വന്യമൃഗശല്യം തടയാന്‍ ബഹുവിധ പദ്ധതികളുമായി വനം വകുപ്പ്: നഷ്ടപരിഹാരം ഇരട്ടിയാക്കി
കണ്ണൂര്‍: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ആള്‍നാശമുണ്ടാവുന്ന സംഭവങ്ങളില്‍ നഷ്ടപരിഹാരം അഞ്ച് ലക്ഷമായിരുന്നത് 10 ലക്ഷം രൂപയും കൃഷിനാശമുള്‍പ്പെടെയുള്ളവയുടെ നഷ്ടപരിഹാരം നിലവിലുള്ളതിന്റെ ഇരട്ടിയുമാക്കിയതായി വനം വകുപ്പ് മന്ത്രി അഡ്വ. കെ രാജു അറിയിച്ചു. ജില്ലയിലെ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരായ കെ.സി ജോസഫ്, സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് സി. കേശവന്‍, എ.പി.സി.സി.എഫ് (കോഴിക്കോട്) പ്രദീപ് കുമാര്‍, അസിസ്റ്റന്റ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ഡി.എഫ്.ഒ സുനില്‍ പാമിഡി, കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് (പാലക്കാട്) ബി അഞ്ജന്‍ കുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ആറളം ഫാം പ്രതിനിധി തുടങ്ങിയവര്‍ സംസാരിച്ചു.

ആള്‍ നാശമുണ്ടായാല്‍ 10 ലക്ഷം
മരണപ്പെടുന്നവരുടെ ബന്ധുക്കള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ച് ലക്ഷവും നിയമപരമായ അവകാശ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് ബാക്കി തുകയും നല്‍കണം. മറ്റ് നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം മൂന്നു മാസത്തിനകം നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലയില്‍ അതിനുള്ള ഫണ്ട് ലഭ്യമല്ലെങ്കില്‍ മറ്റ് ജില്ലകളില്‍ നിന്ന് അത് ലഭ്യമാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വിളനാശത്തിന് നഷ്ടപരിഹാരം വര്‍ധിപ്പിക്കും
വിളനാശത്തിന് നിലവില്‍ നല്‍കുന്ന നഷ്ടപരിഹാരം വളരെ കുറവാണെന്ന് ആക്ഷേപമുയര്‍ന്ന പശ്ചാത്തലത്തില്‍ അക്കാര്യം ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുമ്പോള്‍ തന്നെ നാശനഷ്ടങ്ങളുണ്ടായ കര്‍ഷകര്‍ക്ക് അനുകൂലമായ സമീപനമായിരിക്കണം തുക കണക്കാക്കുമ്പോള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാവേണ്ടത്.

അതിര്‍ത്തിയില്‍ മുഴുവന്‍ ആനപ്രതിരോധം
നിലവില്‍ ഏതെങ്കിലും രീതിയിലുള്ള ആനപ്രതിരോധ സംവിധാനം ഇല്ലാത്ത സ്ഥലങ്ങളില്‍ അത് നിര്‍മിക്കുന്നതിന് സംവിധാനമൊരുക്കുമെന്നും മന്ത്രി അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ കേളകം പഞ്ചായത്തിലൂടെ കടന്നുപോകുന്ന 9.25 കിലോമീറ്റര്‍ ആനപ്രതിരോധ മതില്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും നീളമേറിയതാണെന്നും അതിനോട് ചേര്‍ന്ന് നിര്‍മിക്കാന്‍ ബാക്കിയുള്ള 2.1 കിലോമീറ്റര്‍ കൂടി പണിയാന്‍ സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

ജനജാഗ്രതാ സമിതികള്‍
പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും വനം വകുപ്പ് ഉദ്യോഗസ്ഥന്‍ കണ്‍വീനറുമായി രൂപീകരിച്ച ജനജാഗ്രതാ സമിതികള്‍ മൂന്ന് മാസത്തിലൊരിക്കലെങ്കിലും യോഗം ചേര്‍ന്ന് പ്രദേശത്തെ വന്യമൃഗശല്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും മന്ത്രി പറഞ്ഞു. വനാതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകള്‍ക്കു പുറമെ വന്യമൃഗശല്യമുള്ള സമീപ പഞ്ചായത്തുകളിലും ജാഗ്രതാ സമിതികള്‍ രൂപീകരിക്കണം. നിലവില്‍ സൗരോര്‍ജ വേലി കേടായിക്കിടക്കുന്ന പ്രദേശങ്ങളില്‍ അവയുടെ അറ്റകുറ്റപ്പണികള്‍ ചെയ്ത് പ്രവര്‍ത്തനസജ്ജമാക്കുന്നതിനുള്ള സംവിധാനമൊരുക്കും. ഭാവിയില്‍ അവ കേടുവരാതെ സംരക്ഷിക്കുന്നതിന് താല്‍ക്കാലികാടികാസ്ഥാനത്തില്‍ ഒരാളെ നിയമിക്കാന്‍ ജാഗ്രതാ സമിതിക്ക് അധികാരമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

റാപ്പിഡ് റെസ്‌പോണ്‍സ് ടീം
വന്യമൃഗശല്യമുണ്ടാകുന്ന പ്രദേശങ്ങളില്‍ ഉടനെയെത്തി ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിനുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി) നിലവില്‍ കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകള്‍ക്കായി ഒരു ടീം എന്നതിനു പകരം ഓരോ ജില്ലയ്ക്കും ഓരോ ടീമിനെ നല്‍കും. ഇതിലെ അംഗസംഖ്യ വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് പുറമെ പ്രാദേശിക ജനങ്ങളുടെ സേവനം കൂടി ലഭ്യമാക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പരിശീലനം നല്‍കും.

കുങ്കിയാനകള്‍ക്ക് പരിശീലനം തുടങ്ങി
നാട്ടിലിറങ്ങുന്ന കാട്ടാനകളെ തിരികെ കാട്ടിലെത്തിക്കുന്നതിന് കുങ്കിയാനകളുടെ സേവനം ലഭ്യമാക്കും. ഇതിനായി മൂന്ന് ആനകളെ തമിഴ്‌നാട്ടിലേക്ക് പരിശീലനത്തിന് അയച്ചിട്ടുണ്ട്. വനാതിര്‍ത്തിയില്‍ ജണ്ട കെട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ജനപ്രതിനിധകളുടെ സാന്നിധ്യത്തില്‍ രമ്യമായി പരിഹരിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വനമ്പ്രദേശങ്ങള്‍ ഏറ്റെടുക്കും
ആറളം ഫാമിലേതുള്‍പ്പെടെ വനനിബിഢമായിക്കിടക്കുന്നതും വന്യമൃഗശല്യം നേരിടുന്നതുമായ പ്രദേശങ്ങള്‍ ന്യായമായ നഷ്ടപരിഹാരം നല്‍കി വനംവകുപ്പ് ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കും. ജനപ്രതിനിധികളില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം പ്രത്യേകമായി ചേരുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications