പാനൂരിൽ നാദാപുരം മോഡൽ വർഗ്ഗീയ സംഘർഷത്തിന് മുസ്ലിം ലീഗ് ശ്രമം, പ്രതികരണവുമായി പി ജയരാജൻ
കണ്ണൂർ: പാനൂരിൽ സിപിഎം ഓഫീസുകൾക്കടക്കം എതിരെയുളള ആക്രമണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി ജയരാജൻ. തിരഞ്ഞെടുപ്പ് ദിവസം കൊല്ലപ്പെട്ട മുസ്ലീം ലീഗ് പ്രവർത്തകൻ മുഹ്സിന്റെ മൃതദേഹം വഹിച്ചുളള വിലാപ യാത്രയ്ക്കിടെയാണ് അക്രമം നടന്നത്. തുടർന്ന് കണ്ണൂർ ജില്ലാ കളക്ടർ വിളിച്ച് ചേർത്ത സമാധാന യോഗം യുഡിഎഫ് ബഹിഷ്ക്കരിച്ചിരുന്നു.
പി ജയരാജന്റെ പ്രതികരണം: 'പാനൂരിൽ മുസ്ലിം ലീഗ് ക്രിമിനലുകൾ കഴിഞ്ഞ ദിവസം വ്യാപക അക്രമമാണ് നടത്തിയത്. നിരവധി പാർട്ടി ഓഫീസുകളും കടകളും വീടുകളും കത്തിച്ചു. സിപിഐ എം അനുഭാവികൾ പോലുമല്ലാത്ത ആളുകളെയും അവരുടെ സ്ഥാപനങ്ങളും ആക്രമിക്കുന്നു.ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് അവിടെ ഉണ്ടായിട്ടുള്ളത്.ഇത് "സ്വകാര്യ സ്വത്ത് നശിപ്പിക്കൽ തടയൽ" നിയമം പ്രയോഗിച്ച് പോലീസ് ആവശ്യമായ നടപടികൾ കൈക്കൊള്ളണം .
ലീഗ് നേതൃത്വത്തിന്റെ സമ്മതത്തോടെയാണ് ഈ അക്രമങ്ങൾ നടന്നിട്ടുള്ളത്. കാരണം കഴിഞ്ഞ ദിവസം മാതൃഭൂമി ചാനൽ സംഘത്തെ ലീഗുകാർ ആക്രമിച്ചപ്പോൾ കൂത്തുപറമ്പിലെ യുഡിഎഫ് സ്ഥാനാർത്ഥിയും ലീഗ് നേതാവുമായ പൊട്ടങ്കണ്ടി അബ്ദുല്ല പറഞ്ഞത് "അവർക്ക് രണ്ട് കിട്ടട്ടെ" എന്നായിരുന്നുവെന്ന് ഇന്ന് മാധ്യമങ്ങളിൽ വാർത്ത കണ്ടു. പാനൂരിൽ നാദാപുരം മോഡൽ വർഗ്ഗീയ സംഘർഷത്തിനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നത്.
ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ലീഗിലെ തീവ്രവാദികളായ ഒരു വിഭാഗം വ്യാപക അക്രമങ്ങൾ നടത്തിയത്. ഇത്തരം പ്രവണതകൾ തടയാൻ ലീഗ് നേതൃത്വം ഇടപെടണം. ഇന്നിപ്പോൾ നാദാപുരം സ്വദേശികളായ 5 ക്രിമിനലുകൾ പോലീസിന്റെ പിടിയിലായിട്ടുണ്ട്. അതേ സമയം കണ്ണൂരിൽ നടന്ന സമാധാന ചർച്ചയിൽ നിന്ന് ഇറങ്ങി പോവുകയാണ് യുഡിഎഫ് നേതാക്കൾ ചെയ്തത്.ഇത് സമൂഹത്തോട് മുഖം തിരിഞ്ഞു നിൽക്കുന്ന സമീപനമാണ്''.