മൻസൂർ വധക്കേസ്: മുഴുവൻ പ്രതികളെയും പോലീസിന് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടു
തലശേരി: പെരിങ്ങത്തൂരിൽ മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ മുഴുവൻ പ്രതികളെയും കസ്റ്റഡിയിൽ വിടാൻ ഉത്തരവ്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസുമായി ബന്ധപ്പെട്ട് എട്ട് പ്രതികളാണ് റിമാൻഡിലായത്.
തിങ്കളാഴ്ച മുതൽ ഏഴ് ദിവസം കസ്റ്റഡിയിൽ വിടണമെന്നാണ് ഉത്തരവ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ തുടർ ചോദ്യം ചെയ്യലിനും, തെളിവെടുപ്പിനുമായി കസ്റ്റയിൽ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി നടപടി. മുഖ്യ സൂത്രധാരൻ സുഹൈൽ ഉൾപെടെയുള്ളവരെയാണ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സുഹൈൽ തലശ്ശേരി കോടതിയിൽ കീഴടങ്ങിയത്. കേസിലെ അഞ്ചാം പ്രതിയാണ് ഇയാൾ. ഇതിനിടെ പെരിങ്ങത്തൂരിലെ മൻസൂർ വധക്കേസിലെ അറസ്റ്റിലായ അഞ്ചാം പ്രതി സുഹൈലിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റിനെതിരെ മൻസൂറിന്റെ സഹോദരൻ മുഹ്‌സിൻ്റെ മറുപടി ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
താൻ നിരപരാധിയാണെന്ന് കാണിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ശേഷം സുഹൈൽ കോടതിയിൽ കീഴടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് മുഹ്‌സിന്റെ പ്രതികരണം. സുഹൈൽ കൊലയാളി തന്നെ എന്ന് മുഹ്‌സിൻ ഫേസ്ബുക്കിൽ കുറിച്ചു. അഭിനയിച്ചത് മതി, എന്റെ കൺമുന്നിൽ കണ്ടതാണ്. നാഥൻ സാക്ഷിയാണെന്നും മുഹ്‌സിൻ കുറിച്ചു.
സുഹൈൽ ഫേസ്ബുക്കിൽ കുറിച്ച ഓരോ കാര്യങ്ങൾക്കും മുഹ്‌സിൻ മറുപടി പറയുന്നുണ്ട്. 'അവന്റെ ഉപ്പ മുസ്തഫ്ക്ക എനിക്ക് പാർട്ടി അനുഭാവി എന്നതിലുപരി എന്റെ ഉപ്പയ്ക്ക് തുല്യമായിരുന്നില്ലേ ?’ എന്ന് സുഹൈൽ കുറിച്ചിരുന്നു. എന്നാൽ 'എന്റെ ഉപ്പാക്ക് നിന്നെ മനസ്സിലാക്കാൻ വൈകിപോയി എന്ന കുറ്റബോധമാണ് ഉപ്പാക്ക്’ എന്ന് മുഹ്‌സിൻ കുറിച്ചു.












Click it and Unblock the Notifications