സിഒടി നസീര്‍ വധശ്രമം: സിപിഎമ്മിന് പങ്കില്ലെന്ന് എംവി ഗോവിന്ദന്‍
തലശ്ശേരി: സിഒടി നസീറിന് നേരെയുണ്ടായ വധശ്രമത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് കേന്ദ്ര കമ്മിറ്റിയംഗം എം വി ഗോവിന്ദന്‍. നസീറിനെ ആക്രമിച്ചതുകൊണ്ട് സിപിഎമ്മിന് നേട്ടമില്ല. അതിന്റെ ഗുണഭോക്താവ് ആരെന്ന് പരിശോധിക്കണം. ആരെയെങ്കിലും കൊന്നൊടുക്കിയിട്ട് പാര്‍ട്ടിയെ വളര്‍ത്തല്‍ സിപിഎമ്മിന്റെ നിലപാടല്ല. സിഒടി നസീര്‍ വധശ്രമ കേസിന്റെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ എം വി ഗോവിന്ദന്‍ പറഞ്ഞു.
'ആളെ കൊല്ലാന്‍ ശ്രമിച്ചിട്ട് ഒരു പാര്‍ട്ടിയും വളരില്ല. ആരെയെങ്കിലും ഉന്മൂലനം ചെയ്തിട്ട് സി.പി.എമ്മിന് വളരാനാകില്ല. നസീറിനെ ആക്രമിച്ചതില്‍ മാര്‍ക്സിസ്റ്റുകാരുണ്ടാകാം. എന്നാല്‍, അത്തരക്കാരെ പാര്‍ട്ടിയില്‍ വച്ചു പൊറുപ്പിക്കില്ല. പോലീസ് അന്വേഷണത്തില്‍ പ്രതിയെന്ന് കണ്ടെത്തുന്ന ആരേയും പാര്‍ട്ടി സംരക്ഷിക്കില്ല' യോഗത്തില്‍ എം.വി ഗോവിന്ദന്‍ വിശദീകരിച്ചു.

ക്വട്ടേഷൻ സംഘങ്ങൾക്ക് രാഷ്ട്രീയമില്ലെന്ന്
കൊട്ടേഷന്‍ സംഘങ്ങള്‍ക്ക് രാഷ്ട്രീയം ഇല്ലെന്നും എന്നാലിവര്‍ക്ക് എല്ലാ രാഷ്ട്രീയക്കാരുമായും ബന്ധമുണ്ടെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു. സിഒടി നസീര്‍ വധശ്രമക്കേസില്‍ തന്നെ പ്രതിയാക്കാന്‍ രാഷ്ട്രീയ എതിരാളികള്‍ ഗൂഢാലോചന നടത്തുകയാണെന്ന് ആരോപണ വിധേയനായ എ. എന്‍ ഷംസീര്‍ പൊതുസമ്മേളനത്തില്‍ പങ്കെടുത്തുക്കൊണ്ടു പറഞ്ഞ്.
ആരുപറഞ്ഞിട്ടാണ് ക്വട്ടേഷന്‍ ഏറ്റെടുത്തതെന്നു എം പി സുമേഷ് വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കുണ്ടുചിറയിലെ പൊട്ടിയന്‍ സന്തോഷിനെ ചോദ്യംചെയ്താല്‍ മനസ്സിലാകും. ഇയാള്‍ പറഞ്ഞിട്ടാണ് അക്രമം നടത്തിയതെന്ന് കേസില്‍ അറസ്റ്റിലായ ഒരാള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും നസീര്‍ പറഞ്ഞു.

പാർട്ടിക്കെതിരെ സംഘടിതമായ ആക്രമണം
സംഘടിതമായ അക്രമമാണ് ചിലര്‍ സി.പി. എമ്മിനെതിരെ നടത്തുന്നത്. വലതുപക്ഷ മാധ്യമങ്ങള്‍ ഇതില്‍ പങ്കാളികളാണ്. ഇതുവഴി പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഷംസീര്‍ ആരോപിച്ചു. സി.ഒ.ടി നസീര്‍വധശ്രമം നടന്നിട്ട് ഒരു മാസം പിന്നിടുന്നതിനിടെ ഷംസീര്‍ ആദ്യമായാണ് ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. നേരത്തെചാനല്‍ചര്‍ച്ചകളില്‍ നിന്നും പൊതുയോഗങ്ങളില്‍ നിന്നും പാര്‍ട്ടി ആവശ്യപ്പെട്ടതു പ്രകാരം അദ്ദേഹം വിട്ടു നിന്നിരുന്നു.തലശേരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തു നടന്ന പൊതുയോഗത്തില്‍ സി.പി. എം സംസഥാന കമ്മിറ്റിയംഗം പി. ജയരാജന്‍, കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്‍ എന്നിവരും പ്രസംഗിച്ചു.

ഷംസീറിനെതിരെയുള്ള ആരോപണം
എന്നാല്‍ താന്‍ ഷംസീറിന്റെ പേര് വെറുതെ പറഞ്ഞതല്ലെന്നു മാധ്യമപ്രവര്‍ത്തകരോട് വീണ്ടും ആവര്‍ത്തിച്ചു. അക്രമിക്കാനുണ്ടായ സാഹചര്യം, പ്രതികളുമായുള്ള ബന്ധം ഇതൊക്കെ അന്വേഷിക്കേണ്ടത് പൊലീസാണ്. ഷംസീര്‍ എനിക്ക് അടുത്തറിയാവുന്ന ആളാണ്. ഒരു നിയന്ത്രണവുമില്ലാതെ എന്റെ വീട്ടില്‍ ഇടപഴകിയിരുന്ന ആളായിരുന്നു. അദ്ദേഹത്തിന്റെ മാതാവിനു സുഖമില്ലാതെ വരുമ്പോള്‍ ഞാനാണ് ആശുപത്രിയില്‍ കൊണ്ടുപോയിരുന്നത്. അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമ്പോള്‍ ശത്രുവാകുന്നതാണ് എനിക്കു മനസ്സിലാകാത്തത്.












Click it and Unblock the Notifications