നേതൃമാറ്റം തുണയായി: കണ്ണൂർ ബിജെപിയിൽ നമോ വിചാർമഞ്ചുകാർ പിടിമുറുക്കുന്നു, ചേരിപ്പോര് തുടരുന്നു!!
കണ്ണൂർ: കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായതോടെ അഴിച്ചുപണിത ബിജെ പി കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ ചേരിപ്പോര് രൂക്ഷമായി. പാർട്ടി നേതൃത്വം മുരളിധര വിഭാഗം കൈയടക്കിയതോടെയാണ് പി കെ കൃഷ്ണദാസിനെ അനുകൂലിക്കുന്നവരെ വെട്ടിനിരത്തൽ തുടങ്ങിയത്. നിലവിൽ ജില്ലാ പ്രസിഡന്റായ എൻ ഹരിദാസിന്റെ നേത്യത്വത്തിൽ എതിരാളികളെ പാർട്ടിയുടെ മുഖ്യസ്ഥാനങ്ങളിൽ നിന്നും അകറ്റാൻ നീക്കം നടത്തുന്നുവെന്നാണ് ആരോപണം. ഇതിനായി പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ മുൻ നമോ വി ചാർമഞ്ച് നേതാക്കളെ ജില്ലാ കാര്യാലയത്തിൽ താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുന്നുവെന്നാണ് പരാതി.

ആരോപണം ഇങ്ങനെ...
നേരത്തെ കെ രഞ്ജിത്ത് പ്രസിഡന്റായ വേളയിൽ പാർട്ടി കാര്യാലയത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾക്കായി നിയോഗിച്ച വരെ പി സത്യപ്രകാശ് അധ്യക്ഷനായി വന്നതിനു ശേഷവും തുടരാൻ അനുവദിച്ചിരുന്നു. എന്നാൽ എൻ ഹരിദാസ് അധ്യക്ഷനായപ്പോൾ ഇവരെ പറഞ്ഞയച്ച് ഓഫിസിന്റെ ചുമതല മുൻ നമോവിചാർമഞ്ച് നേതാവും ധർമ്മടം മണ്ഡലം മുൻ ഭാരവാഹി കൂടിയായ പി ആർ രാജനെ ഏൽപ്പിച്ചുവെന്നാണ് ആരോപണം.

കെട്ടടങ്ങാതെ വിവാദം...
നേരത്തെ സി കെ പത്മനാഭൻ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ വിമത പ്രവർത്തനം നടത്തിയെന്ന ആരോപണമുയർത്തി എതിരാളികൾ പാർട്ടിക്കുള്ളിൽ ഏറെ വിമർശന വിധേയനാക്കിയ നേതാക്കളിലൊരാളാണ് പി ആർ രാജൻ. വിമുക്തഭടനായ ഇദ്ദേഹം ഇപ്പോൾ ജില്ലാ നേതൃത്വത്തിൽ സജീവമാണ്. സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന് സ്വീകരണം നൽകിയ വേളയിൽ ബിജെപി മുൻ സംസ്ഥാന നേതാവും കണ്ണൂർ കണിച്ചാർ സ്വദേശിയുമായ പിപി മുകുന്ദനെ മുഖ്യാതിഥിയായി ക്ഷണിച്ചതിന്റെ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. പാർട്ടി ഗ്രൂപ്പുകളിയിൽപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വത്തിൽ നിന്നും തഴയപ്പെട്ട നേതാക്കളിലൊരാളാണ് പിപി മുകുന്ദൻ.

രാജി ഭീഷണി
ബിജെപിയിലെ ഗ്രൂപ്പ് പോര് നിലനിൽക്കവെ യുവമോർച്ച കണ്ണൂർ ജില്ലാ പ്രസിഡന്റിനെ നിയമിച്ചതിനെകുറിച്ചുള്ള തർക്കം സ്ഥിതിഗതികൾ വഷളാക്കിയിട്ടുണ്ട്. പുതിയ അദ്ധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് യുവമോർച്ചയിലെ ഒരു വിഭാഗം പ്രവർത്തകർ കൂട്ട രാജിക്കൊരുങ്ങുകയാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം യുവമോർച്ച ജില്ലാ അധ്യക്ഷനായി നോമിനേറ്റ് ചെയ്യപ്പെട്ട ചക്കരക്കൽ മുഴപ്പാല സ്വദേശി അരുൺ കൈതപ്രത്തെയാതൊരു വിധത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പാർട്ടിയിലെ ഒരു വിഭാഗം. നിലവിലെ ജില്ലാ ഭാരവാഹികളും പുതിയ പ്രസിഡന്റിനെതിരെ രാജി ഭീഷണി മുഴക്കിയിട്ടുണ്ട്.

പരാതി നൽകി
നിലവിലെ സംസ്ഥാന സെക്രട്ടറിയടക്കം ഈ വിഷയത്തിൽ സംസ്ഥാന സംഘടനാ സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുകയാണ്. ഇതിനിടെ പുതിയ ബിജെപി ജില്ലാ അദ്ധ്യക്ഷനായി എൻ ഹരിദാസ് ചുമതലയേറ്റതിനു ശേഷം ജില്ലാ കാര്യാലയത്തിന്റെ ഓഫീസ് ചുമതലയിൽ നിന്നും പ്രഭാകരൻ കടന്നപ്പള്ളിയെ മാറ്റിയതും വിവാദമായിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ പഴയ നമോ വിചാർമഞ്ച് നേതാക്കളുടെ നിയന്ത്രണത്തിലേക്ക് പാർട്ടിയെ എത്തിക്കാൻ ശ്രമിക്കുകയാണെന്ന് ഒരുവിഭാഗം ആരോപിക്കുന്നു.

അരുൺ കൈതപ്രത്തിനെതിരെ
ബിടെക് ബിരുദധാരിയായ അരുൺ കൈതപ്രത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് എതിർവിഭാഗം ഉന്നയിക്കുന്നത്. സംഘടനാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടു നിന്നയാളാണ് അരുണെന്നാണ് എതിർവിഭാഗത്തിന്റെ ആരോപണം. നേരത്തെ യുവമോർച്ച ധർമടം മണ്ഡലം സെക്രട്ടറിയായിരുന്നു അരുൺ. ബിജെപിയിലെ ചേരിപ്പോര് ആർഎസ്എസ് ഏറെ ഗൗരവത്തോടെയാണ് കാണുന്നത്. ആർഎസ്എസ് നോമിനിയും മുൻ അധ്യാപക പരിഷത്ത് നേതാവുമായ സി സദാനന്ദൻ ബിജെപിയുടെ പുതിയ സംസ്ഥാന ജനറൽ സെക്രട്ടറിമാരിലാണ്.












Click it and Unblock the Notifications