മെഡൽ നേട്ടം മാത്രമല്ല, സര്‍ക്കാര്‍ ലക്ഷ്യം കേരളത്തിന്റെ കായികക്ഷമത വര്‍ധിപ്പിക്കല്‍ ; മന്ത്രി വി അബ്ദുറഹ്മാൻ
മയ്യില്‍: കേവലം മെഡല്‍ നേട്ടം മാത്രമല്ല, കേരളത്തിന്റെ കായിക ക്ഷമത വര്‍ധിപ്പിക്കുക കൂടിയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കായിക, വഖഫ്, ഹജ്ജ് ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദു റഹിമാന്‍ . മയ്യില്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കളിക്കളം നവീകരണ പ്രവൃത്തിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാവര്‍ക്കും ആരോഗ്യമെന്ന മുദ്രാവാക്യത്തോടെയാണ് കായിക വകുപ്പ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന്റെ കായിക കുതിപ്പിനായി 1500 കോടി രൂപയുടെ പദ്ധതികളാണ് കഴിഞ്ഞ ആറ് വര്‍ഷമായി സര്‍ക്കാര്‍ നടപ്പാക്കിയത്. ശ്രദ്ധേയമായ മാറ്റങ്ങളാണ് കായിക രംഗത്തുണ്ടായിട്ടുളളത്
അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രൈമറി തലം മുതല്‍ കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. കായിക രംഗത്ത് ആരോഗ്യ പരിപാലന പദ്ധതി നടപ്പാക്കും.കായികരംഗത്ത് നിലനില്‍ക്കുന്ന തെറ്റായ പ്രവണതകളെ നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞു.
465പഞ്ചായത്തുകളിലാണ് ഇനി കളിക്കളങ്ങള്‍ ഒരുക്കാനുള്ളത്. അതില്‍ 112 കളിക്കങ്ങള്‍ക്ക് ഒരു കോടി രൂപ വീതം അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. പഞ്ചഗുസ്തി ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട വെള്ളി മെഡല്‍ നേട്ടം കൈവരിച്ച കെ പി പ്രിയയെ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു.
മയ്യില്‍ സ്‌കൂളിന്റെ കളിക്കളം നിര്‍മാണത്തിനായി നാല് കോടി രൂപയാണ് സംസ്ഥാന കായിക വകുപ്പ് അനുവദിച്ചത്. മൈതാനത്ത് ഇന്‍ഡോര്‍ കോര്‍ട്ട്, മഡ് ഫുഡ്‌ബോള്‍ കോര്‍ട്ട്, ഡ്രയിനേജ് സംവിധാനം, കോര്‍ട്ടിനും കെട്ടിടത്തിനും ചുറ്റുമായി ഇന്റര്‍ലോക്ക് ചെയ്യുന്ന പ്രവൃത്തി, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയാണ് ഒരുക്കുക.സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ ചീഫ് എഞ്ചിനീയര്‍ ബി ടി വി കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.റോബര്‍ട്ട് ജോര്‍ജ്, ജില്ലാ പഞ്ചായത്തംഗം എന്‍ വി ശ്രീജിനി, മയ്യില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ ടി രാമചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്തംഗം എം വി ഓമന, പഞ്ചായത്തംഗം ഇ എം സുരേഷ് ബാബു,സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് മേഴ്‌സി കുട്ടന്‍, വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ്, മയ്യില്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം കെ അനൂപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.