മാഹിയിൽ 42 ദിവസത്തിന് ശേഷം പ്രവാസിക്ക് കൊവിഡ്: ആരോഗ്യ വകുപ്പ് സുരക്ഷ ശക്തമാക്കി
തലശേരി: കൊവിഡ് 19 സ്ഥിതിഗതികൾ തലശേരി താലൂക്കിൽ ശാന്തമായി കൊണ്ടിരിക്കെ മാഹിയിൽ ഒരാൾക്ക് കൂടി രോഗം സ്ഥിരികരിച്ചു. ദുബായിൽ നിന്നെത്തിയ മാഹി ചെറുകല്ലായിയിലെ 61കാരനാണ് രോഗം സ്ഥിരീകരിച്ചത്. 42 ദിവസത്തെ നിരീക്ഷണത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. ഇതോടെ മാഹി എസ്പിയുടെ നേതൃത്വത്തിൽ മാഹിയിൽ പരിശോധന കർശനമാക്കി. മാഹിയിലെ ഇടറോഡുൾപ്പെടെയുള്ളവ എല്ലാം അടച്ചിട്ടുണ്ട്.
ജില്ലാ അതിർത്തിയായ മാഹിയിൽ വീണ്ടും കൊ വിഡ് റിപ്പോർട്ട് ചെയ്തത് കണ്ണൂരിനെ കണ്ണൂരിനെ ആശങ്കയിലാക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ തലശേരി, പന്ന്യന്നൂർ ചൊക്ളി തുടങ്ങിയ സ്ഥലങ്ങളുമായി ഏറ്റവും അധികം ബന്ധമുള്ള സ്ഥലങ്ങളിലൊന്നാണ് മാഹി ചെറുകല്ലായി. ഇവിടെയുള്ള 61 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

മാർച്ച് 19ന് ദുബായിൽ നിന്ന് കരിപ്പൂർ വിമാനത്തവളം വഴി എത്തിയ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇയാൾക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കെോവിഡ് രോഗികള്‍ ചികിത്സയിലുളള ജില്ല എന്ന നിലയിലാണ് കണ്ണൂരിനെ കേന്ദ്ര സര്‍ക്കാര്‍ റെഡ് സോണില്‍ പ്പെടുത്തിയത്. 45 പേരാണ് ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 2683 പേര്‍ നിരീക്ഷണത്തിലുണ്ട്. കടുത്ത നിയന്ത്രണങ്ങള്‍ ജില്ലയില്‍ തുടരുകയാണ്.
116 പേര്‍ക്കാണ് കണ്ണൂരില്‍ ആകെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 71 പേര്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. ബാക്കിയുളള 45 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 2683 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുളളത്. 57 പേര്‍ പരിയാരം മെഡിക്കല്‍ കോളജിലും, ഏഴുപേര്‍ ജില്ലാ ആശുപത്രിയിലും, മൂന്ന് പേര്‍ തലശേരി ജനറല്‍ ആശുപത്രിയിലും 37 പേര്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്മെന്‍റ് സെന്‍ററിലും ബാക്കിയുളളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
409 പേരുടെ പരിശോധനാ ഫലം കൂടി ഇനി ലഭിക്കാനുണ്ട്. ജില്ലയിലെ 23 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുളള പ്രദേശങ്ങളെ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂത്തുപറമ്പ്, പാനൂര്‍, പയ്യന്നൂര്‍ നഗരസഭകളും പെരളശേരി, കോട്ടയം മലബാര്‍, മൊകേരി, കുന്നോത്ത്പറമ്പ്, പന്ന്യന്നൂര്‍, നടുവില്‍, മാടായി, പാപ്പിനിശേരി, ചെങ്ങളായി, പാട്യം, കണിച്ചാര്‍, മുഴപ്പിലങ്ങാട്, മാട്ടൂല്‍, കൂടാളി, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, കോളയാട്, ഏഴോം, കതിരൂര്‍, ന്യൂ മാഹി പഞ്ചായത്തുകളെയുമാണ് ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുളളത്. ഇവിടങ്ങളില്‍ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചിട്ടുളള കനത്ത നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
ഇതിനിടെ മാഹിയുമായി അതിർത്തി പങ്കിടുന്ന ചൊക്ലി പൊലീസ് സ്റ്റേഷനിലെ നിരീക്ഷണത്തിലുള്ള എട്ടു പൊലീസുകാരുടെയും ഫലം നെഗറ്റീവായത് ആശ്വാസകരമായിട്ടുണ്ട്. പെരിങ്ങത്തൂരിൽ കോവിഡ് സ്ഥിരീകരിച്ചയാളുമായി അടുത്തിടപഴകിയതിനാൽ നിരീക്ഷണത്തിലായ യുവാവിനെ സഹായിച്ചതിനാലാണ് ഇവർ നിരീക്ഷണത്തിലായത്.
അഴിയൂരിൽ രോഗം സ്ഥിരീകരിച്ച യുവാവുമായി സമ്പർക്കം പുലർത്തിയ ചൊക്ലിയിലെ വിദ്യാർഥിയുടെയും, ചൊക്ലി പഞ്ചായത്ത് സന്നദ്ധ വളണ്ടിയർമാരായ നാലുപേരുടെയും ഫലവും നെഗറ്റീവാണ്. സാമൂഹവ്യാപന സാധ്യത പരിശോധിക്കാനായി ചൊക്ലി പിഎച്ച്സിയിൽ നിന്നും സ്രവപരിശോധനയ്ക്കയച്ച 10 പേരുടെ ഫലംകൂടി അറിയാനുണ്ട്. ഹോട്ട്സ്പോട്ടിൽനിന്നും ഒഴിവാക്കിയെങ്കിലും സമ്പൂർണ ലോക്ക്ഡൗൺ ഉൾപ്പടെയുള്ള ജാഗ്രതാ നടപടികൾ പഞ്ചായത്തിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.












Click it and Unblock the Notifications