അശാസ്ത്രീയമായ അടച്ചുപൂട്ടൽ: ഇരിട്ടിയിൽ വ്യാപാരികൾ പ്രതിഷേധിച്ചു, നിരാഹാര സമരവും...
ഇരിട്ടി: തുടർച്ചയായുള്ള അടച്ചുപൂട്ടൽ കണ്ണൂർ ജില്ലയിലെ വ്യാപാരികൾക്ക് തിരിച്ചടിയാവുന്നു. ജില്ലയിലെ കണ്ണൂർ, തളിപ്പറമ്പ്, ഇരിട്ടി എന്നിവടങ്ങളിൽ കൊവിഡ് പോസറ്റീവ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അടച്ചു പൂട്ടിക്കൽ ഉൾപ്പെടെ പോലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ ഇവ അശാസ്ത്രീയമായാണ് നടപ്പിലാക്കുന്നതെന്ന പരാതിയാണ് വ്യാപാരികൾക്കുള്ളത്. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇരിട്ടിയിലെ വ്യാപാരികള്‍ നിരാഹാര സമരം നടത്തി. ഇരിട്ടി ടൗണിലെ കച്ചവട സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇരിട്ടിയിലെ സംയുക്ത വ്യാപാരി സംഘടന പ്രതിനിധികള്‍ ടൗണില്‍ വ്യാപാരികൾ നിരാഹാര സമരം നടത്തിയത്.
കൊവിഡ് ലോക്ഡൗണിന്റെ ഭാഗമായി നാല് ഘട്ടങ്ങളിലായി ഇരിട്ടി ടൗണ്‍ കൊവിഡിന്റെ പേരില്‍ അടഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ തവണ അടഞ്ഞുകിടന്നപ്പോള്‍ വ്യാപാരികള്‍ ടൗണില്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ വീണ്ടും ഇരിട്ടി ടൗണ്‍ ഉള്‍പ്പെടുന്ന നഗരസഭയിലെ ഒന്‍പതാം വാര്‍ഡില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വീണ്ടും ടൗണ്‍ അടച്ചിടുകയാണ് ചെയ്തത്. ഇതോടെ വ്യാപാരികള്‍ കടുത്ത പ്രതിസന്ധിയിലായി. ടൗണ്‍ ഉള്‍പ്പെടുന്ന വാര്‍ഡില്‍ കൊവിഡ് 19 രോഗം റിപ്പോര്‍ട്ട് ചെയ്താല്‍ ടൗണ്‍ അടച്ചിടാതെ രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലത്ത് 100 മീറ്റര്‍ പരിധിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യമാണ് വ്യാപാരികളുടേത്. ഈ ആവശ്യമെങ്കിലും അധികൃതര്‍ നിറവേറ്റണമെന്നാണ് വ്യാപാരി നേതാക്കള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയത്.

ആയിരക്കണക്കിന് കച്ചവട സ്ഥാപനങ്ങളിലെ ഉടമകളും ജീവനക്കാരും ഇപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട സ്ഥിതിയിലേക്ക് എത്തുകയാണ്. കടകള്‍ ശാശ്വതമായി തുറന്ന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് ആവശ്യപ്പെട്ടാണ് ഇരിട്ടിയിലെ വ്യാപാരി സംഘടനകളുടെ പ്രതിനിധികള്‍ ഇരിട്ടി പഴയ സ്റ്റാന്‍ഡില്‍ നിരാഹാരമിരുന്നത്.
ഇരിട്ടി മര്‍ച്ചന്റ് അസോസിയേഷന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, പയഞ്ചേരി യൂണിറ്റ്, ബസ്റ്റാന്റ് മെട്രോ യൂണിറ്റ് തുടങ്ങിയ സംഘടനാ പ്രതിനിധികളാണ് സമരം നടത്തിയത്. ഇതിനിടെ സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ 13 ദിവസമായി അടച്ചിട്ടിരിക്കുകയായിരുന്ന കണിച്ചാര്‍ ടൗണ്‍ തുറന്നു പ്രവർത്തിച്ചു തുടങ്ങി.
രാവിലെ 8 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. സമീപ പഞ്ചായത്തുകളില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് മാത്രമേ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാവൂ എന്നും അല്ലാത്തപക്ഷം മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സ്ഥാപനത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.












Click it and Unblock the Notifications