകയെന്നതാണ് യു.ഡി.എഫിന്റെ തീരുമാനം.മുഖ്യ കക്ഷിയായ കോൺഗ്രസിൽ ഇതിനായി കെ.സുധാകരൻ എം.പിയുടെ നേത്യത്വത്തിൽ അതിതീവ്രമായ ശ്രമങ്ങളാണ് നടത്തുന്നത്.ഇ ല യ്ക്കും മുള്ളിനും കേടുകൂടാതെ വിഷയം പരിഹരിക്കാനാണ് സുധാകരന്റെ ശ്രമം.












Click it and Unblock the Notifications