കണ്ണൂരിൽ അവശനിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് മരിച്ചു: മക്കൾ ഗുരുതരാവസ്ഥയിൽ, ഭക്ഷ്യവിഷബാധയെന്ന് സംശയം
കൊട്ടിയൂർ: കാട്ടു പേരക്ക കഴിച്ചെന്ന് സംശയിക്കുന്ന ആദിവാസി കുടുംബത്തിന് ഭക്ഷ്യവിഷബാധയേറ്റു.
കേളകം ഇരട്ടത്തോടില്‍ കുടുംബനാഥനായ ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയും മക്കൾക്ക് ഗുരുതരാവസ്ഥയിൽ തുടരുകയുമാണ്. കേളകം ഇരട്ടത്തോട് കോളനിയിലെ പുതിയ വീട്ടില്‍ രവി(30)ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ അവശ നിലയില്‍ കണ്ടെത്തിയ രവിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് രവിയുടെ രണ്ടാമത്തെ മകന്‍ വിഷ്ണുവിനെ ഛര്‍ദ്ദിയെ തുടര്‍ന്ന് ചുങ്കക്കുന്നിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടറെ കാണിച്ച് തിരിച്ച് വന്ന ശേഷം രവിക്കും ഛര്‍ദ്ദിയും പേശിവലിവും അനുഭവപ്പെടുകയായിരുന്നു. ബുധനാഴ്ച്ച പുലര്‍ച്ചയോടെ ഇളയ മകന്‍ ജിന്‍സിനും ഛര്‍ദ്ദി അനുഭവപ്പെട്ടു. 6.30 യോടെ ഇവരെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ഇരിട്ടി താലൂക്കാശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് രവിയുടെ മരണം സംഭവിച്ചത്.

ഗുരുതരാവസ്ഥയിലായ വിഷ്ണുവിനെയും ജിന്‍സുവിനെയും പരിയാരംമെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഭക്ഷ്യ വിഷ ബാധയാണ് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ എവിടെ നിന്നാണ് ഭക്ഷ്യ വിഷ ബാധ ഏറ്റതെന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല ഇവർ ചൊവ്വാഴ്ച്ച പേരക്ക കഴിച്ചതായി കുടുംബം പറയുന്നു.
രവിയുടെ മൃതദേഹം ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ മരണ കാരണത്തെകുറിച്ച് വ്യക്തത വരൂ എന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മിനിയാണ് രവിയുടെ ഭാര്യ. മകള്‍ വിസ്മയ (12). സംഭവത്തിൽ കേളകം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.












Click it and Unblock the Notifications